ADVERTISEMENT

കൊല്ലം∙ ദേശീയപാത 66  ആറു വരിയായി വികസിപ്പിക്കുന്ന ജോലികൾ കരാർ കാലാവധിക്കുള്ളിൽ പൂർത്തിയാകില്ല. 2025 ജൂൺ വരെയാണ് നിർമാണത്തിനുള്ള കരാർ കാലാവധി. ഇപ്പോഴത്തെ സ്ഥിതിക്കു പണി പൂർത്തിയാകാൻ 2025 ഡിസംബർ ആകും എന്നാണ് അറിയുന്നത്. അതിലും വൈകിയാലും അത്ഭുതപ്പെടേണ്ട.ഓച്ചിറ മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെയാണ് ജില്ലയിൽ ദേശീയപാത വികസനം. പാതയുടെ 60% പണി പൂർത്തിയായി എന്ന് അധികൃതർ പറയുമ്പോഴും ഓട നിർമാണം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതുകാരണം മഴ പെയ്യുമ്പോൾ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത വിധം പലിയിടത്തും റോഡിൽ വെള്ളക്കെട്ടാണ്.

പ്രധാന പാതയുടെ ഇരുവശത്തുമുള്ള സർവീസ് റോഡുകളുടെ നിർമാണവും പുരോഗമിച്ചിട്ടില്ല. അപൂർവം സ്ഥലത്ത് ഒഴികെ, അടിപ്പാത നിർമിക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ സർവീസ് റോഡ് നിർമിച്ചിട്ടുള്ളത്. താൽക്കാലികമായാണ് ഇതിന്റെ നിർമാണം. അതിനാൽ സർവീസ് റോഡിൽ കുഴി നിറഞ്ഞു കിടക്കുകയാണ്. പതിവായി ഇതുവഴി പോകുന്ന സർവീസ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തകരാറാവുകയാണ്.

തകർന്നു കിടക്കുന്ന സർവീസ് റോഡ്  നിരന്തരമായ ഗതാഗതക്കുരുക്കിനു കാരണമാകുന്നു. അടിപ്പാത, ഉയരപ്പാത എന്നിവയുടെ തൂണുകളുടെ നിർമാണമാണ് മിക്കയിടത്തും പൂർത്തിയായത്. ഇതിന്റെ മുകളിലെ സ്ലാബ് കോൺക്രീറ്റ് ജോലി മിക്കയിടത്തും നടന്നിട്ടില്ല. ജില്ലയിൽ ഒരിടത്തുപോലും അനുബന്ധ റോഡിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ സർവീസ് ലൈൻ സ്ഥാപിക്കുന്ന ജോലിയും  അവശേഷിക്കുന്നു.  

ഭൂഗർഭ വൈദ്യുതി കേബിളുകൾ മോഷ്ടിക്കുന്നു
കൊല്ലം∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഭൂഗർഭ വൈദ്യുതി കേബിൾ വ്യാപകമായി മോഷ്ടിക്കുന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ചാർജ് ചെയ്തിട്ടുള്ളതിനാൽ കേബിൾ മോഷ്ടിക്കുന്നത് അപകടത്തിനും ജീവന് ഭീഷണിയാകുമെന്നും റോഡ് നിർമാണ കരാർ സ്ഥാപനമായ ശിവാലയ കൺസ്ട്രക്‌ഷൻ കമ്പനി അറിയിച്ചു.

ഉമയനല്ലൂർ, കൊട്ടിയം, ചാത്തന്നൂർ, അയത്തിൽ, ശക്തികുളങ്ങര, മങ്ങാട് മേഖലകളിൽ നിന്നാണ് കേബിൾ പതിവായി മോഷണം പോകുന്നത്. 100–150 മീറ്റർ നീളത്തിൽ 11 കെവി ലൈനിന്റെ വില കൂടിയ കേബിൾ പതിവായി കവരുന്നു. മിക്ക സ്ഥലത്തും ഭൂഗർഭ കേബി‍ൾ വഴി വൈദ്യുതി കടത്തി വിട്ടിട്ടുണ്ട്.  അപകടഭീഷണിക്കു പുറമേ ദേശീയപാത അതോറിറ്റിക്ക് വലിയ നഷ്ടം ഉണ്ടാകുന്നതായും അധികൃതർ പറഞ്ഞു. 

English Summary:

The widening of National Highway 66 to six lanes in Kollam, Kerala is facing significant delays, with completion now estimated for late 2025. This article discusses the project's progress, challenges like incomplete base course leading to waterlogging, and the potential impact on commuters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com