ADVERTISEMENT

കൊല്ലം ∙ ഡെങ്കിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ  എന്നിവയാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചവ്യാധികളിൽ പ്രധാനപ്പെട്ടവ. പോരുവഴി, ഉളിയക്കോവിൽ,  ശക്തികുളങ്ങര,  ശൂരനാട്, ഏരൂർ  എന്നിവിടങ്ങളിലാണ് നിലവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ  ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇവിടങ്ങളിൽ ജനപ്രതിനിധികൾ, കുടുംബശ്രീ, ആരോഗ്യ സന്നദ്ധ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, സ്‌കൂൾ അധ്യാപകർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗവും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഹരിതകർമ സേന അംഗങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉറവിടം സംബന്ധിച്ച് അറിയിക്കാനും സ്‌കൂളുകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി. 

ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ  നേതൃത്വത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങളും കൊതുക് നശീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.  ആരോഗ്യ സംവിധാനങ്ങൾക്ക് പരിമിതി ഉള്ളതിനാൽ മറ്റു വകുപ്പുകളുടെയും സംവിധാനങ്ങളുടെയും സഹകരണം ആവശ്യമായിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകിയിട്ടുണ്ട്.


വിവിധ പനികളെ തിരിച്ചറിയാം, ശ്രദ്ധിക്കാം
വൈറൽ പനി
സാധാരണ പനിയാണ് വൈറൽ പനി എന്ന് അറിയപ്പെടുന്നത്. ജലദോഷം, തുമ്മൽ, മൂക്കൊലിപ്പ് എന്നിവ അനുഭവപ്പെടാം. പൊതുവേ അപകടകാരിയില്ല. 4–5 ദിവസങ്ങൾ കൊണ്ടു ഭേദമാവും. ശരീരത്തിന് വിശ്രമം നൽകുക. ആവശ്യമെങ്കിൽ മാത്രം മരുന്ന് കഴിച്ചാൽ മതി. 


ഡെങ്കിപ്പനി
ശക്തമായ പനി, പേശി വേദന, കണ്ണിനു പിറകിൽ അനുഭവപ്പെടുന്ന വേദന, ചർമത്തിൽ ചുവന്ന പാടുകൾ എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. രണ്ടാമത്തെ ഡെങ്കിപ്പനി മാരകമാവാം. വയറുവേദന, ഛർദി, രക്തസ്രാവം, അസാധാരണമായ പെരുമാറ്റം എന്നിവ അപായ സൂചനകളാണ്. ഉടൻ ചികിത്സ തേടണം.


എച്ച്‌വൺ എൻവൺ
പ്രധാനമായും പനിയും തൊണ്ട വേദനയുമാണു ലക്ഷണം. കൃത്യമായ ചികിത്സയിലൂടെയും പ്രതിരോധ മാർഗങ്ങളിലൂടെയും മറികടക്കാം. എന്നാൽ എച്ച്‌വൺ എൻവൺ ഗർഭിണികൾക്കു മാരകമാകാം.


മഞ്ഞപ്പിത്തം
നേരിയ പനി, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം, ഓക്കാനം, ഛർദി എന്നിവയാണു ലക്ഷണങ്ങൾ. ചികിത്സ തേടൽ അനിവാര്യം.


എലിപ്പനി
കടുത്ത പനി, പേശി വേദന, കണ്ണിന് ചുവപ്പ് എന്നിവ ലക്ഷണങ്ങൾ. വെള്ളവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തൊഴിലാളികൾ ജാഗ്രത പുലർത്തണം. മൂത്രത്തിന്റെ അളവ് കുറയുന്നതും അസാധാരണമായ പെരുമാറ്റവും അപായ സൂചനകളാണ്.


മലേറിയ
പനിയോടൊപ്പം കുളിര് വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.  ഇതരസംസ്ഥാനങ്ങളിൽ പോയി വരുന്നവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാലും പരിശോധിക്കണം. തദ്ദേശീയ മലമ്പനി കുറവാണെങ്കിലും ജാഗ്രത അനിവാര്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com