നൂറ്റാണ്ടിനിപ്പുറം തലയുയർത്തി, പുതിയ ജാതിക്കമരം
Mail This Article
കടയ്ക്കൽ∙ കാട്ടുജാതിക്ക മരങ്ങളുടെ പുതിയ ജൈവ ഇനത്തെ പാലോട് ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തി. 124 വർഷങ്ങൾക്കു ശേഷമാണു പശ്ചിമഘട്ടത്തിൽനിന്നു ജാതിക്ക കുടുംബത്തിലെ (മിരിസ്റ്റിക്കേസിയെ) പുതിയ ഇനത്തെ കണ്ടെത്തുന്നത്. അഗസ്ത്യമല ബയോസ്ഫിയർ റിസർവിലെ ശംഖിലി വനമേഖലയിലാണ് ആവാസം.
പുതുതായി കണ്ടെത്തിയ സ്‌പീഷിസിനു മിരിസ്റ്റിക്ക ട്രോബൊഗാരീ എന്നാണു പേര്. 40 വർഷത്തെ സസ്യസംരക്ഷണ പ്രവർത്തനങ്ങൾക്കു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര്. മിരിസ്റ്റിക്ക ട്രോബൊഗാരീക്കു മറ്റു കാട്ടുജാതിക്ക മരങ്ങളോടു സാമ്യമുണ്ടെങ്കിലും ഇലകളിലും കായയിലും വ്യത്യാസമുണ്ട്. എം.ജി. ഗോവിന്ദ്, ഡോ. മാത്യു ഡാൻ, ഡോ. കെ.ബി. രമേശ്കുമാർ എന്നിവർ ഉൾപ്പെടുന്ന ഗവേഷണസംഘമാണു കണ്ടെത്തലിനു പിന്നിൽ.