ദേശീയപാതയിലെ അനധികൃത മത്സ്യക്കച്ചവടം: ഒഴിപ്പിക്കാൻ എത്തിയവരെ തടഞ്ഞു
Mail This Article
കുണ്ടറ∙ ഹൈക്കോടതി ഉത്തരവ് പ്രകാരം കൊല്ലം - തിരുമംഗലം ദേശീയപാത കയ്യേറിയുള്ള മത്സ്യക്കച്ചവടം ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ സിപിഐ നേതാവ് തടഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കുണ്ടറ ആശുപത്രിമുക്കിലെ അനധികൃത മത്സ്യക്കച്ചവടം ഒഴിപ്പിക്കാൻ പൊലീസിന്റെ സഹായത്തോടെ എത്തിയ ഇളമ്പള്ളൂർ പഞ്ചായത്ത് ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ കച്ചവടക്കാർ മാറാൻ കൂട്ടാക്കിയില്ല. ഇതിനിടെ സ്ഥലത്തെത്തിയ സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. റോഡ് കയ്യേറിയുള്ള കച്ചവടം വ്യാപാര സ്ഥാപനങ്ങൾക്കും ഗതാഗതത്തിനും ബുദ്ധിമുട്ടാകുന്നു എന്ന് കാട്ടി സമീപത്തെ വ്യാപാരികൾ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ് ഇട്ടത്.
ഉത്തരവ് നടപ്പാക്കിയ ശേഷം അറിയിക്കാനും കോടതി നിർദേശിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് കമ്മിറ്റി കൂടി കയ്യേറ്റം ഒഴിപ്പിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ഒരു മാസമായി കച്ചവടം അവസാനിപ്പിക്കാൻ പഞ്ചായത്ത് കച്ചവടക്കാർക്ക് നോട്ടിസ് നൽകുകയും ഹൈക്കോടതി ഉത്തരവ് സ്ഥലത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് അവഗണിച്ചുകൊണ്ട് കച്ചവടം തുടർന്നതോടെ ആണ് ഒഴിപ്പിക്കുന്നതിന് എത്തിയത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാവാതെ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മടങ്ങി. ഒഴിപ്പിക്കൽ തടഞ്ഞവരുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട് എന്നും ഇത് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും ഇളമ്പള്ളൂർ പഞ്ചായത്ത് സെക്രട്ടറി വിജയൻ, പ്രസിഡന്റ് റജി കല്ലംവിള എന്നിവർ അറിയിച്ചു.