ADVERTISEMENT

ഓയൂർ ∙ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. രാവിലെ 4.30നു തുടങ്ങിയ ചടങ്ങുകൾ 2ന് സമാപിച്ചു. കോഴിക്കോട് ഭരദ്വാജ ഗോത്രം ബാല ശാസ്ത്രികൾ മുഖ്യകാർമികത്വം വഹിച്ചു. ഭക്തരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. കൊട്ടാരക്കര ഫയർ ആൻഡ് റെസ്ക്യു ടീം, സ്കൂബ ടീം, പൂയപ്പള്ളി പൊലീസ്, ആംബുലൻസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സേവനം ഭക്തർക്കു തുണയായി. സ്ത്രീകൾക്കു പ്രത്യേകം സൗകര്യം ക്ഷേത്രം ഉപദേശക സമിതി ഏർപ്പെടുത്തിയിരുന്നു.

ഇത്തിക്കര ആറിന്റെ വിശാലമായ സ്നാന ഘട്ടത്തിലാണ് സൗകര്യം ഒരുക്കിയത്. ഭക്തർക്കു ലഘുഭക്ഷണം നൽകുന്നതിനും സംവിധാനം ഒരുക്കിയിരുന്നു. തിരക്ക് ഇത്തവണ വർധിച്ചതായി ഉപദേശക സമിതി പ്രസിഡന്റ് പ്രകാശ് വി.നായർ, സെക്രട്ടറി വി.ഹരികുമാർ, രക്ഷാധികാരി ജി.ഹരിദാസ്, വൈസ് പ്രസിഡന്റ് ഗിരീഷ് എന്നിവർ പറഞ്ഞു. വോളന്റിയർമാരും പൂയപ്പള്ളി പൊലീസും തിരക്കു നിയന്ത്രിച്ചു.

പുത്തൂർ ∙ ആയിരങ്ങൾ കർക്കടക വാവുബലി അർപ്പിച്ചു മനം നിറഞ്ഞു മടങ്ങി. മിക്ക ക്ഷേത്രങ്ങളിലും പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്ര ഭരണസമിതിക്ക് ഒപ്പം പൊലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യ – റവന്യു വകുപ്പ് അധികൃതർ, സന്നദ്ധ സംഘടനകൾ എന്നിവരും അണി ചേർന്നാണു ബലിതർപ്പണത്തിന് എത്തിയവർക്കു ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ നോക്കിയത്. പാങ്ങോട് താഴം തിരു ആദിശമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ബലി തർപ്പണത്തിനു പുലർച്ചെ മുതൽ വലിയ തിരക്ക് അനുഭവപ്പെട്ടു.

എണ്ണായിരത്തിലേറെ പേർ തർപ്പണം നടത്തി ഇവിടെ. തന്ത്രിമാരായ ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവരു സോമയാജിപ്പാട്, ശ്രീശൈലം നാരായണൻ നമ്പൂതിരി, മേൽശാന്തി താമരമംഗലത്ത് ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലും വലിയ തിരക്കുണ്ടായി. കല്ലടയാറ്റിലെ സ്നാന ഘട്ടത്തിൽ ആറായിരത്തിലേറെ പേർ ബലിതർപ്പണം നടത്തി. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ പ്രമുഖ താന്ത്രിക ആചാര്യൻമാരുടെ കാർമികത്വത്തിലായിരുന്നു തർപ്പണവും തിലഹോമവും.

ചടയമംഗലം ∙ ബലിതർപ്പണത്തിനു കിഴക്കൻ മേഖലയിലും വൻ തിരക്ക്. ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്രധാനമായും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ബലിതർപ്പണ ചടങ്ങ്. വർക്കലയിൽ എത്തിയും നൂറുക്കണക്കിന് ആളുകൾ ബലിതർപ്പണം നടത്തി. പുലർച്ചെ 4 മുതൽ ചടങ്ങ് ആരംഭിച്ചു. ഇത്തിക്കര, കല്ലട ആറുകളുടെ തീരത്താണ് ചടങ്ങുകൾ നടന്നത്. പോരേടം അർക്കന്നൂർ ആറാട്ട് കടവ്, കടയ്ക്കൽ കുമ്മിൾ മീൻമുട്ടി, ഉമ്മനാട് ആയിരവില്ലി ക്ഷേത്രം, കടയ്ക്കൽ കിളിമരത്തുകാവ് ശിവ പാർവതി ക്ഷേത്രം, കടന്നൂർ ചാവരുകാവ് മഹാദേവർ ക്ഷേത്രം, കോട്ടുക്കൽ മുരിയനല്ലൂർ ക്ഷേത്രം എന്നിവിടങ്ങളിലാണു പ്രധാനമായും ബലിതർപ്പണ ചടങ്ങുകൾ നടന്നത്.

അർക്കന്നൂർ ആറാട്ട് കടവിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. തന്ത്രി രാജീവ് കാർമികത്വം വഹിച്ചു. ഉമ്മനാട് ആയിരിവില്ലി ക്ഷേത്രത്തിലും വൻ തിരക്കായിരുന്നു. കുമ്മിൾ മീൻമുട്ടിയിൽ ആയിരത്തലധികം പേർ പങ്കെടുത്തു. കടയ്ക്കൽ കിളിമരത്തുകാവ് ശിവപാർവതി ക്ഷേത്രത്തിൽ പുലർച്ചെ മുതൽ തിരക്കായിരുന്നു. പല ക്ഷേത്രങ്ങളിലും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിരുന്നു. വർക്കലയ്ക്കു കൂടുതൽ ബസ് സർവീസ് കെഎസ്ആർടിസി നടത്തി. ചടയമംഗലം, ആയൂർ, കടയ്ക്കൽ എന്നിവിടങ്ങളിൽ നിന്നായിരുന്നു സ്പെഷൽ സർവീസ്.

കൊട്ടാരക്കര ∙ പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിനു വൻ തിരക്ക്. മധു പ്രശാന്ത് കാർമികത്വം വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വിനായക് എസ്.അജിത്കുമാർ, സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

പകൽക്കുറി ∙ മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. മുഖത്തല കൃഷ്ണകുമാർ ശാന്തിയും ക്ഷേത്രം സഹതന്ത്രി ഈശ്വരൻ നമ്പൂതിരിയും ചടങ്ങുകൾക്കു നേതൃത്വം നൽകി. രാവിലെ 5നു തുടങ്ങി 11.30ന് സമാപിച്ചു. ക്ഷേത്രത്തിനു സമീപമുള്ള ഇത്തിക്കരയാറിന്റെ പാർശ്വത്തിൽ ഒരുക്കിയ ആറാട്ട് കടവിലാണ് ചടങ്ങുകൾ നടന്നതെന്ന് പ്രസിഡന്റ് ജി.അജയകുമാറും സെക്രട്ടറി വി.ഗോപകുമാറും ട്രഷറർ ഡി.ഷാജിയും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com