കാൽവിരലിലെ മുറിവ്: എടനീർ മഠത്തിലെ പൂരക്കളിയിൽ കാഴ്ചക്കാരനായി കെ.കുഞ്ഞിരാമൻ
Mail This Article
എടനീർ ∙ പ്രായം 76 ആയെങ്കിലും കച്ച മുറുക്കി പാട്ടുപാടി ഭദ്രദീപത്തിനു ചുറ്റും ചുവടുവച്ച പൂരക്കളി കളിക്കാനുള്ള ആവേശവും മോഹവുമായിരുന്നു കേരള പൂരക്കളി അക്കാദമി പ്രസിഡന്റ് ഉദുമ മുൻ എംഎൽഎ കെ.കുഞ്ഞിരാമന് ഇന്നലെ. എന്നാൽ 2 കാലിലെയും വിരലിലെ മുറിവു കാരണം ചുവടു വെക്കാൻ കഴിയാതെ അദ്ദേഹം നിരാശനായെങ്കിലും ഒരു മണിക്കൂറോളം നീണ്ട പൂരക്കളി മുഴുവൻ കണ്ടു തീർത്താണ് മടങ്ങിയത്.
എടനിർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതിയുടെ ചാതുർമാസ്യ വ്രതാചരണം സമാപനം കുറിച്ചു നടന്ന മംഗളോത്സവം പരിപാടിയിൽ എടനീർ മഠം സന്നിധിയിൽ മടിക്കൈ ഗോപാലകൃഷ്ണ പണിക്കരും സംഘവുമാണ് പൂരക്കളി ഇന്നലെ പൂരക്കളി അവതരിപ്പിച്ചത്. സംഘത്തെ എടനീർ മഠത്തിലേക്ക് നയിച്ചു കൊണ്ടു വരുമ്പോൾ താനും കളിക്കാൻ ഉണ്ടാകുമെന്നായിരുന്നു കെ.കുഞ്ഞിരാമൻ പറഞ്ഞത്.
എന്നാൽ ‘നാരായണായ വാസുദേവാ ...എന്ന ശ്രീകൃഷ്ണ സ്തുതി ഗീതത്തോടെ തുടങ്ങി ശ്രീരാമനും സംഘവും സീതയെ അന്വേഷിച്ച് ലങ്കയിലേക്കു പോകുന്ന ഇരട്ട രാമായണം കൃതി പാടി ചുവടുവച്ചപ്പോൾ പരുക്കു കാരണം സദസ്സിന്റെ മുന്നിലിരുന്നു കളി കാണുക മാത്രമായിരുന്നു അദ്ദേഹം.
എടനീർ മഠത്തിൽ ആദ്യമായിട്ടായിരുന്നു പൂരക്കളി അവതരണം. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കത്തതിനെതിരെ എകെജി സമരം നയിച്ച എടനീർ മഠത്തിന്റെ സന്നിധിയിലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കെ.കുഞ്ഞിരാമന്റെ നേതൃത്വത്തിൽ പൂരക്കളി അവതരിപ്പിച്ചത്.
അന്ന് എകെജിയുടെ നേതൃത്വത്തിൽ സമരം നടന്നുവെങ്കിലും ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ നേതാക്കളെയും ജനങ്ങളെയും വിവേചനമില്ലാതെ മഠം സ്വീകരിക്കുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളും തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും മഠത്തിലെ പരിപാടികളിൽ പങ്കെടുക്കുകയും മഠാധിപതികളുമായി അടുത്ത സൗഹൃദം സ്ഥാപിക്കുകയും ചെയ്യാറുണ്ട്.
കഴിഞ്ഞ പൂരോത്സവത്തിന് അരവത്ത് പൂബാണം കുഴി ക്ഷേത്രത്തിലും കരിപ്പോടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും കെ.കുഞ്ഞിരാമൻ പൂരക്കളി അവതരിപ്പിച്ചിരുന്നു. തികഞ്ഞ മെയ്യഭ്യാസവും വഴക്കവും പുരാണ കൃതികളിൽ പാടിപ്പതിഞ്ഞ അറിവും വേണം പൂരക്കളി അവതരിപ്പിക്കാൻ. ഇളയച്ഛൻ ആലക്കോട് കൃഷ്ണൻ പണിക്കരുടെ കീഴിൽ 20ാം വയസ്സിൽ തുടങ്ങിയ പരിശീലന വഴക്കത്തിലാണ് കുഞ്ഞിരാമൻ മികച്ച പൂരക്കളി കളിക്കാരനായി ഉയർന്നത്.
കേരള കലാമണ്ഡലം വജ്ര ജൂബിലി ആഘോഷത്തിൽ അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ് പങ്കെടുത്ത ചടങ്ങിൽ കെ.കുഞ്ഞിരാമനും സംഘവും പൂരക്കളി അവതരിപ്പിച്ചിരുന്നു.
നാലു പതിറ്റാണ്ടിനിടെ ഗുരുവായൂർ, കൊല്ലൂർ ക്ഷേത്രങ്ങളിൽ ഉൾപ്പെടെ ഇരുന്നൂറിലേറെ വേദികളിൽ തന്റെ പാടവം പൂരക്കളി സംഘത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്.