പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച സ്കൂട്ടറിടിച്ച് സ്കൂൾ വിദ്യാർഥിനിക്ക് പരുക്ക്
Mail This Article
പരവൂർ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയോടിച്ച സ്കൂട്ടറിടിച്ചു സ്കൂൾ വിദ്യാർഥിനിക്ക് പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 12.45നു പരവൂർ എസ്എൻവി ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഹംന ഹുസൈനിനാണ് സ്കൂളിന്റെ മുന്നിൽ വച്ച് സ്കൂട്ടറിടിച്ചു പരുക്കേറ്റത്. ഉച്ചയ്ക്ക് 1 മണിക്കുള്ള പരീക്ഷ എഴുതാൻ പിതാവിനൊപ്പം സ്കൂട്ടറിൽ സ്കൂളിനു മുൻവശത്തു എത്തിയ വിദ്യാർഥിനിയെയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഓടിച്ച സ്കൂട്ടർ ഇടിച്ചത്. തോൾ എല്ലിനു പരുക്കേറ്റ ഹംനയെ നെടുങ്ങോലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയതിനു ശേഷം വീട്ടിലേക്കയച്ചു. അപകടത്തിനു കാരണമായ സ്കൂട്ടർ പരവൂർ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ–പരവൂർ–പാരിപ്പള്ളി റോഡിന്റെ നവീകരണത്തിനു ശേഷം സ്കൂളുകൾക്ക് മുന്നിൽ സ്പീഡ് ബ്രേക്കറുകൾ പുനഃസ്ഥാപിക്കാത്തതു കാരണം ഒട്ടേറെ അപകടങ്ങളാണ് റോഡുകളിൽ ഉണ്ടാകുന്നത്.
2 മാസം മുൻപാണ് പരവൂർ–പൊഴിക്കര റോഡിൽ പെൺപള്ളിക്കൂടത്തിനു സമീപം വീട്ടമ്മ അമിത വേഗതയിലെത്തിയ ബൈക്കിടിച്ചു മരിച്ചത്. എസ്എൻവി ഗേൾസ് സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെയും പൂവാലൻമാരുടെയും ശല്യം രൂക്ഷമാണെന്നു മാനേജ്മെന്റ് ഒട്ടേറെ തവണ പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നു ആക്ഷേപം ഉയർന്നിട്ടുണ്ട്. ഹെൽമറ്റ് വേട്ട നടത്തി പിഴ ഒടുക്കൽ മാത്രമാണ് പൊലീസ് ചെയ്യുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ട്രാഫിക് നിയന്ത്രണമില്ലാതെ പരവൂർ നഗര കേന്ദ്രം
ഓണത്തിരക്ക് കാരണമുള്ള ഗതാഗതക്കുരുക്കിൽ വലയുകയാണ് പരവൂർ ജംക‍്ഷൻ. അനധികൃത പാർക്കിങ്ങും ട്രാഫിക് നിയമ ലംഘനങ്ങളും കാരണം രൂക്ഷമായ ഗതാഗതക്കുരുക്കാണ് നഗരത്തിൽ തിരക്കേറിയ സമയങ്ങളിൽ അനുഭവപ്പെടുന്നത്. ചാത്തന്നൂർ ഭാഗത്ത് നിന്ന് വരുന്ന വൺവേയിൽ ഇരുഭാഗത്തേക്കും വാഹനങ്ങൾ തോന്നിയപടിയാണ് പോകുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് കൃത്യമായ പാർക്കിങ് സൗകര്യവും ട്രാഫിക് സിഗ്നൽ ഇല്ല. ട്രാഫിക് നിയന്ത്രണത്തിൽ പൊലീസിന്റെ ഇടപെടലുമില്ല. വൺവേ തെറ്റിച്ചു വന്ന വാഹനമിടിച്ചു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചതിനു ശേഷം ട്രാഫിക് നിയന്ത്രണത്തിൽ പൊലീസ് കർശന നടപടി സ്വീകരിച്ചെങ്കിലും കാലക്രമേണ നിയന്ത്രണങ്ങൾ ഒഴിവാക്കുകയായിരുന്നു. നഗരസഭ ട്രാഫിക് പരിഷ്കാരം നടപടിയിലാക്കി ബോർഡുകൾ സ്ഥാപിച്ചെങ്കിലും പൊലീസിന്റെ മേൽനോട്ടം ഹെൽമറ്റ് വേട്ടയിൽ മാത്രമൊതുങ്ങി.