ചൂണ്ടക്കൊളുത്തിൽ കുരുങ്ങിയ ടുട്ടുവിനെ വീണ്ടെടുത്ത് നാട്
Mail This Article
പെരിയാട്ടടുക്കം∙ വായിൽ ചൂണ്ട കുരുങ്ങി മൂന്നു ദിവസത്തിലേറെയായി ഭക്ഷണം കഴിക്കാൻ കഴിയാതെ മരണത്തെ മുഖാമുഖം കണ്ട ‘ടുട്ടു’ എന്ന നായയ്ക്ക് പുനർജൻമം. പെരിയാട്ടടുക്കം ടൗണിലെത്തുന്നവരുടെയെല്ലാം അരുമയായ ടുട്ടുവിന് വ്യാപാരികളുടെയും പ്രദേശവാസികളുടെയും സന്ദർഭോചിതമായ ഇടപെടലിൽ കാഞ്ഞങ്ങാട് നിന്നെത്തിയ മൊബൈൽ വെറ്ററിനറി ക്ലിനിക്കിലെ ഡോക്ടർമാരാണ് രക്ഷകരായത്.വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറിയും ഫൊട്ടോഗ്രഫറുമായ വി.കെ.ഗോപാലനാണ് നായയുടെ വായിൽ ചൂണ്ട കുടുങ്ങിയ വിവരം അധികൃതരെ അറിയിച്ചത്.
പിടികൂടി മയക്കാൻ ശ്രമിക്കുന്നതിനിടെ ഓടിയ ടുട്ടു പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞാണ് തിരിച്ചെത്തിയത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റിലെ ഡോക്ടർമാരായ ആഷിക്, ജോർജ്, ഡ്രൈവർ പ്രസാദ് എന്നിവർ ചേർന്നാണ് വായിൽ കൊളുത്തിയ നിലയിൽ കണ്ട ചൂണ്ട പിന്നീട് വിജയകരമായി പുറത്തെടുത്തത്. പെരിയാട്ടടുക്കത്തെ സനാഫുൾപ്പെടെയുള്ള യുവാക്കളുടെ പരിചരണത്തിലാണ് ടുട്ടു ഉൾപ്പെടെ മൂന്ന് നായകൾ ടൗണിൽ വളരുന്നത്. ടൗണിന്റെ കാവൽക്കാരനായ ടുട്ടുവിന്റെ ദുരിതം ഇവർക്കും വേദനയായി. ഇതോടെയാണ് നായയെ രക്ഷപ്പെടുത്താൻ തീരുമാനിച്ചത്.