പൂഴ്ത്തിവച്ച 129 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്ത് സ്പെഷൽ സ്ക്വാഡ്
Mail This Article
കരുനാഗപ്പള്ളി ∙ ഓണത്തോടനുബന്ധിച്ചു പൊതുവിപണി പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫിസർ പി.സി.അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 129 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തു. കുലശേഖരപുരം പഞ്ചായത്ത് പരിധിയിലുള്ള 2 വീടുകളുടെ സമീപത്തെ ഷെഡുകളിൽ സൂക്ഷിച്ചിരുന്ന 70 ചാക്ക് കുത്തരിയും 50 ചാക്ക് പുഴുക്കലരിയും 7 ചാക്ക് ഗോതമ്പും ആണു പിടിച്ചെടുത്തത്.
പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വിൽപന നടത്തുന്നതിനായി അനധികൃതമായി ശേഖരിച്ചു സൂക്ഷിച്ചിരിക്കുകയായിരുന്നു. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങൾ കസ്റ്റഡിയിലെടുത്ത് കരുനാഗപ്പള്ളി എൻഎഫ്എസ്എ ഗോഡൗണിലേക്കു മാറ്റി. മറ്റു നടപടികൾ സ്വീകരിക്കുന്നതിനു കലക്ടർക്കു റിപ്പോർട്ട് നൽകി. പരിശോധനയിൽ റേഷനിങ് ഇൻസ്പെക്ടർമാരായ ആർ.അഞ്ജലി, എ.മഞ്ജു, ബി.വിനോദ്, പി.പ്രസാദ്, ഐ.നിത്യ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.