ADVERTISEMENT

കൊല്ലം∙ എം. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുന്നു. വീട്ടിലേക്കും ആനന്ദവല്ലീശ്വരത്തിനു സമീപമുള്ള ഓഫിസിലേക്കുമാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. മഹിളാ കോൺഗ്രസ്, വുമൻ ജസ്റ്റിസ്, എസ്ഡിപിഐ എന്നിവയുടെ പ്രകടനം ഓഫിസിലേക്കായിരുന്നു. ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുകേഷിന്റെ വസതിയിലേക്കും പ്രകടനം നടത്തി. 

മുകേഷുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത് തെറ്റ്: ജെബി മേത്തർ
കൊല്ലം ∙ പീഡനക്കേസിൽപെട്ട മുകേഷുമായി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ചർച്ച നടത്തിയത് ഗുരുതര തെറ്റാണെന്ന് മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ജെബി മേത്തർ എംപി ആരോപിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രതികളെ വിളിച്ച് ചർച്ച നടത്തി ചായ കൊടുക്കുന്നതല്ല മുഖ്യമന്ത്രിയുടെ ജോലി. ഒരു വശത്ത് കേസ് എടുക്കുകയും മറുവശത്ത് സൽക്കരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നു. അൽപമെങ്കിലും അന്തസ്സുണ്ടെങ്കിൽ മുഖ്യമന്ത്രി മുകേഷിൽ നിന്നു രാജിക്കത്ത് വാങ്ങണമെന്നും ജെബി പറഞ്ഞു. 

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബ എൽ. സുദർശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് യു. വഹീദ, ജനറൽ സെക്രട്ടറിമാരായ ലാലി ജോൺ, ജയലക്ഷ്മി ദത്തൻ, ആർ. രശ്മി, സെക്രട്ടറിമാരായ ആർ.മരിയത് താജ്, പ്രഭ അനിൽ, സുനിത സലിംകുമാർ എന്നിവർ പ്രസംഗിച്ചു. പൊലീസ് ബാരിക്കേഡ് മറികടന്ന് എത്തിയ മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ സുബീ നജൂം, സിന്ധു കുമ്പളം, കുമാരി രാജേന്ദ്രൻ, ബിഷ കുരിശിങ്കൽ എന്നിവർ എംഎൽഎ ഓഫിസിനു മുന്നിൽ റീത്ത് വച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡി. ഗീതാ കൃഷ്ണൻ, രഞ്ജിത് ഓമന, സിസിലി ജോബ്, ഷീജ രാധാകൃഷ്ണൻ, സരസ്വതി പ്രകാശ്, ബേബി സലീന, മഞ്ജു, സരിത അജിത്, രേഖ ഉല്ലാസ്, ഷിനു, ലക്ഷ്മി ഹരിത, ശ്രീകല, ദേവിപ്രഭ തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി. 

ബിജെപി മാർച്ച് നടത്തി
കൊല്ലം ∙ സ്ത്രീ പീഡന കേസിൽപെട്ട എം.മുകേഷ് എംഎൽഎക്ക് എങ്ങനെ മുഖ്യമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതെന്നും എവിടെ വച്ചാണ് കൂടിക്കാഴ്ച നടന്നതെന്നും വ്യക്തമാക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറും സ്വീകരിച്ചത്. എം.മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി എം. മുകേഷ് എംഎൽഎയുടെ വീട്ടിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

എം. മുകേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ എംഎൽഎയുടെ വസതിയിലേക്കു നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.
എം. മുകേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ എംഎൽഎയുടെ വസതിയിലേക്കു നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന സിപിഎം നേതാവ് പി.കെ.ഗുരുദാസന് സീറ്റ് നിഷേധിച്ചാണ് മുകേഷിനെ സ്ഥാനാർഥിയാക്കിയത്. ഇതിന്റെ സ്പോൺസർ  ആരാണെന്നു വ്യക്തമാക്കണം. അന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സീറ്റ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ഹരീഷ് തെക്കടം അധ്യക്ഷത വഹിച്ചു.  ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്,  സംസ്ഥാന കമ്മിറ്റി അംഗം എ.ജി.ശ്രീകുമാർ, സംസ്ഥാന കൗൺസിൽ അംഗം നെടുമ്പന ശിവൻ,  മണ്ഡലം ജനറൽ സെക്രട്ടറി എസ്.സജു, വിജയകുമാർ, ബീന വിജയൻ, സുഗന്ധി, നിഷ, ബൈജു കൂനമ്പായിക്കുളം, അഭിഷേക് മുണ്ടയ്ക്കൽ പട്ടത്താനം ബാബു എന്നിവർ പ്രസംഗിച്ചു.പ്രവർത്തകർ മുകേഷിന്റെ കോലം കത്തിച്ചു.

എസ്ഡിപിഐ 
∙മുകേഷിന്റെ രാജി ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് കണ്ണനല്ലൂർ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് എ.കെ. ഷെരീഫ്, സെക്രട്ടറി നജുമുദീൻ അഞ്ചുമുക്ക്, സെക്രട്ടേറിയറ്റ് അംഗം വി.ഷാഹുൽ ഹമീദ്, കൊല്ലം മണ്ഡലം സെക്രട്ടറി സിഎ സാദിഖ്, നിഷാദ് കരുവ, റഹീം പത്തായക്കല്ല് ,അശോകൻ, നിഷാദ് കരുവ, അബ്ദുൽ വഹാബ്, മെഹ്ബൂബ് തുടങ്ങിയവർ നേതൃത്വം നൽകി.

ഓഫിസിന് പൊലീസ് കാവൽ
മുകേഷിന് എതിരെ ആരോപണം ഉയർന്ന സമയം മുതൽ വീടും എംഎൽഎ ഓഫിസും പൊലീസ് കാവലിലാണ്. അഞ്ച് ദിവസമായി പ്രതിഷേധ പ്രകടനം പ്രധാനമായും നടക്കുന്നത് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് അടുത്തുള്ള ഓഫിസിലേക്കാണ്. പ്രകടനക്കാരെ ഓഫിസിലേക്ക് അടുപ്പിക്കാതെ എൻഎസ്എസ് ഓഡിറ്റോറിയത്തിന് അടുത്ത് ബാരിക്കേഡ് ഉറപ്പിച്ചിട്ടുണ്ട്. പ്രകടനം പൂർത്തിയാകുന്ന മുറയ്ക്ക് അതു നീക്കുന്ന ചുമതലയും പൊലീസ് ഉദ്യോഗസ്ഥർക്കാർക്കാണ്. ആ മേഖലയിൽ ഒട്ടേറെ അഭിഭാഷക ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, മജിസ്ട്രേട്ട് കോടതി ഉൾപ്പെടെയുള്ള കോടതികളും പ്രവർത്തിക്കുന്നു. മറ്റു വഴികളുണ്ടെങ്കിലും എളുപ്പ മാർഗം എന്ന നിലയിൽ പൊതുജനങ്ങൾ ആശ്രയിക്കുന്ന വഴിയാണ് അഞ്ചു ദിവസമായി പ്രകടനത്തെ തുടർന്ന് അടയ്ക്കുന്നത്. 

ഓഫിസിന് 24 മണിക്കൂർ സംരക്ഷണം പൊലീസ് ഉറപ്പു വരുത്തുന്നുണ്ട്. ഓഫിസ് പരിസരത്തും ഗേറ്റിന് പുറത്തും പൊലീസ് കാവലുണ്ട്. രാവിലെ മറ്റു സ്റ്റേഷനുകളിൽ നിന്നും ക്യാംപിൽ നിന്നും പൊലീസ് സംഘം എത്തി റോഡിൽ നിലയുറപ്പിക്കും. ഇന്നലെ പ്രകടനമായെത്തിയ വനിതകളെ നേരിടാൻ മറ്റു സ്റ്റേഷനുകളി‍ൽ നിന്നും വനിതാ പൊലീസിനെ എത്തിച്ചിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കാണ് സുരക്ഷാ ചുമതല. എസിപി എസ്. ഷെരീഫിന്റെ നിർദേശാനുസരണമാണ് നടപടികൾ.

മുകേഷ് രാജിവയ്ക്കണം: യുഡിഎഫ്
കൊല്ലം ∙ സ്ത്രീപീഡന ആരോപണം നേരിടുന്ന എം.മുകേഷ് എംഎൽഎ രാജിവയ്ക്കണമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എൻ.കെ.പ്രേമചന്ദ്രനെ ഹിന്ദു വിരുദ്ധനെന്ന് മുദ്ര കുത്താനും വഴിയിൽ തടയാനുമുള്ള ബിജെപിയുടെ കുത്സിത ശ്രമങ്ങളെ എതിർത്ത് പരാജയപ്പെടുത്താനും യോഗം തീരുമാനിച്ചു. കെഎംഎംഎൽ കമ്പനിയിൽ നടക്കുന്ന അഴിമതിയിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സെപ്റ്റംബർ 2ന്  സെക്രട്ടേറിയറ്റ് ധർണ നടത്തും.

ജില്ലാ ചെയർമാൻ കെ.സി. രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജേന്ദ്രപ്രസാദ്, കെ.എസ്.വേണുഗോപാൽ, നൗഷാദ് യൂനുസ്, സി.മോഹനൻപിള്ള, കുളക്കട രാജു, എ.ഷാനവാസ്ഖാൻ, സൂരജ് രവി, മാത്യു ജോർജ്, എസ്.വിപിനചന്ദ്രൻ, സുനിൽ, സുധാകരൻ പള്ളത്ത്, സലീം ബംഗ്ലാവിൽ, മോഹൻകുമാർ, രാജശേഖരൻപിള്ള, സുൽഫിക്കർ സലാം തുടങ്ങിയവർ പ്രസംഗിച്ചു.

യൂത്ത്കോൺഗ്രസ് മാർച്ച് ഇന്ന്
കൊല്ലം ∙ എം.മുകേഷ് എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ 10ന് എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും.

വിമൻ ജസ്റ്റിസ് മൂവ്മെന്റ് 
കൊല്ലം ∙  എം.മുകേഷ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി എംഎൽഎ ഓഫിസിലേക്കു മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് വി.എ.ഫായിസ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഫസ്ന മിയാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ശ്രീകല ഗോപി, റുക്സാന ഇർഷാദ്, കെ.എസ്.ഉമൈറ, മലപ്പുറം ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, കൊല്ലം ജില്ലാ പ്രസിഡന്റ് സീനത്ത് നിസാം, ജില്ലാ ജനറൽ സെക്രട്ടറി ഷൈല ബീഗം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com