ADVERTISEMENT

കൊല്ലം ∙ ഓയൂർ ഓട്ടുമലയിൽ നിന്ന് 6 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് അനുമതി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സമർപ്പിച്ച ഹർജിയിലാണ് കൊല്ലം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-1 ജഡ്ജി പി.എൻ. വിനോദ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കുട്ടിയുടെ പിതാവ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിൽ 4 പേർ ഉണ്ടായിരുന്നുവെന്നും മറ്റും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് തുടരന്വേഷണത്തിന് അനുമതി തേടിയത്.

സംഭവത്തിനു ദൃക്സാക്ഷിയായ പെൺകുട്ടിയുടെ സഹോദരൻ, സംഘത്തിൽ 4 പേരെ കണ്ടുവെന്നു പറഞ്ഞിരുന്നു. ഇതു പൊലീസ് അന്വേഷിച്ചില്ലെന്നാണ് പിതാവിന്റെ ആരോപണം. ഇതു പിന്നീട് നിഷേധിച്ചു. തുടർന്നാണ് തുടരന്വേഷണത്തിനു ക്രൈംബ്രാഞ്ച് സംഘം ഹർജി നൽകിയത്. 10 ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടത്.തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയ സാഹചര്യത്തിൽ മജിസ്ട്രേട്ട് കോടതിയിൽ കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 ഇതിനുള്ള അനുമതിക്കായി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഉടൻ അപേക്ഷ നൽകുമെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് പറഞ്ഞു. രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെങ്കിൽ നടത്തും. പ്രതികൾ അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ തുടരന്വേഷണത്തിന് അനുമതി നൽകരുതെന്ന് പ്രതിഭാഗം വാദിച്ചു.

തുടരന്വേഷണത്തിന് പ്രതിഭാഗത്തിന്റെ അനുമതി ആവശ്യമില്ലെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയെ അറിയിച്ചു. 2023 നവംബർ 27ന് വൈകിട്ട് 4.30നാണ് ഓയൂർ ഓട്ടുമലയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (53), ഭാര്യ എം.ആർ. അനിതാകുമാരി (46), മകൾ അനുപമ എന്നിവരാണ് പ്രതികൾ.

പത്മകുമാറിന്റെ ജാമ്യാപേക്ഷ നിരസിച്ചു; ഭാര്യയ്ക്ക് ജാമ്യം
കൊല്ലം ∙ ഒന്നാം പ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. പത്മകുമാറിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ എം.ആർ.അനിതകുമാരിക്ക് ഉപാധികളോടെ ജാമ്യം നൽകി. ഇവരുടെ മകളും മൂന്നാം പ്രതിയുമായ അനുപമയ്ക്ക് സ്ത്രീ എന്ന പരിഗണന നൽകി ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.

ഇതേ പശ്ചാത്തലത്തിലാണ് അനിതകുമാരിക്ക് കൊല്ലം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ ജി. മോഹൻരാജും ഒന്നും രണ്ടും പ്രതികൾക്ക് വേണ്ടി സി.രാജേന്ദ്രൻ, കാവനാട് ബിജു എന്നിവരും മൂന്നാം പ്രതിക്ക് വേണ്ടി ഷിജു Sബ്രഹാമും ഹാജരായി. കേസ് 27ന് വീണ്ടും പരിഗണിക്കും.

English Summary:

The Kollam Additional District and Sessions Court has granted permission for further investigation into the abduction of a six-year-old child from Oottimala in Oyoor. This decision comes after the child's father provided new information to the Crime Branch, suggesting the involvement of four individuals in the kidnapping.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com