ADVERTISEMENT

കൊല്ലം ∙ മുഖ്യമന്ത്രി പിണറായി വിജയൻ ശൈലി മാറ്റണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യം. മന്ത്രിസഭയെ പാർട്ടി നയിക്കണം; പാർട്ടിക്ക് അതീതമായി ഭരണം പോകുകയല്ല വേണ്ടത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ സ്ഥാനത്തു നിന്നു നീക്കണമെന്നും ആവശ്യമുയർന്നു. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ.ബാലഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ജില്ലാ സെക്രട്ടേറിയറ്റ് യോഗം. ജില്ലാ കമ്മിറ്റി യോഗം നാളെയും മറ്റന്നാളും ചേരും.

നവകേരള സദസ്സിനിടെ അംഗരക്ഷകരും പൊലീസും സമരക്കാരെ നേരിട്ട രീതിയെ ‘രക്ഷാപ്രവർത്തനം’ എന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചതു സർക്കാരിനും പാർട്ടിക്കുമെതിരായ ജനവികാരം ശക്തമാക്കി. ഈ ശൈലിയുമായി ഇനി ജനങ്ങളെ സമീപിക്കാനാവില്ല. മന്ത്രിസഭയുടെ മുൻഗണന തെറ്റിപ്പോകുന്നു. അടിസ്ഥാനവർഗത്തിന്റെ കാര്യങ്ങൾക്കാണു മുൻഗണന നൽകേണ്ടത്. മന്ത്രിമാരുടെ പ്രകടനവും തൃപ്തികരമല്ല. മെച്ചപ്പെട്ടേ പറ്റൂ. സാമൂഹിക ക്ഷേമ പെൻഷൻ മാസങ്ങളോളം മുടങ്ങിയതിന്റെ പഴി താഴേത്തട്ടിൽ പാർട്ടി സഖാക്കളാണു കേൾക്കേണ്ടി വരുന്നത്. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ കുറച്ചുകൂടി പക്വതയോടെ ഇടപെടണം. പിശകുകൾ തിരുത്തണം. ബിജെപി മികച്ച സ്ഥാനാർഥികളെയാണു രംഗത്തിറക്കിയിരിക്കുന്നത് എന്ന മട്ടിൽ ജയരാജൻ നടത്തിയ പ്രസ്താവനകൾ പാർട്ടി അണികളെപ്പോലും അമ്പരപ്പിച്ചു.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വോട്ടെടുപ്പ് ദിനത്തിലെ വെളിപ്പെടുത്തലും ഞെട്ടലുണ്ടാക്കി.ഇങ്ങനെ പോയാൽ പാർട്ടി ഈനാം പേച്ചി ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്ന എ.കെ ബാലന്റെ പ്രസ്താവന  നിലവാരമില്ലാത്തതും അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായിരുന്നെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ചിലർ വിമർശിച്ചു.  സമാന പരാമർശങ്ങൾ സംസ്ഥാന കമ്മിറ്റി യോഗത്തിൽ സെക്രട്ടറി എം.വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിലുമുണ്ട്. സിപിഎം മത്സരിച്ച മണ്ഡലങ്ങളിൽ സിപിഐ ആത്മാർഥതയോടെ പ്രവർത്തിച്ചില്ലെന്നും വിമർശനമുയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com