വേനൽ രൂക്ഷം; ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് താഴുന്നു
Mail This Article
ശാസ്താംകോട്ട ∙ വേനൽ രൂക്ഷമായതോടെ ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് താഴുന്നു. മുൻ വർഷത്തെക്കാൾ 45 സെന്റിമീറ്റർ കുറവാണ് ഇപ്പോഴത്തെ ജലനിരപ്പ്. പ്രളയത്തിനു ശേഷം മാറ്റമില്ലാതെ തുടരുന്ന ജലനിരപ്പ് ഇത്തവണ കുത്തനെ കുറയുകയായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് പ്ലസ് 93 സെന്റിമീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. ഓരോ ദിവസവും ഓരോ സെന്റിമീറ്റർ വീതം കുറയുന്നതായി ആണു നിഗമനം. അമ്പലക്കടവിലെ പടവുകൾ നിറഞ്ഞു നിന്ന ജലം ഇപ്പോൾ മീറ്ററുകളോളം ദൂരേക്കു പോയി. ജില്ലയിലെ ഒരു ലക്ഷത്തിലധികം കുടുംബങ്ങൾ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന തടാകത്തെ സംരക്ഷിക്കാൻ ശാസ്ത്രീയമായ പദ്ധതികളൊന്നുമില്ലെന്ന് ആക്ഷേപമുണ്ട്.
എന്നാൽ, ജലനിരപ്പ് താഴുന്നതു പമ്പിങ്ങിനെ ബാധിച്ചിട്ടില്ല എന്നാണ് ജലഅതോറിറ്റിയുടെ വിശദീകരണം. കൊല്ലം കോർപറേഷനിലേക്കും ഒട്ടേറെ പഞ്ചായത്തുകളിലേക്കും ചവറ – പന്മന പദ്ധതിയിക്ക് ഉൾപ്പെടെ ശരാശരി 4 കോടി ലീറ്റർ ജലം ദിവസവും ഇവിടെ നിന്ന് എടുക്കുന്നുണ്ട്. 2017 മേയിൽ മൈനസ് 1.62 സെന്റിമീറ്റർ വരെ ജലം താഴ്ന്നിരുന്നു. പിന്നീട് തുടർച്ചയായ പ്രളയങ്ങളെ തുടർന്നു ജലനിരപ്പ് വലിയതോതിൽ ഉയർന്നു. വേനൽ രൂക്ഷം ആകുന്നതോടെ വരും ദിവസങ്ങളിലും തടാക ജലനിരപ്പു കുറയുമെന്നാണു സൂചന.