ആയിരങ്ങൾ സാക്ഷി; കൊട്ടാരക്കരയിൽ ആഘോഷമായി ഗണേശോത്സവം
Mail This Article
കൊട്ടാരക്കര∙ ഇഷ്ട വിഭവങ്ങളായ മോദകവും ഉണ്ണിയപ്പവും വിഘ്നേശ്വരന് മുന്നിൽ സമർപ്പിച്ച് പ്രാർഥന. എങ്ങും ഗണേശ സ്തുതികൾ നിറഞ്ഞ ഭക്തിസാന്ദ്ര നിമിഷങ്ങളിൽ കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്ര സന്നിധിയിൽ വിനായക ചതുർഥി ഗണേശോത്സവം. ആയിരങ്ങളാണ് ഇക്കുറിയും ചടങ്ങുകളിൽ പങ്കാളികളായത്.
1008 നാളീകേരക്കൂട്ടുപയോഗിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പുലർച്ചെ ചടങ്ങുകൾ തുടങ്ങി. തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. തുടർന്ന് ഗജപൂജയും ആനയൂട്ടും നടന്നു. ദേവസ്വം ബോർഡ് അംഗം ജി. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം പ്രസിഡന്റ് വിനായക. എസ്. അജിത്കുമാർ അധ്യക്ഷത വഹിച്ചു.
മാതൃസമ്മേളനം ഡോ. സി. എൻ വിജയകുമാരി ഉദ്ഘാടനം ചെയ്തു. മാതൃ സമിതി ജില്ലാ അധ്യക്ഷ ഇന്ദിരാമ്മ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി. വി. ലക്ഷ്മി, സ്വാഗത സംഘം കൺവീനർ സംഗീത അനിൽ, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി സ്മിത രവി എന്നിവർ പ്രസംഗിച്ചു.
വൈകിട്ട് 5 ന് ഗജവീരൻമാർ അണിനിരന്ന ഗണേശ മഹാ ഘോഷയാത്ര നഗരം ചുറ്റി മഹാഗണപതി ക്ഷേത്രത്തിൽ സമാപിച്ചു. രാത്രി 7.45 ന് മഹാഗണപതിയുടെ പുറത്തെഴുന്നള്ളത്തും വിളക്കോടെ ആഘോഷങ്ങൾ സമാപിച്ചു. ഘോഷയാത്രയ്ക്ക് സംഘാടക സമിതി ഭാരവാഹികളായ വിനായക.എസ്.അജിത്കുമാർ, കൊച്ചുപാറയ്ക്കൽ അനിൽകുമാർ, ചിറയത്ത് അജിത്കുമാർ, വി.അനിൽകുമാർ,തേമ്പ്ര വേണുഗോപാൽ,സ്മിത രവി, ഷൺമുഖൻ ആചാരി,ആർ.റോഷൻ എന്നിവർ നേതൃത്വം നൽകി.