‘എന്റെ ഫോൺ ഉപയോഗിച്ച് ഇങ്ങനെ ചെയ്തത് ഓർക്കാൻ കഴിയുന്നില്ല, ആ മോളെ ഒന്നു കാണണം, ഒരുമ്മ നൽകണം’
Mail This Article
കൊല്ലം∙ അബിഗേൽ റെജിയെ കൊല്ലത്തെ പൊലീസ് ക്യാംപിലേക്കു കൊണ്ടു വന്നതറിഞ്ഞ് നാട്ടുകാരും മാധ്യമ പ്രവർത്തകരും അടങ്ങുന്ന വലിയ ജനക്കൂട്ടമാണ് ക്യാംപ് പരിസരത്തു തടിച്ചു കൂടിയത്. 28ന് ഉച്ചയ്ക്ക് 2ന് ആണ് കുട്ടിയെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് എആർ ക്യാംപിൽ എത്തിച്ചത്. മാധ്യമ പ്രവർത്തകരെ പോലും പൊലീസ് അകത്തേക്കു കയറ്റി വിട്ടില്ല. എഡിജിപി, ഐജി,ഡിഐജി, കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, കലക്ടർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ക്യാംപിൽ ഉണ്ടായിരുന്നു. അതിനിടെ കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യ പരിശോധനയും കൗൺസലിങ്ങും നടത്തി.
ക്യാംപിന് പുറത്ത് റോഡിലും ദേശീയപാതയ്ക്ക് അരികിലും മണിക്കൂറുകളോളം കാത്തു നിന്നവരിൽ ചിലർ നിരാശരായി മണിക്കൂറുകൾക്കു ശേഷം മടങ്ങിയെങ്കിലും വീണ്ടും കൂടുതൽ ജനം ഇവിടേക്ക് എത്തുകയായിരുന്നു. കുട്ടിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്ന് അറിഞ്ഞതോടെ കുറച്ചു പേർ അവിടേക്കും പോയി. എന്നാൽ വൈകിട്ട് 6.15ന് കുട്ടിയെ എആർ ക്യാംപിൽ നിന്നു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ക്യാംപിന് പുറത്തേക്ക് പൊലീസ് അകമ്പടിയോടെ സ്വകാര്യ കാറിൽ കുട്ടിയും രക്ഷിതാക്കളും ഉൾപ്പെടെ പുറത്തേക്ക് വന്നതോടെ കാത്തു നിന്ന ജനം ആർപ്പു വിളിച്ചു.
വിക്ടോറിയ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പിന്നീട് കലക്ടർ എൻ.ദേവിദാസ് സന്ദർശിച്ചു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, എൻ.കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ കെ.ബി ഗണേഷ്കുമാർ, എം.നൗഷാദ്, എം.മുകേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കശുവണ്ടി കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ, എഐസിസി അംഗം ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവർ കുട്ടിയെയും രക്ഷിതാക്കളെയും പൊലീസ് ക്യാംപിൽ ഉച്ചയ്ക്കു സന്ദർശിച്ചിരുന്നു.
‘ആ മോളെ ഒന്നു കാണണം; ഒരുമ്മ നൽകണം’
ചാത്തന്നൂർ ∙ ‘21 മണിക്കൂറിലേറെ തടവിൽ കഴിഞ്ഞ ശേഷം രക്ഷപ്പെട്ട അബിഗേൽ മോളെ ഒന്നു കാണണം; ഒരുമ്മ നൽകണം...’ ഗിരിജ പറഞ്ഞു. ‘എന്റെ ഫോൺ ഉപയോഗിച്ച് ഇത്തരം ഒരു കൊടുംപാതകം ചെയ്തത് ഓർക്കാൻ കഴിയുന്നില്ല. കുട്ടിയെ സുരക്ഷിതമായി കിട്ടിയെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്. കൊച്ചു കുഞ്ഞിനെ തട്ടിയെടുത്ത സംഘത്തെ പിടികൂടണം’– .
ജില്ലാ അതിർത്തിയിൽ പാരിപ്പള്ളി കിഴക്കനേല സ്കൂൾ ജംക്‌ഷനിൽ തട്ടുകട നടത്തുന്ന പുത്തൻ വീട്ടിൽ ഗിരിജ പറഞ്ഞു. ഇവരുടെ ഫോൺ തന്ത്രപൂർവം കൈക്കലാക്കിയാണു സംഘത്തിലെ സ്ത്രീ അബിഗേലിന്റെ മോചനത്തിനു പണം ആവശ്യപ്പെട്ടത്. എന്റെ ഫോണിലൂടെ കുട്ടിയുടെ അമ്മയെ തട്ടിപ്പു സംഘം വിളിച്ചതിനു പിന്നാലെ പാരിപ്പള്ളി പൊലീസ് വിളിച്ചു. രാത്രി പതിനൊന്നോടെ പൊലീസ് എത്തി രേഖാചിത്രം വരയ്ക്കുന്നതിനായി ഒപ്പം ചെല്ലാൻ നിർദേശിച്ചു.
തട്ടിപ്പു സംഘത്തിലെ പുരുഷൻ കടയിൽ എന്റെ മുന്നിൽ തന്നെ നിന്നതിനാൽ ആ രൂപം മനസ്സിലുണ്ടായിരുന്നു. അത് ആർട്ടിസ്റ്റിനു പറഞ്ഞു കൊടുത്തു. എന്നാൽ സ്ത്രീയുടെ രൂപം ഓർമ ഇല്ല. മുഖം ഷാൾ ഉപയോഗിച്ചു മൂടിയ നിലയിലായിരുന്നു. രേഖാചിത്രം പൂർത്തിയായ ശേഷം മൂന്നരയോടെയാണു വീട്ടിൽ എത്തിയത്.‘മകൾക്ക് എന്തെങ്കിലും വേണോയെന്ന് അറിയാൻ വീട്ടിലേക്കു വിളിക്കണമെന്നു പറഞ്ഞാണ് എന്റെ ഫോൺ വാങ്ങിയത്. നീ ഫോൺ എടുത്തില്ലേയെന്നു പുരുഷൻ സ്ത്രീയോടു ചോദിച്ചു. എടുക്കാൻ മറന്നു പോയെന്നു പറഞ്ഞു ഫോൺ വാങ്ങി കുറച്ചു ദൂരേക്ക് നടന്ന് ആരെയോ വിളിച്ചു. ഈ സമയം പുരുഷൻ കടയിൽ നിന്ന് ഓരോ സാധനങ്ങൾ ചോദിച്ചു ശ്രദ്ധ തിരിച്ചു. തേങ്ങയും ബിസ്കറ്റും വാങ്ങിയിരുന്നു.
രേഖാചിത്രം വരച്ചത് ദമ്പതികൾ
കൊല്ലം ∙ അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതിയുടെ ചിത്രം വരച്ചത് അഞ്ചാലുംമൂട് നീരാവിൽ കൊച്ചുപറമ്പിൽ ഷജിത്തും ഭാര്യ സ്മിത എം ബാബുവും. അർധരാത്രിയിലാണു പൊലീസിന്റെ വിളിയെത്തിയത്. 5 മണിക്കൂർ കൊണ്ടു ചിത്രം പൂർത്തിയാക്കി. പാരിപ്പള്ളി കിഴക്കനേലയിലെ കടയുടമ ഗിരിജാകുമാരിയുടെ സഹായത്തോടെയാണു സ്മിതയും ഷംജിത്തും രേഖാചിത്രം വരച്ചത്. പത്തിലേറെ ചിത്രങ്ങൾ വരച്ചതിനു ശേഷമാണു പ്രതിയുടെ മുഖഛായയിലേക്ക് എത്തിയത്. കൊല്ലം എസിപി എ. പ്രദീപ്കുമാർ ആണു രേഖാചിത്രം വരയ്ക്കാനായി ദമ്പതികളെ വിളിച്ചത്. തിരുവനന്തപുരം സി–ഡിറ്റിലെ ആർട്ടിസ്റ്റ് ആയ ഷജിത്തിനും ഭാര്യ ചിത്രകല അധ്യാപികയായ സ്മിതയ്ക്കും 2021 ൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
‘അവരാണെന്ന് ഞാൻ അറിഞ്ഞില്ല; ഓട്ടം വിളിച്ചത് ആശ്രാമത്തേക്ക്’
കൊല്ലം∙ ‘ഭക്ഷണം കഴിച്ച ശേഷം സ്റ്റാൻഡിലേക്ക് വരുമ്പോഴാണ് ലിങ്ക് റോഡിൽ വെയിലത്തു നിന്ന് അമ്മയുടെ മകളും ഓട്ടോയ്ക്ക് കൈ കാണിച്ചതെന്ന് ഓട്ടോ ഡ്രൈവർ സജീവൻ. ആശ്രാമത്ത് പോകണം എന്നാണ് പറഞ്ഞ്. ലിങ്ക് റോഡ് അവസാനിക്കാറായപ്പോൾ എങ്ങോട്ട് പോകണമെന്ന് വീണ്ടും ചോദിച്ചു. ജില്ലാ വ്യവസായ കേന്ദ്രം വഴി മുന്നോട്ടു പോയി. കുറച്ചു മുന്നോട്ട് പോയപ്പോൾ ഓട്ടോ നിർത്താൻ പറഞ്ഞു. മൈതാനത്തിനു ചുറ്റും ബാരിക്കേഡ് ആണ്. അവർ നിർത്താൻ പറഞ്ഞ സ്ഥലത്തുകൂടി അകത്തേക്ക് കടക്കാനാകില്ലെന്ന് ഞാൻ പറഞ്ഞു.
ബാറിനു മുന്നിലുള്ള സ്ഥലത്തുകൂടി മൈതാനത്തേക്ക് കടക്കാൻ ഇടമുണ്ട്. അവിടെയാണ് ഓട്ടോ നിർത്തിയത്. കൂലിയായി 40 രൂപ തന്നു. കുഞ്ഞിനു വലിയ ക്ഷീണം ഉണ്ടായിരുന്നു. നിരങ്ങിയാണ് ഓട്ടോയിൽ നിന്നിറങ്ങിയത്. തിരികെ സ്റ്റാൻഡിൽ എത്തി. രണ്ട് ഓട്ടം കഴിഞ്ഞപ്പോഴാണ്, കുട്ടിയെ ആശ്രാമം മൈതാനത്തു നിന്നു കിട്ടിയെന്നു വീട്ടിൽ നിന്നു വിളിച്ചത്. അപ്പോഴാണ് തന്റെ ഓട്ടോയിൽ കയറിയത് അവരാണെന്ന് മനസ്സിലാവുന്നത്. പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ പറഞ്ഞു. സ്ത്രീ ചുരിദാർ ആണ് ധരിച്ചിരുന്നത്. വെള്ള ഷാൾ തലയിലൂടെ ഇട്ടിരുന്നു. –പനയം സ്വദേശിയായ സജീവൻ പറഞ്ഞു.