പെൻഷൻ നിലച്ചു; ഭക്ഷണത്തിനു പോലും മാർഗമില്ലാതെ വൃദ്ധ ദമ്പതികൾ
Mail This Article
കൊല്ലം∙ ക്ഷേമ പെൻഷൻ ആറു മാസമായി മുടങ്ങിയതിന്റെ വേദന അറിയണമെങ്കിൽ കടപ്പാക്കട ഭാരത് നഗർ ശാസ്ത്രി ജംക്‌ഷൻ ബോണച്ചിറ വയലിൽ വിശ്വകുമാറിനെയും കൃഷ്ണമ്മയെയും കുറിച്ചറിയണം. എഴുപതിനു മുകളിൽ പ്രായമുള്ള രണ്ടുപേരും രോഗികൾ. ഇരുവർക്കും ലഭിക്കുന്ന പെൻഷൻ തുകയിൽ നിന്നാണ് മരുന്നും മറ്റു സാധനങ്ങളും വാങ്ങിയിരുന്നത്. പെൻഷൻ മുടങ്ങിയതോടെ ഇവരുടെയും അന്നം പോലും ഭാഗികമായി മുടങ്ങി.
വിശ്വകുമാർ ലോറി ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. പത്തു വർഷം മുൻപാണു ഇരു കാലുകളിലും നീരു വച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വൃക്കരോഗം തിരിച്ചറിയുന്നത്. ഇപ്പോൾ കിടപ്പിലാണ്. ഹൃദ്രോഗി കൂടിയാണ് വിശ്വകുമാർ. കൃഷ്ണമ്മയ്ക്ക് അലക്കു ജോലിയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു ആറു വർഷം മുൻപാണ് ബൈപാസ് ശസ്ത്രക്രിയ നടത്തിയത്. ജോലി ചെയ്യാൻ വയ്യാത്ത അവസ്ഥയിലായി. ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടുകയാണ് ഈ വയോധികർ. ബുദ്ധിമുട്ട് ഏറിയപ്പോൾ തുണി തേച്ചുകൊടുത്തിരുന്ന തേപ്പുപെട്ടി വരെ വിറ്റു.
പെൻഷൻ മുടങ്ങിയതോടെ മരുന്നും മുടങ്ങി. 5000 രൂപയാണ് മാസം മരുന്നിനു വേണ്ടത്. പണമില്ലാത്തതു കൊണ്ട് ചികിത്സ ഉപേക്ഷിച്ചു. രണ്ടു പേരും ക്ഷേമപെൻഷന് അർഹരാണ്. അതു കിട്ടിയാൽ ആരെയും ബുദ്ധിമുട്ടിക്കാതെ കഴിഞ്ഞുപോകാമെന്ന് ഇരുവരും പറയുന്നത്. അധികൃതരുടെയും സുമനസ്സുകളുടെയും കനിവിനായി കാക്കുകയാണ് ഇവർ.
ബാങ്ക് വിവരങ്ങൾ
പേര്: വിശ്വ കുമാർ
അക്കൗണ്ട് നമ്പർ: 3782467927
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കടപ്പാക്കട, കൊല്ലം
ഐഎഫ്സി കോഡ്:
CBIN0281172
ഫോൺ: 9633053919
(കാവ്യ, ചെറുമകൾ)