ADVERTISEMENT

കൊല്ലം ∙ ഓണക്കാലം സുരക്ഷിതമായി ആഘോഷിക്കാൻ പൊതുജനങ്ങൾക്കായി പൊലീസിന്റെ ത്രിതല സുരക്ഷാക്രമീകരണം. പൊലീസിനൊപ്പം പൊതുജനങ്ങളെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തിയുള്ള സുരക്ഷയാണ് ഓണക്കാലത്ത് ഒരുക്കുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു മാത്രമേ കടകൾക്ക് ഉൾപ്പെടെ പ്രവർത്തിക്കാൻ അനുമതിയുള്ളൂ.

പുലികളിയോ ആഘോഷങ്ങളോ നിരത്തിൽ പാടില്ല. ഗതാഗതനിയന്ത്രണത്തിന് ജില്ലയെ വിവിധ മേഖലകളായി തിരിച്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ജില്ലാ അതിർത്തിയിൽ കർശന നിരീക്ഷണം ആരംഭിച്ചു.  ലഹരി കടത്ത് തടയാൻ ഡാൻസാഫ് ഉൾപ്പെടെ സേവനങ്ങൾ അതിർത്തിയിൽ ആരംഭിച്ചതായും സിറ്റി പൊലീസ് കമ്മിഷണറും റൂറൽ എസ്പിയും പറഞ്ഞു.

കടകളിൽ പോകാം; സുരക്ഷിതമായി

തിരക്കു നിയന്ത്രിക്കണമെന്ന പ്രത്യേക നി‍ർദേശം എല്ലാ കടയുടമകൾക്കും പൊലീസ് നൽകിക്കഴിഞ്ഞു. ഉപഭോക്താക്കൾ കടയ്ക്കുള്ളിൽ കയറുന്നതിനു മുൻപും ഇറങ്ങിയ ശേഷവും കൈകൾ അണുവിമുക്തമാക്കണം. ഇതിനായി സാനിറ്റൈസർ, വെള്ളം, സോപ്പ് ഉൾപ്പെടെയുള്ള കടയുടമ ക്രമീകരിക്കണം. കടയിലെ എല്ലാ സ്റ്റാഫും മാസ്കും ഗ്ലൗസും ഫേസ് ഷീൽഡും ധരിക്കണം.

ഒരു സമയത്ത് കടയിൽ എത്ര പേർക്കു കയറാം എന്നതു നിജപ്പെടുത്തി കടയുടെ മുൻപിൽ പ്രദർശിപ്പിക്കണം. ബാക്കിയുള്ളവർക്കു സുരക്ഷിതമായി നിൽക്കാനുള്ള സംവിധാനം ഒരുക്കണം. ഒരു ജീവനക്കാരനെ ഇതിന്റെ ക്രമീകരണത്തിനായി നിയമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കടകളിൽ എത്തുന്ന എല്ലാവരുടെയും പേരും വിവരങ്ങളും റജിസ്റ്ററിലും പോർട്ടലിലും രേഖപ്പെടുത്തണം. 

മാർക്കറ്റുകളിൽ ജാഗ്രത

പ്രധാന മാർക്കറ്റുകളിൽ കുറച്ചു കടകൾ ചേർത്ത് സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കടയുടമകൾ, വ്യാപാരി വ്യവസായി പ്രതിനിധി, പൊലീസ് എന്നിവർ സമിതിയിലെ അംഗങ്ങളാണ്. ഓരോ സമിതിക്കും ഓരോ കൺവീനർമാരും ഉണ്ടാകും. കടകളിൽ ആൾക്കൂട്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നത് ഇവരുടെ ചുമതലയാണ്. വലിയ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് പ്രത്യേക കൺട്രോൾ റൂമുകളോ പൊലീസ് എയ്ഡ് പോസ്റ്റുകളോ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്. 

എല്ലായിടത്തും നിരീക്ഷണം

ഓണക്കാലത്തു സുരക്ഷ ശക്തമാക്കാൻ പൊലീസിന്റെ പ്രത്യേക സംഘങ്ങൾ ഓരോ മേഖല തിരിച്ചു പരിശോധന നടത്തും. ഇതിനായി പ്രത്യേക സംഘങ്ങളെ തന്നെ രൂപീകരിച്ചതായി സിറ്റി – റൂറൽ പൊലീസ് മേധാവികൾ പറഞ്ഞു. കോവിഡ് നിയമ ലംഘനം, കടകളിലെ തിരക്ക്, ആൾക്കൂട്ടം ഉൾപ്പെടെയുള്ള ഈ സംഘം പരിശോധിക്കും. ജീപ്പ് പട്രോളിങ്ങിനു പുറമേ ബൈക്കുകളിലും പരിശോധനയ്ക്കിറങ്ങും. 

ട്രാഫിക് നിയന്ത്രിക്കും 

പൊതുവാഹന സൗകര്യം കുറഞ്ഞതോടെ കൊല്ലം ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ വൻ തോതിൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതു ഗതാഗതക്കുരുക്കിനു വഴി വയ്ക്കുന്നുണ്ട്. ഇതു പരിഹരിക്കാൻ ഓരോ മേഖലയും കേന്ദ്രീകരിച്ചു പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ ഒരുക്കും കൊല്ലം കോർപറേഷൻ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളാണു പാർക്കിങ്ങിനു വേണ്ട സ്ഥലങ്ങളൊരുക്കുക. 

വഴിയോരക്കച്ചവടം ഒരിടത്തു മാത്രം

വഴിയോരങ്ങളിലെ കച്ചവടക്കാർക്കായി ഓരോ  മേഖലയിലും പ്രത്യേക സ്ഥലം നൽകും. ഇവിടെ മാത്രമേ കച്ചവടം അനുവദിക്കൂ. ഇത്തരം മേഖലകളിൽ എപ്പോഴും പൊലീസിന്റെ നിരീക്ഷണവും പരിശോധനയും നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com