വെള്ളരിക്കുണ്ടിൽ ഇല്ലായ്മയുടെ ആരോഗ്യകേന്ദ്രം; എങ്ങുമെത്താതെ 2017 ൽ തുടങ്ങിയ കെട്ടിടനിർമാണം
Mail This Article
വെള്ളരിക്കുണ്ട് ∙ താലൂക്കാസ്ഥാനമായ വെള്ളരിക്കുണ്ടിലെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്നു. വെസ്റ്റ് എളേരി, ബളാൽ, കിണാനൂർ കരിന്തളം , കോടോംബേളൂർ പഞ്ചായത്തുകളിൽ നിന്നുമായി പ്രതിദിനം 250ൽ അധികം രോഗികൾ ചികിത്സതേടിയെത്തുന്ന ഈആതുരാലയത്തിൽ എത്തുന്ന രോഗികൾക്ക് നിന്ന് തിരിയാൻ പോലും ഇടമില്ല. ഷീറ്റ് ഇട്ട മേൽക്കൂര താഴ്ന്ന് കിടക്കുന്നതിനാൽ മഴക്കാലത്ത് പോലും ചൂട് സഹിക്കാനാവാതെരോഗികൾ വിഷമിക്കുകയാണ്. പരിശോധനാ മുറികളും, ഫാർമസിയും ഇടുങ്ങിയ മുറിയിലാണ് പ്രവർത്തിക്കുന്നത്. സഥലമില്ലാത്തതിനാൽ 20 ലക്ഷത്തോളം വിലവരുന്ന ലാബ് ഉപകരണങ്ങൾ വെറുതെ കൂട്ടിവെച്ചിരിക്കുകയാണിപ്പോൾ, പലതും തുരുമ്പെടുക്കാനും തുടങ്ങി.
ചോർന്നൊലിക്കുന്നതിനാൽ മരുന്ന് ഉൾപ്പെടെയുള്ള സാധനങ്ങളും സൂക്ഷിക്കാൻ പാടുപെടുകയാണ്. 5 ഡോക്ടർമാരും ആവശ്യമായ മറ്റ് ജീവനക്കാരുമുണ്ടെങ്കിലും സ്ഥലസൗകര്യമില്ലാത്ത കാരണത്താൽ രാത്രി ചികിത്സയുമില്ല .ഇതുമൂലം പട്ടികജാതി പട്ടികവർഗ വിഭാഗം ഉൾപ്പെടെയുള്ള രോഗികൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
കെട്ടിടനിർമാണം ഇഴയുന്നു.
2017ൽ പട്ടിക വർഗ തീരദേശ വികസന നിധിയിൽ നിന്ന് പട്ടിക വർഗ മേഖല എന്ന പരിഗണനയിൽ കെട്ടിടം നിർമിക്കാൻ 2 കോടി അനുവദിച്ചതിനെതുടർന്ന് 1.6 കോടി രൂപചിലവിൽ പുതിയകെട്ടിടം നിർമിച്ചെങ്കിലും തുടർ പണി ഇഴഞ്ഞു നീങ്ങുകയാണ്. പഞ്ചായത്ത് ഫണ്ടിലേക്കാണ് തുക നീക്കിയിരുന്നത്. കെട്ടിട നിർമാണം പഞ്ചായത്ത് നേതൃത്വത്തിലാണ് ആരംഭിച്ചത്. താഴത്തെ നിലയിലെ അനുബന്ധ പണികൾ ഇനിയും പൂർത്തിയാകാതെ കിടക്കുകയാണ്.
വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. ബാക്കിയുള്ള 40 ലക്ഷം രൂപ ഉപയോഗിച്ച് തുടർ പണി നടത്തണമെന്ന് സർക്കാരിനോട് കുടുംബാരോഗ്യകേന്ദ്രം അധികൃതർ ആവശ്യപ്പെട്ടതിനെതുടർന്ന് വിശദമായ രൂപരേഖ തയ്യാറാക്കി പഞ്ചായത്തിന് കൈമാറിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. എൻജിനീയറിങ് പിഴവുമൂലം നിർമാണത്തിൽ വന്ന അപാഗതമൂലം ചിലസ്ഥലങ്ങളിൽ ചേർച്ചയുള്ളതായും നിർമാണത്തിൽ ആവശ്യമായ സൂഷ്മത പാലിച്ചില്ലെന്നും ആരോപണമുണ്ട്. ഒന്നിലധികം തവണ അടങ്കൽ തുകയിൽ മാറ്റം വരുത്തിയിട്ടും പൂർണത കൈവന്നില്ല. സഥലസൗകര്യമില്ലാതെ രോഗികളും ജീവനക്കാരും അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ അടിയന്തരമായി പണി പൂർത്തിയാക്കി കെട്ടിടം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമായി.