ADVERTISEMENT

കൊട്ടിയത്തിനു സമീപമുള്ള ആ അമ്മയ്ക്ക് 2 മക്കളേയുള്ളു. വിദേശത്തായിരുന്ന ഭർത്താവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. ദേശീയപാതയോടു ചേർന്നു രണ്ടുനില വീടും 25 സെന്റ് വസ്തുവും ഉണ്ട്. നല്ല നിലയിലാണു കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോൾ വീടും വസ്തുവും ജപ്തി ഭീഷണിയിലാണ്. ജീവിക്കാൻ മാർഗമില്ല. മക്കൾ രണ്ടും ലഹരി മരുന്നിന് അടിമകളാണ്. ജീവിതത്തിലേക്കു മടങ്ങിവരാൻ അവർക്കിനി കഴിയില്ല. യുവാക്കളായ ഇവരിൽ മൂത്തയാൾ തീരെ അവശനായിക്കഴിഞ്ഞു. ലഹരി ഉപയോഗത്തിൽ നിന്നു മടങ്ങി വരാൻ അസാധ്യമായവർക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡി അഡിക്‌ഷൻ സെന്ററിൽ നിന്നു നൽകുന്ന ‘സുരക്ഷിത മരുന്ന്’ കഴിച്ചാണ് അവർ ദിവസങ്ങൾ എണ്ണിക്കഴിയുന്നത്. ആയുസ്സ് പരിമിതപ്പെട്ടു എന്ന് അവർക്കു തന്നെ അറിയാം.

പൊലീസും എക്സൈസും പലതവണ ഇവരെ പിടികൂടിയിട്ടുണ്ട്. കേസ് നടത്തിയും ലഹരിമരുന്നു വാങ്ങാ‍ൻ പണം ചെലവഴിച്ചും ആണു കടക്കെണിയിലായത്. ഇപ്പോൾ നിത്യവൃത്തിക്കു പണം കണ്ടെത്തുന്നതും ലഹരി വിൽപനയിലൂടെത്തന്നെ. ഇവരെ പിടികൂടാൻ പൊലീസിനും എക്സൈസിനും ഭയമാണ്. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ എന്തെങ്കിലും സംഭവിച്ചാൽ കുരുങ്ങുന്നത് അവരായിരിക്കും.

ലഹരി മരുന്നിന് അടിമയായ യുവാവിനെ കുറച്ചുകാലം മുൻപ് എക്സൈസ് പിടികൂടി ഓഫിസിൽ എത്തിച്ചു. നിശ്ചിതസമയം ലഹരി കിട്ടാതായതോടെ യുവാവിന്റെ സമനില തെറ്റി. പ്രകോപിതനായി, ഭ്രാന്തമായ അവസ്ഥയിൽ കയ്യിൽ കിട്ടിയത് പ്ലാസ്റ്റിക് കുപ്പിയാണ്. അതിന്റെ അടപ്പ് എടുത്തു വിഴുങ്ങാൻ ശ്രമിച്ചു. രണ്ടു മൂന്നു ഉദ്യോഗസ്ഥർ ചേർന്ന് ഏറെ പണിപ്പെട്ടാണ് യുവാവിന്റെ വായ്ക്കുള്ളിൽ കയ്യിട്ട് അടപ്പു പുറത്തെടുത്തത്. 

ഏതാനും വർഷം മുൻപാണ് കൊല്ലം നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് യുവാവ് വഴിയരികിലെ കുളത്തിൽ വീണു മരിച്ചത്. കുളത്തിൽ വീണുള്ള മുങ്ങിമരണം എന്നാണ് പൊലീസ് രേഖയിൽ. എന്നാൽ അതിനു പിന്നിലും അമിതമായി ലഹരി മരുന്ന് ഉപയോഗമെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. ലഹരി ഉപയോഗിച്ച്, കുളത്തിന്റെ കരയിൽ ഇരുന്ന യുവാവ് വെള്ളത്തിൽ വീഴുകയായിരുന്നു.

ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല. അമിതമായ ലഹരിമരുന്നിന്റെ ഉപയോഗം മൂലമുണ്ടാകുന്ന മരണവും ഒന്നോ രണ്ടോ അല്ല. കുഴ‍ഞ്ഞു വീണുള്ള മരണം മുതൽ ആത്മഹത്യ വരെ അമ്പരപ്പിക്കുന്നതാണ് അതിന്റെ കണക്ക്. മാനക്കേട് ഭയന്ന് അതു പുറത്തു പറയാൻ വീട്ടുകാർക്കു പോലും മടിയാണ്.

രണ്ടാഴ്ച മുൻപ് മയ്യനാട് രണ്ടു യുവാക്കളിൽ നിന്ന് ഇരവിപുരം പൊലീസ് പിടികൂടിയത് ലഹരിക്ക് ഉപയോഗിക്കുന്ന പതിനയ്യായിരത്തോളം ഗുളികകളും 17 മൊബൈൽ ഫോണുകളും 1.90 ലക്ഷം രൂപയുമാണ്. മുംബൈ അനന്തു (31), കൂട്ടുകാരൻ ഫ്രാൻസിസ് (25) എന്നിവരെ അറസ്റ്റ് ചെയ്തു. അനന്തു രണ്ടായിരത്തോളം ഗുളികകളുമായി നേരത്തെ എക്സൈസിന്റെ പിടിയിലും ആയിട്ടുണ്ട്. പിടിയിലായതിന്റെ എത്രയോ മടങ്ങാണ് ഇവർ വിൽപന നടത്തിയത്.

വേദന സംഹാരിയായ ഗുളിക പൊടിച്ചു കലക്കിയാണ് കുത്തിവയ്ക്കുന്നത്. കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാംപ് തുടങ്ങിയവയോട് ഉള്ളതിനെക്കാൾ താൽപര്യമാണ് കുത്തിവയ്പിനോടുള്ളത്. ഒരാഴ്ച കുത്തിവയ്പ് തുടർന്നാൽ അതില്ലാതെ ജീവിക്കാനാകാത്ത അവസ്ഥയാകും. പിന്നെ ജീവിതത്തിലേക്കു തിരിച്ചുപോക്കില്ല. ഡി അഡിക്‌ഷൻ സെന്ററുകളിലെ ചികിത്സയും കൗൺസലിങ്ങും ഫലിക്കില്ല, കഞ്ചാവ് ഉൾപ്പെടെ മറ്റു ലഹരി വസ്തുക്കളോടുള്ള താൽപര്യം കുറയും. മരണത്തിലേക്കാണു യാത്ര. എത്രയോ ജീവിതമാണ് ഇങ്ങനെ ഒടുങ്ങുന്നത്.

സിഗരറ്റ് കുറ്റിയുടെ സ്പോഞ്ചിലൂടെയാണ് സിറിഞ്ചിലേക്കു ദ്രാവകം വലിച്ചെടുക്കുന്നത്. നേരിയ തരി പോലും കടക്കാതിരിക്കാനാണ് ഇത്. തരി കടന്നാൽ ഞരമ്പ് പൊട്ടാൻ ഇടയുണ്ട്. എക്സൈസിനെയും പൊലീസിനെയും അമ്പരപ്പിച്ചാണ് ഗുളികയുടെ ഉപയോഗം ജില്ലയിൽ വർധിക്കുന്നത്. ഏതാണ്ട് 5 വർഷം മുൻപാണ് ഇതു തുടങ്ങിയത്. മുംബൈയിൽ കുറെക്കാലം ഉണ്ടായിരുന്ന ഇരവിപുരം സ്വദേശിയാണ് മുഖ്യ വിപണനക്കാരൻ. ഇയാ‍ൾക്ക് വലിയ വിൽപന ശൃംഖലയുണ്ട്. അതു എക്സൈസ് ഉദ്യോഗസ്ഥരെപ്പോലും ആക്രമിക്കുന്ന മാഫിയയായി വളർന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com