പൊങ്ങൻപാറ റോഡ് ടാറിങ് നടത്തി 2 ദിവസത്തിനുള്ളിൽ തകർന്നു; നവീകരണം നാട്ടുകാർ തടഞ്ഞു
Mail This Article
പുത്തൂർ ∙ ടാറിങ്ങിന്റെ ചൂടാറിയില്ല, അതിനു മുൻപേ റോഡ് തകർന്നു. തകർന്നതിന്റെ മുകളിൽ വീണ്ടും ടാറിങ് നടത്തി തടിതപ്പാനുള്ള നീക്കം നാട്ടുകാർ സംഘടിച്ചു തടഞ്ഞു. വെണ്ടാർ–കലയപുരം റോഡിന്റെ ഭാഗമായ വെണ്ടാർ–പൂവറ്റൂർ വിളികേൾക്കുംപാറ റോഡിലെ ടാറിങ്ങാണ് 48 മണിക്കൂറിനുള്ളിൽ തകർന്നത്. പൊങ്ങൻപാറ ചൂളറ ഭാഗത്താണ് റോഡിലെ ടാറിങ് ഏറ്റവും കൂടുതൽ ഇളകിമാറിയത്. ഇതുവഴി പോയ സ്കൂട്ടർ യാത്രക്കാർ റോഡിൽ നിരന്ന മെറ്റലിൽ വഴുതി വീഴുകയും ചെയ്തു.
ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തുന്ന റോഡാണിത്. ആദ്യപാളിയായ ബിഎം ചെയ്തതിൽ ഉണ്ടായ അപാകതയാണ് റോഡ് തകരാൻ കാരണം എന്നു നാട്ടുകാർ ആരോപിച്ചു. ടാറിങ് മിശ്രിതം റോഡിൽ നിരത്തുന്ന യന്ത്രത്തിനു തകരാർ സംഭവിച്ചതിനാൽ വാഹനത്തിൽ എത്തിച്ച മിശ്രിതം മണിക്കൂറുകളോളം അതിനുള്ളിൽ തന്നെ ഇരുന്നു. പിന്നീടാണ് റോഡിൽ നിരത്തിയത്.അതിനു പിന്നാലെ ടാറിങ് ഇളകിമാറി റോഡ് മെറ്റൽ വിരിച്ചതു പോലെയാകുകയായിരുന്നു.
ഇത് ഉറപ്പിക്കാതെ അതിനു മുകളിൽ ബിസി ടാറിങ് ചെയ്യാൻ എത്തിയപ്പോഴാണ് നാട്ടുകാർ തടഞ്ഞത്. അപാകത പരിഹരിച്ചിട്ടു മതി ഇനി പണിയെന്നു നാട്ടുകാർ നിലപാട് കടുപ്പിച്ചതോടെ പണി നിർത്തിവച്ചു. സംഭവം പ്രദേശത്തു കടുത്ത പ്രതിഷേധത്തിനും കാരണമായി.അതേസമയം ഇന്ന് സ്ഥലത്തെത്തി അപാകത പരിഹരിച്ച ശേഷം ഗുണനിലവാരത്തോടെ തന്നെ ടാറിങ് പൂർത്തിയാക്കും എന്ന് മരാമത്ത് അസി.എൻജിനീയർ അറിയിച്ചു.