മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ
Mail This Article
ശാസ്താംകോട്ട ∙ മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതി 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടിയിലായി. അടൂർ പറക്കോട് ടിബി ജംക്‌ഷനു സമീപം കല്ലിക്കോട്ട് പടിഞ്ഞാറ്റേതിൽ തുളസീധരനാണു (41) കൊല്ലത്ത് നിന്ന് അറസ്റ്റിലായത്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കടപുഴ അമ്പലത്തുംഗൽ (പാട്ടമ്പലം) മഹാവിഷ്ണു ക്ഷേത്രം, കിഴക്കിടത്ത് ഭുവനേശ്വരി ക്ഷേത്രം, കിഴക്കേ കല്ലട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇലവൂർക്കാവ് കണ്ഠകർണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇയാൾ കഴിഞ്ഞ ദിവസം കവർച്ച നടത്തിയത്.
പാട്ടമ്പലത്തിൽ ശ്രീകോവിലും ഉപദേവാലയവും തിടപ്പള്ളിയും ഓഫിസ് മുറിയും കുത്തിത്തുറന്നു. ഓഫിസ് മുറിയിലെ അലമാരയിൽ നിന്നും 5000 രൂപയും വഞ്ചിയിൽ നിന്നും 3000 രൂപയും ഒരു ഭക്തൻ വഞ്ചിയിൽ നിക്ഷേപിച്ചിരുന്ന ലോഹ രൂപങ്ങളും കവർന്നു. കണ്ഠകർണ സ്വാമി ക്ഷേത്രത്തിലെ ഗണപതി കോവിലിന്റെയും ഊട്ടുപുരയുടെയും ഓഫിസ് മുറിയുടെയും പൂട്ടുകൾ തകർത്തു. കിഴക്കിടത്ത് ക്ഷേത്രത്തില്‍ വഞ്ചി തകർത്ത് പണം കവർന്നു. ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പ്രതി മറ്റൊരു മോഷണക്കേസിൽ ഒരാഴ്ച മുൻപ് ജയിലിൽ നിന്ന് ഇറങ്ങിയതാണ്. എസ്എച്ച്ഒ എ.അനൂപ്, എസ്ഐ ഷാനവാസ്, ജിഎസ്ഐ ഷാജഹാൻ, എസ്‍സിപിഒ ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.