പാടം പൊന്നായി; കൃഷിപാഠം പങ്കുവച്ച് അധ്യാപകൻ
Mail This Article
കൊല്ലം∙ ഉപ്പേരിക്കും ശർക്കര വരട്ടിക്കും നാടൻ രുചിക്കൂട്ടൊരുക്കാൻ അധ്യാപകനും കർഷകനുമായ നല്ലില പഴവൂർ കോണത്ത് വീട്ടിൽ എ.അനിൽകുമാർ(37) എന്ന യുവ കർഷകൻ ഇത്തവണ ഒാണത്തിന് വിളയിച്ചെടുത്തത് 200 മൂട് നേന്ത്രവാഴക്കുലകൾ. നേന്ത്രവാഴകൾക്കു പുറമേ ബന്ദിപ്പൂവും കൃഷി ചെയ്തിട്ടുണ്ട്. നേന്ത്രക്കായയുടെ വിളവെടുപ്പ് നടന്നു വരികയാണ്. വിഎഫ്പിസികെ കേന്ദ്രം വഴിയാണു വിറ്റഴിച്ചത്. ഇനിയും ഏതാനും വാഴക്കുലകളുടെ വിളവെടുക്കാനുണ്ട്. അഞ്ചര മാസം കൊണ്ടാണു വാഴകളെല്ലാം കുലച്ചത്.
ഒാണം ലക്ഷ്യമാക്കിയാണു നേന്ത്രവാഴക്കൃഷി നടത്തിയത്. കുന്നിക്കോടു നിന്നുമാണു വാഴത്തൈകൾ വാങ്ങിയത്. കൃത്യമായ പരിചരണം കാരണമാണു കൃഷിയിൽ ആശിച്ച വിജയഗാഥ രചിക്കാനായത്. നേന്ത്രക്കായയ്ക്കു കിലോയ്ക്ക് 58 രൂപയാണു വില. ഒരു കുലയ്ക്ക് ഏകദേശം 6.5 മുതൽ 7.5 കിലോ വരെ തൂക്കം വരും. എംഎസ്‌സി, ബിഎഡ് യോഗ്യതയുള്ളയാളാണ് അനിൽകുമാർ. കുട്ടിക്കാലം മുതൽ പഠനത്തോടൊപ്പം കൃഷിയും ഒപ്പം കൂട്ടിയ അനിൽകുമാർ ലക്ഷദ്വീപിലും പള്ളിമൺ ഗവ.എച്ച്എസ്എസിലും ഫിസിക്സിൽ ഗെസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും ഇതുവരെ നിയമനം നടന്നില്ല. ആശിച്ച തൊഴിൽ നേടാൻ തടസ്സങ്ങൾ വന്നപ്പോഴും മണ്ണിനോടുള്ള പ്രണയം അനിൽകുമാർ കൈവിട്ടില്ല. മണ്ണിനെ സ്നേഹിച്ച അനിൽകുമാറിനെ പ്രകൃതിയും കൈവിട്ടില്ല. സമ്മിശ്ര കർഷകനാണ്. നെൽക്കൃഷി, ചീര, ചേന,കാച്ചിൽ, ചെറുകിഴങ്ങ്, മഞ്ഞൾ, മരച്ചീനി എന്നീ കൃഷികൾക്ക് പുറമേ ക്ഷീരപരിപാലനവും ഉണ്ട്. മികച്ച യുവ കർഷകനുള്ള ഒട്ടേറെ പുരസ്കാരങ്ങളും അനിൽകുമാറിനെ തേടിയെത്തിയിട്ടുണ്ട്. സ്വന്തമായുള്ള 60 സെന്റിലാണു കൃഷികളെല്ലാം ചെയ്യുന്നത്.