ദേശീയപാതയിൽ കുഴിക്കെണി; അപകടങ്ങൾ പതിവായിട്ടും പരിഹാരമില്ല
Mail This Article
എഴുകോൺ ∙ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ എഴുകോൺ അമ്പലത്തുംകാല മിൽമ ജംക്‌ഷനിൽ റോഡരികിലെ കുഴി സ്ഥിരം അപകടങ്ങൾക്കു കാരണമാകുന്നു. പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ. കൊട്ടാരക്കര ഭാഗത്തേക്കുള്ള റോഡിൽ എഴുകോൺ പോളിടെക്നിക് റോഡ് കഴിയുമ്പോഴാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. കാഴ്ചയിൽ അത്ര വലുതല്ലെങ്കിലും കുഴി കാരണം അപകടങ്ങൾ സംഭവിക്കാത്ത ദിവസങ്ങൾ ഇല്ലെന്ന് സമീപവാസിയും കാരുണ്യ നഗർ റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരിയുമായ ഡോ.ചന്ദ്രബാബു പറഞ്ഞു.
ഇവിടെ പലപ്പോഴും അമിതവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അടുത്തെത്തുമ്പോഴാകും കുഴി ശ്രദ്ധയിൽപ്പെടുന്നത്. പെട്ടെന്ന് വാഹനങ്ങൾ ബ്രേക്കിടുന്നതാണ് അപകടങ്ങൾക്ക് ഒരു കാരണം. കുഴി വെട്ടിച്ചു പോകാനുള്ള ശ്രമത്തിനിടയിൽ റോഡിലേക്ക് കടന്നുകയറുന്നതാണ് മറ്റൊരു കാരണം. ഓണനാളിൽ ഒദു ദിവസം തന്നെ ഇവിടെ 3 അപകടങ്ങൾ നടന്നു. കുഴിക്കു മുന്നിൽ ബ്രേക്കിട്ട സ്കൂട്ടറിൽ നിന്ന് ഒരു കുട്ടി തെറിച്ച് എതിരെ വന്ന കാറിന്റെ ചില്ലിലേക്കു വീണതായിരുന്നു വലിയ അപകടം.
കാറിന്റെ മുൻപിലെ ചില്ല് തകർന്നെങ്കിലും ഭാഗ്യത്തിന് കുട്ടിക്കു കാര്യമായ പരുക്കേറ്റില്ല. ഇവിടെ ജലവിഭവ വകുപ്പിന്റെ പൈപ്പ് ലൈൻ കടന്നു പോകുന്നുണ്ട്. ഇതിന്റെ പണികൾക്കായി റോഡ് കുഴിക്കുമെങ്കിലും വേണ്ടതരത്തിൽ നവീകരിക്കാറില്ലെന്നും നാട്ടുകാർ പറഞ്ഞു. കുഴി അടയ്ക്കണം എന്ന് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ മൗനം തുടരുന്നതിൽ കടുത്ത പ്രതിഷേധവുമുണ്ട്.