കൊട്ടാരക്കര ഗവ. ഐടിഐയ്‌ക്ക് 2.29 ഏക്കർ ഭൂമി അനുവദിച്ചു
Mail This Article
വെളിയം ∙ വെളിയം പടിഞ്ഞാറ്റിൻകര പ്രവർത്തിക്കുന്ന കൊട്ടാരക്കര ഗവ. ഐടിഐക്ക് സ്വന്തം കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങുന്നു.ഇതിനായി 2.29 ഏക്കർ ഭൂമി വെളിയം പടിഞ്ഞാറ്റിൻകരയിൽ അനുവദിച്ചു. നിലവിൽ ഐടിഐ പ്രവർത്തിക്കുന്ന സ്ഥലത്തു നിന്ന് രണ്ട് കിലോമീറ്ററോളം അകലെ വെളിയം പടിഞ്ഞാറ്റിൻകരയിലാണ് റവന്യു ഭുമി ലഭ്യമാക്കുന്നത്. ഐടിഐയ്‌ക്ക് ക്യാംപസ് ഒരുക്കാൻ ഭുമി വ്യവസായ പരിശീലന വകുപ്പിന് കൈമാറി സർക്കാർ ഉത്തരവായി.2017 നവംബറിലാണ് വെളിയം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ പടിഞ്ഞാറ്റിൻകരയിൽ ഐടിഐ പ്രവർത്തനം ആരംഭിച്ചത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിന്റെ അധീനതയിലുള്ള പ്രവർത്തനം നിലച്ച കൈത്തറി സഹകരണ സംഘത്തിന്റെ കെട്ടിടം നവീകരിച്ചാണ് ഐടിഐയ്‌ക്ക് തുടക്കമിട്ടത്.
ആദ്യം രണ്ടുവർഷം ഇലക്ട്രിഷ്യൻ , ഒരു വർഷം വെൽഡർ ട്രേഡുകളാണ് അനുവദിച്ചത്. രണ്ടിലും കൂടി 80 പേർക്ക് പ്രവേശനമുണ്ട്.2022ൽ ആറു മാസത്തെ ഡ്രൈവർ കം മെക്കാനിക് ട്രേഡ് കോഴ്സ് ആരംഭിച്ചു. ഇതിൽ 40 ട്രെയിനികൾക്ക് പ്രവേശനം നൽകുന്നു.പ്രിൻസിപ്പൽ, ഒന്നുവീതം ക്ലാർക്ക്, ഓഫിസ് അറ്റൻഡർ, 7 ഇൻസ്ട്രക്ടർ എന്നീ തസ്‌തികകളും അനുവദിച്ചിട്ടുണ്ട്.സ്വന്തമായി ഭൂമി ലഭ്യമായതിലൂടെ വിപുലമായ ക്യാംപസ് രൂപപ്പെടുത്താനും നവീന കോഴ്‌സുകൾ ഉൾപ്പെടെ ആരംഭിക്കുന്നതിലൂടെ സ്ഥാപനത്തിന്റെ ഭാവി വികസനത്തോടൊപ്പം നാടിന്റെ വികസനവും ഉറപ്പാക്കാനുമാകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.