റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ; പരാതിക്ക് പരിഹാരമില്ല
Mail This Article
പരവൂർ∙ 10 വർഷത്തിലേറെയായി തകർന്നു കിടക്കുന്ന റോഡ്, പരാതി പറഞ്ഞു മടുത്തു നാട്ടുകാർ. കൂനയിൽ എൽപിഎസ്–ചരുവിള ക്ഷേത്രം റോഡാണ് പത്ത് വർഷത്തിലധികം കാലമായി തകർന്നു കിടക്കുന്നത്. ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ട റോഡിൽ കാൽനട യാത്ര പോലും സാധ്യമാകാത്ത അവസ്ഥയാണ്. പൂതക്കുളം പഞ്ചായത്തിലെ കലയ്ക്കോട്, മാടൻനട പ്രദേശങ്ങളെ പരവൂർ നഗരകേന്ദ്രവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന കൂനയിൽ എൽപിഎസ്–ചരുവിള ക്ഷേത്രം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നാട്ടുകാർ ഒട്ടേറെ തവണ പഞ്ചായത്തിനെ സമീപിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. റോഡ് ആരംഭിക്കുന്ന പരവൂർ–പാരിപ്പള്ളി റോഡിലെ കൂനയിൽ ജംക‍്ഷൻ നഗരസഭ പ്രദേശവും റോഡ് പൂതക്കുളം പഞ്ചായത്ത് അതിർത്തിയിലുമായതിനാലാണ് റോഡ് നവീകരണം നീണ്ടു പോകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 8 ലക്ഷം രൂപ ഉപയോഗിച്ചു വർഷങ്ങൾക്ക് മുൻപ് നെൽപാടത്തിനു കുറുകെയുള്ള റോഡിന്റെ കോൺക്രീറ്റിങ്ങും ടാറിങ്ങും നടത്തിയതാണ് അവസാനമായി നടത്തിയ നവീകരണ പ്രവർത്തനം. കൂനയിൽ എൽപിഎസ്, ഐശ്വര്യ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികളും സ്കൂൾ ബസുകളും പ്രധാനമായും ഉപയോഗിക്കുന്ന പാതയാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. കലയ്ക്കോട് മാടൻനട, ലിറ്റിൽ ഫ്ലവർ ചർച്ച് എന്നിവിടങ്ങളിലേക്ക് പോകുന്നവരും പ്രധാനമായും ആശ്രയിക്കുന്നത് കുനയിൽ–ചരുവിള ക്ഷേത്രം റോഡിനെയാണ്. റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.