ADVERTISEMENT

കൊല്ലം∙ നഗരത്തിൽ പെരുകുന്ന മോഷണങ്ങൾക്കു പിന്നിൽ ലഹരിസംഘങ്ങളുമെന്നു നിഗമനം. ചെറുകിട മോഷണങ്ങളിൽ പലതിനും പിന്നിൽ ഇത്തരം സംഘങ്ങളാണെന്നു സംശയിക്കുന്നു. വീടു പണി നടക്കുന്ന സ്ഥലത്തു നിന്ന് കമ്പി ഉൾപ്പെടെ കവർച്ച നടത്തിയവർ നൽകിയ മൊഴിയിൽ നിന്നാണ് സൂചന ലഭിച്ചത്. മോഷണ മുതൽ ആക്രിക്കടയിൽ വിറ്റ് ലഹരിക്കുള്ള പണം കണ്ടെത്തുകയാണ് രീതി. ചെറിയ കവർച്ചകളിൽ പരാതിക്കാർ കുറവാണെന്നതാണ് ‘പെറ്റി മോഷ്ടാക്കൾ’ക്കു തുണയാകുന്നത്. റോഡിന്റെ വശങ്ങളിൽ പാർക്കു ചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നതാണ് മറ്റൊരു ‘ട്രെൻഡ്’. 

ആൾത്താമസമില്ലാത്ത വീടുകളിലും മോഷണം പതിവായിട്ടുണ്ട്. മോഷണത്തിനു ശേഷം ഭക്ഷണം പാചകം ചെയ്ത് കഴിച്ച ശേഷം മടങ്ങുന്നവരുമുണ്ടെന്ന് പൊലീസ് പറയുന്നു. ശാസ്താംകോട്ട കാരാളിമുക്കിൽ ഒരാഴ്ച മുൻപ് 4 കടകളുടെ പൂട്ട് തകർത്തു കവർച്ച നടന്നു. 3 കടകളിൽ മോഷണശ്രമം ഉണ്ടായി. അടിവസ്ത്രം ധരിച്ചെത്തിയ കള്ളൻ കവർച്ചയ്ക്ക് ശേഷം തുണിക്കടയിൽ കയറി പുത്തൻ വസ്ത്രങ്ങൾ ധരിച്ചാണ് മടങ്ങിയത്. ഒരു ലക്ഷത്തോളം രൂപയാണ് വ്യാപാരികൾക്ക് നഷ്ടമായത്. ഭരണിക്കാവ് ടൗണിലെ കടകളിലും അടുത്തിടെ കവർച്ച നടന്നു.

ആളില്ലാ വീട്ടിൽ മോഷണം 
ശാസ്താംകോട്ട മനക്കരയിൽ നേവിയിൽ ഡോക്ടറായ യുവാവിന്റെ വീട്ടിൽ നിന്നു 55 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ശൂരനാട് തെക്ക് വീട്ടുകാർ ഉത്സവം കാണാൻ പോയപ്പോഴാണ് ആയിക്കുന്നത്ത് വീട്ടിൽ കവർച്ച നടന്നത്. പത്ത് പവൻ സ്വർണം നഷ്ടമായി. വീട്ടുകാർ എറണാകുളത്തിനു യാത്രപോയപ്പോഴാണ്  കല്ലുവാതുക്കൽ നടയ്ക്കൽ കിഴക്കേമുക്കിനു സമീപം മോഷണം നടക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് രാത്രി അഞ്ചൽ അഗസ്‌ത്യക്കോട്ട് ആളില്ലാത്ത 2  വീടുകളിൽ മോഷണം നടന്നത്. മുൻ വശത്തെ കതകുകൾ പൊളിച്ചായിരുന്നു കവർച്ച. ഒരിടത്തു നിന്നു 3 പവൻ സ്വർണവും വാച്ചുകളും നഷ്ടമായി.

അടുത്ത വീട്ടിൽ നിന്നു പണം  മോഷ്ടിച്ചു. സിസിടിവിയുണ്ടായിരുന്നതിനാൽ മോഷ്ടാക്കളെ പിടികൂടാനായി. യുഎസിൽ താമസിക്കുന്ന പത്തനാപുരം സ്വദേശിയുടെ വീട്ടിലെ മുഴുവൻ ഗൃഹോപകരണങ്ങളും മോഷ്ടാക്കൾ കടത്തി. കട്ടിലും മറ്റു ഗൃഹോപകരണങ്ങളും കടത്തിയത് ആസൂത്രിതമായിട്ടായിരുന്നെന്നു പൊലീസ് പറയുന്നു. എഴുകോണിലെ വീട്ടിൽ ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ രണ്ടരപ്പവന്റെ വളകൾ കവർന്നിട്ട് രണ്ടു മാസമായെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല. ചവറ ബോട്ട് ജെട്ടിക്ക് സമീപത്തെ വീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ മുഴുവൻ കടത്തിക്കൊണ്ടുപോയി. 

‘ടെക്കി’ കള്ളൻ
മാർച്ച് 11ന് പന്മന പുത്തൻചന്തയിൽ മൊബൈൽ ഷോപ്പിൽ നിന്നു 6 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളാണ് കട കുത്തിത്തുറന്ന് കവർന്നത്. പൂവറ്റൂർ ഡിവിഎൻഎസ്എസ് എച്ച്എസ്എസിലെ എൽസിഡി പ്രൊജക്ടറുകൾ കവർന്ന കേസിലും ഇതുവരെ തുമ്പ് ലഭിച്ചില്ല. ഹയർസെക്കൻഡറി ക്ലാസ് മുറികളിൽ സ്ഥാപിച്ചിരുന്ന 6 പ്രൊജക്ടറുകളാണ് കവർന്നത്. പൂതക്കുളം പഞ്ചായത്തിൽ മിനി സ്റ്റേഡിയത്തിനു സമീപം സ്നാക്സ് ഉൽപാദനശാലയിൽ 3 ആഴ്ച മുൻപാണ് ലക്ഷങ്ങൾ വില വരുന്ന യന്ത്രങ്ങൾ മോഷണം പോയത്. 

ക്ഷേത്ര മോഷണം
ഭക്തർ ചമഞ്ഞ് ക്ഷേത്രത്തിലെത്തി വഞ്ചികൾ കവരുന്ന ദമ്പതികളെ പുത്തൂർ പൊലീസ് പിടികൂടിയത് 2 മാസം മുൻപാണ്. മാവടി പുനരൂർകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ 3 വഞ്ചികൾ മോഷ്ടിച്ച കായംകുളം കൃഷ്ണപുരം സ്വദേശികളായ ദമ്പതികളെയാണ് പിടികൂടിയത്. 3,000 രൂപയാണ് വഞ്ചികളിൽ നിന്നു കവർന്നത്. ബൈക്കിൽ കറങ്ങി നടന്നായിരുന്നു മോഷണം. കഴിഞ്ഞ വർഷം ചവറ നല്ലേഴുത്ത് ജംക്‌ഷൻ അരത്തകണ്ഠ ശാസ്താക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് 50,000 രൂപയുടെ വിളക്കുകൾ കവർന്നു. പന്മന സുബ്രഹ്മണ്യ ക്ഷേത്രം കാണിക്കവഞ്ചി തകർത്ത് 50,000 രൂപ കവർന്നു. 

കള്ളന് ഹൈടെക്ക് കുരുക്ക്
പതിവായി ക്ഷേത്രത്തിലെത്തി വഞ്ചി കവരുന്ന മോഷ്ടാവിനെ പിടികൂടാൻ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടും രക്ഷയില്ലാതെ വന്നതോടെയാണ് കോട്ടാത്തല പടിഞ്ഞാറ് തേവലപ്പുറം കിഴക്ക് ശ്രീഭൂതനാഥ ക്ഷേത്രത്തിലെ ഭരണസമിതി സിസിടിവി ക്യാമറയിൽ പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ചത്. രാത്രിയിൽ ആരെങ്കിലും ക്ഷേത്രത്തിലെത്തിയാൽ ഭരണസമിതി അംഗങ്ങളുടെ മൊബൈൽ ഫോൺ ബെല്ലടിക്കും. എടുത്തു നോക്കിയാൽ ക്യാമറ ദൃശ്യങ്ങൾ ലൈവായി കാണാം. അടുത്ത തവണ മോഷണത്തിന് എത്തിയ ആളുടെ ദൃശ്യങ്ങൾ ലൈവായി മൊബൈലിൽ എത്തി. ഒത്തുകൂടിയ ഭരണസമിതി അംഗങ്ങൾ മോഷ്ടാവിനു നൽകിയത് ‘ഗംഭീര സ്വീകരണവും’. 

തമിഴ്നാട്ടിൽ നിന്ന് ‘സ്പെഷലിസ്റ്റുകൾ’
കൊട്ടാരക്കര സ്റ്റേഷൻ പരിധിയിൽ മൂന്ന് മാസത്തിനുള്ളിൽ 25 മോഷണ കേസുകളാണ് റജിസ്റ്റർ ചെയ്തത്. ബസുകളിലാണ് ഏറെയും മോഷണങ്ങൾ. യാത്രക്കാരികളുടെ പക്കൽ നിന്നും പഴ്സും ആഭരണങ്ങളും കവരുന്ന തമിഴ് നാടോടി സംഘങ്ങളാണ് ഏറെയും. രണ്ടോ അതിലധികമോ ഉൾപ്പെട്ട സംഘങ്ങളാണ് ഏറെയും. 400 രൂപ മുതൽ 1.25 ലക്ഷം രൂപ വരെ മോഷണം പോയതായാണ് പരാതി. മോഷ്ടാക്കൾക്ക് സഹായവുമായി പുനലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിലർ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. 

സിഗരറ്റ് മോഷ്ടാക്കളും
പരവൂർ ഒല്ലാൽ റെയിൽവേ ഗേറ്റിനു സമീപത്തെ സ്റ്റേഷനറി കടയിൽ നിന്ന് 12,000 രുപയിലധികം വരുന്ന സിഗരറ്റുകൾ മോഷണം പോയ സംഭവത്തിൽ നെടുങ്ങോലം സ്വദേശികളായ 2 പേരെ പരവൂർ പൊലീസ് പിടികൂടിയിരുന്നു. പ്രദേശത്തെ ലഹരി സംഘങ്ങളാണു പിന്നിലെന്നു പൊലീസ് കരുതുന്നു. ലഹരി ഉപയോഗിക്കാൻ പണത്തിനായി പുത്തൻകുളം, നെടുങ്ങോലം എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ വീടുകളിൽ മോഷണവും നടന്നിട്ടുണ്ട്. 

നട്ടുച്ചയ്ക്ക് വാൽവ് മോഷണം
ഓയൂർ മേഖലയിൽ നെടുമൺകാവ് കൽച്ചിറ ശുദ്ധജല പദ്ധതിയുടെ പമ്പ് ഹൗസിൽ നിന്ന് 65000 രൂപ വിലമതിക്കുന്ന പമ്പിന്റെ വാൽവുകൾ മോഷണം പോയി. ജലവിഭവ വകുപ്പ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് യുവാക്കൾ പിടിയിലാണ്. കണ്ണനെല്ലൂരിലെ‍ ആക്രിക്കടയിൽ വാൽവുകൾ വിറ്റ തുക കൊണ്ട് ആഘോഷിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതികളുടെ മൊഴി. 

സൈക്കിളിനും പ്രിയമേറി
സൈക്കിൾ ആഡംബര വസ്തുവായിരുന്ന കാലത്ത് അതു മോഷ്ടിക്കുന്നവർ വ്യാപകമായിരുന്നു. എന്നാൽ വീണ്ടും സൈക്കിൾ മോഷണം പെരുകുന്നതായാണ് പൊലീസ് നൽകുന്ന കണക്കുകൾ. കരുനാഗപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിൽ നിന്നും സൈക്കിൾ മോഷണം പോകുന്നതും പതിവായി. പൂട്ടി വച്ചിരിക്കുന്ന സൈക്കിളുകളുടെ പൂട്ട് പൊളിച്ച് കടത്തുന്നു. റെയിൽവേ സ്റ്റേഷനും ടൗണും കേന്ദ്രീകരിച്ചാണ് സൈക്കിളും ഇരുചക്ര വാഹനങ്ങളും മോഷ്ടിക്കുന്നത്. 

വാഹനങ്ങൾ പൊളിച്ച് കടത്തും
കടത്തിയ വാഹനങ്ങൾ തൊട്ടടുത്ത കേന്ദ്രത്തിൽ പൊളിച്ചാൽ ആർക്കും തിരിച്ചറിയാനാകില്ല. പാർക്കിങ് മേഖലകളിൽ നിന്നാണ് വാഹനങ്ങൾ പതിവായി മോഷണം പോകുന്നത്. വാഹനം മോഷ്ടിച്ച് പൊളിച്ചു വിൽപന നടത്തുന്ന കേന്ദ്രത്തിൽ എത്തിച്ച ഒരാളെയും അവിടെ നിന്നു വാഹനം വാങ്ങിയ ആളെയും കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി മരുന്നിനു പണം കണ്ടെത്താനാണു ഇരുചക്ര വാഹന മോഷണം നടത്തുന്നതെന്ന സൂചനയുണ്ട്. കൊല്ലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും ഇത്തരം മോഷണം പതിവാണ്. പുനലൂർ ചൗക്ക റോഡിൽ സ്വകാര്യ ബാങ്കിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന മൂന്നര ലക്ഷം രൂപ വിലയുള്ള ബൈക്ക് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിന് ഒടുവിൽ കൊല്ലം പടപ്പക്കരയിൽ കണ്ടെത്തി. 

വഴിയാത്രികരും ഇരകൾ 
മോഷ്ടിച്ച ബൈക്കുകളിൽ എത്തുന്ന സംഘമാണ് വഴി യാത്രക്കാരുടെ മാലകൾ പൊട്ടിച്ചെടുക്കുന്നത്. വഴി ചോദിച്ചോ, പരിചയം ഭാവിച്ചോ എത്തുന്നവർ മാല പൊട്ടിച്ചു കടക്കും. മോഷണത്തിനു ശേഷം ഏറ്റവും അടുത്തുള്ള സ്ഥലത്ത് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടും. ഇത്തരത്തിലുള്ള മോഷണം വ്യാപകമാണെന്ന് പൊലീസ് സമ്മതിക്കുന്നു. ഹെൽമെറ്റ് ധരിച്ചുള്ള മോഷണമായതിനാൽ പ്രതികളെ പിടികൂടാനും ബുദ്ധിമുട്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com