സ്പീഡ് ഗവർണർ വിച്ഛേദിച്ച് സ്വകാര്യ ബസുകളുടെ അമിതവേഗം; കഴിഞ്ഞ ദിവസം മരിച്ചത് പ്രവാസി മലയാളി
Mail This Article
കടയ്ക്കൽ ∙ സ്പീഡ് ഗവർണർ വിച്ഛേദിച്ചുള്ള സ്വകാര്യ ബസുകളുടെ അമിതവേഗം കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ അപകടഭീതി സൃഷ്ടിക്കുന്നതായി പരാതി. രണ്ടാഴ്ച മുൻപു കടയ്ക്കൽ മടത്തറ റോഡിൽ ദർപ്പക്കാട്ട് സ്വകാര്യ ബസ് ഇടിച്ചു ടിപ്പറിനടിയിൽ വീണു പ്രവാസി മരിച്ച സംഭവത്തിൽ മോട്ടർ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് കടയ്ക്കൽ മുളങ്കാട്ടുകുഴി സ്വദേശി സച്ചുവിന്റെ ഉടമസ്ഥതയിലുള്ള അപകടം വരുത്തിയ തമ്പുരാട്ടി ബസിന്റെ സിഎഫ് പെർമിറ്റ് മോട്ടർ വകുപ്പ് റദ്ദാക്കി.
20 ദിവസങ്ങൾക്കു മുൻപു വിദേശത്തു നിന്നു നാട്ടിലെത്തിയ കടയ്ക്കൽ കല്ലുതേരി പെരിങ്ങാല സക്കീർ മൻസിലിൽ സക്കീർ ഹുസൈൻ ആണു ബസിടിച്ചിട്ടതിനെത്തുടർന്നു ടിപ്പറിന് അടിയിൽപെട്ട് മരിച്ചത്. നേരത്തെയും ഇതേ ബസ് ഇടിച്ചു 2 പേർ മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. രാവിലെ കടയ്ക്കൽ നിന്നു മടത്തറയ്ക്കു പോയ ബസിൽ പരിശീലനത്തിനായി കയറിയ ഡ്രൈവർമാരാണ് ഓടിച്ചിരുന്നതെന്നും കണ്ടെത്തി.
ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കടയ്ക്കൽ വഴി മടത്തറ, കല്ലറ, പുനലൂർ, കുളത്തുപ്പുഴ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ വേണ്ടത്ര പരിശീലനം ഇല്ലാത്തവർ ജോലി ചെയ്യുന്നതായും പരാതിയുണ്ട്. കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർ മദ്യപിച്ചോയെന്നു പരിശോധിക്കാൻ നടപടിയുണ്ട്.
പക്ഷേ, സ്വകാര്യ ബസുകളിൽ അത്തരത്തിൽ പരിശോധന കൃത്യമായി നടക്കുന്നില്ല. സ്വകാര്യ ബസുകളിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവരും ഉണ്ടെന്നു യാത്രക്കാർ പറയുന്നു. കടയ്ക്കൽ, ചിതറ പൊലീസ് സ്റ്റേഷനുകളുടെ മുന്നിൽ കൂടിയാണ് സ്വകാര്യ ബസുകൾ സഞ്ചരിക്കുന്നത്. മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ പൊലീസിനും വല്ലപ്പോഴുമേ കഴിയാറുള്ളു.