നിറയെ കുഴികളും വാഹനങ്ങളുടെ അമിതവേഗവും; അപകടഭീഷണിയിൽ പടന്നക്കാട് മേൽപാലം
Mail This Article
കാഞ്ഞങ്ങാട് ∙ അപകടഭീഷണിയിൽ പടന്നക്കാട് മേൽപാലം. പാലത്തിലെ കുഴിയും അമിതവേഗവുമാണ് അപകട കാരണം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയർ ബേഡഡുക്ക തെക്കേക്കര ഇടയില്യം വീട്ടിൽ പി.ശ്രീനേഷ് (39) ആണ് മരിച്ചത്. സഹപ്രവർത്തകർക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോഴായിരുന്നു അപകടം. കെഎസ്ആർടിസി ബസ് ഇടിച്ചു ബൈക്കിൽ നിന്നു തെറിച്ചു വീണ ശ്രീനേഷിന്റെ ദേഹത്ത് എതിർദിശയിൽ നിന്നു വന്ന ടൂറിസ്റ്റ് ബസ് കയറുകയായിരുന്നു.
മേൽപാലത്തിന് മുകളിൽ നടന്ന അപകടത്തിൽ ഇതിനകം ഒട്ടേറെ ജീവനുകളാണ് പൊലിഞ്ഞത്. പാലത്തിലെ മുകളിലെ കുഴികളും പുറത്തു കാണുന്ന രീതിയിലുള്ള കമ്പികളും വാഹനങ്ങൾ ഭീഷണിയാകുന്നുണ്ട്. വലിയ വാഹനങ്ങൾ പാലത്തിന് മുകളിലൂടെ പോകുമ്പോൾ വലിയ മുഴക്കം കേൾക്കാറുണ്ടെന്ന് സമീപവാസികൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണ് മേൽപാലത്തിന് മുകളിൽ നടന്നത്. കുഴിയിൽ വീഴാതെ വെട്ടിക്കുന്നതാണ് ബൈക്കുകൾക്ക് വില്ലനാകുന്നത്. ഈ സമയത്ത് എതിരെ വരുന്നതോ പുറകിൽ വരുന്നതോ ആയ വാഹനങ്ങൾ ബൈക്കിൽ ഇടിക്കാൻ കാരണമാകുന്നു.