ADVERTISEMENT

കൊല്ലം ∙ പൊലീസുകാരുടെ ദുരിതജീവിതം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ എന്നു പരാതി. ആശ്രാമം പൊലീസ് ക്വാർട്ടേഴ്സിൽ അടിസ്ഥാന സൗകര്യം പോലുമില്ല. അൻപത്തിയഞ്ചോളം കുടുംബങ്ങൾ അത്രതന്നെ ക്വാർട്ടേഴ്സുകളിലായി ഇവിടെ താമസിക്കുന്നുണ്ട്. പലതിലും കിടപ്പും പാചകവുമെല്ലാം ഒന്നിച്ച്. എന്തെങ്കിലും അറ്റകുറ്റപ്പണി നടത്തണമെങ്കിലും പുറത്തെ കാടുവെട്ടണമെങ്കിലും സ്വന്തമായി പണം മുടക്കേണ്ട സ്ഥിതിയും.

പരാതിപ്പെട്ടാൽ സ്ഥലംമാറ്റം
ഒട്ടേറെ മരങ്ങൾ വളർന്നു പല ക്വാർട്ടേഴ്സും മൂടിക്കഴിഞ്ഞു. ആൽമരമുൾപ്പെടെ വീടിനു മുകളിൽ മറിഞ്ഞുവീണിട്ടും അഗ്നിരക്ഷാസേനയോടു പലതവണ അപേക്ഷിച്ചിട്ടാണു ശിഖരം മുറിച്ചുമാറ്റിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബോട്ട്ജെട്ടിക്കു സമീപത്തെ കാട്ടിലാണ് ജില്ലയിലെ പല ഭാഗത്തു നിന്നും വനംവകുപ്പ് പിടിക്കുന്ന പാമ്പുകളെ വിടുന്നതെന്നും അവ ഇപ്പോൾ ക്വാർട്ടേഴ്സിലെ പല വീടുകളുടെ പരിസരത്തും സ്ഥിരമായുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പല വീടുകളിലായി മുപ്പതോളം കുട്ടികളുണ്ട്. അങ്കണവാടിയിൽ നിന്നു മുൻപു പാമ്പിനെ പിടികൂടിയിട്ടുണ്ട്. പഴയ ക്വാർട്ടേഴ്സുകളിൽ ചിലതു പൊളിച്ചു പുതിയ ഫ്ലാറ്റ് നിർമിച്ചു. അതിലാണ് ഉന്നത ഉദ്യോഗസ്ഥർ താമസിക്കുന്നത്. ‌പരാതികൾ അറിയിച്ചാൽ സ്ഥലം മാറ്റത്തിന്റെ രൂപത്തിൽ മറുപടി ലഭിക്കുമെന്നതിനാൽ പേടികൊണ്ട് പല ഉദ്യോഗസ്ഥരും പരാതിപ്പെടുന്നില്ല. ഡോഗ് സ്ക്വാഡിലെ നായ്ക്കളെ വളർത്തുന്നതിനു സമീപത്തെ ക്വാർട്ടേഴ്സുകളാണു മുഴുവനായും കാടുപിടിച്ചുകിടക്കുന്നത്.

ഇപ്പോൾ അപേക്ഷിച്ചോ..
10 വർഷങ്ങൾക്കു മുൻപ് ക്വാർട്ടേഴ്സ് നവീകരണിക്കണമെന്നു പൊതുമരാമത്ത് വകുപ്പിനും സർക്കാരിനും നൽകിയ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. സർക്കാരിന്റെ ഖജനാവ് കാലിയാണെന്നാണു കോവിഡ് കാലം മുതൽ പറയുന്ന മറുപടി. നിരന്തരം ഓഫിസുകളിൽ കയറിയിറങ്ങി പണിചെയ്ത വീടുകളിൽ ഇപ്പോൾ എട്ടിന്റെ പണി കിട്ടിയ അവസ്ഥയിലാണ്. ടൈലിട്ട് 2 ദിവസം കഴിഞ്ഞപ്പോൾ ഇട്ടതിൽ മുപ്പതോളം ടൈലുകൾ പൊങ്ങിവന്നു പൊട്ടി.

 അതു നേരെയാക്കാൻ മരാമത്തു വകുപ്പിനു ഫണ്ടില്ലാത്തതിനാൽ സ്വന്തം പണം കൊണ്ടു പണി പൂർത്തിയാക്കേണ്ടി വന്നു. ചില വീടുകളിൽ ഇപ്പോഴും ടൈലുകൾ പൊളിഞ്ഞുവരുന്നുണ്ട്. പ്രദേശത്തെ ഓട സംവിധാനവും തകർച്ചയിലാണ്. ഒരു വീട്ടിലെ ശുചിമുറിമാലിന്യം നിറഞ്ഞു സ്ലാബ് ഇന്നു പൊട്ടിയാൽ നാളെ അടുത്ത വീടെന്ന സ്ഥിതിയായി. പണ്ട് നിർമിച്ച ഓടയുടെ പ്ലാനോ പകർപ്പോ ഇല്ലാത്തതിനാൽ അതു നന്നാക്കാനാകില്ല എന്നാണു മരാമത്ത് ഉദ്യോഗസ്ഥരുടെ മറുപടി. കെട്ടിടങ്ങളിൽ പഴയ വയറിങ് സംവിധാനമായതുകൊണ്ട് പലപ്പോഴും വോൾട്ടേജ് പ്രശ്നത്താൽ ഗൃഹോപകരണങ്ങളും നശിക്കാറുണ്ട്.

ആശ്രാമത്തെ പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ തള്ളിയിരിക്കുന്ന 
മാലിന്യം.
ആശ്രാമത്തെ പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ തള്ളിയിരിക്കുന്ന മാലിന്യം.

പേടി...
ആശ്രാമം പൊലീസ് ക്വാർട്ടേഴ്സിലേക്കു പോകാൻ 3 വഴികളാണുള്ളത്. ഒന്ന്, ക്രൈംബ്രാഞ്ച് ഓഫിസ് റോഡ്. ഇവിടെ ഓഫിസ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ യാത്ര ദുഷ്കരമാണ്. രണ്ടാമത്തേത് ട്രാഫിക് സ്റ്റേഷനു സമീപത്തെ റോഡ്. അവിടെ ടാർ ഇളക്കി മെറ്റൽ പാകിയതുപോലെയാണു വഴി. വർഷങ്ങളായി ഈ ദുരവസ്ഥയാണ്. ഈ വഴി വാഹനങ്ങൾ പോകാത്തതിനാൽ പ്രധാനവഴി വരെ നടന്നുവേണം കുട്ടികൾക്കു സ്കൂൾ ബസിൽ കയറാൻ. ബെവ്കോയുടെ മൂന്നാം വഴിയാണ് അതിഭയാനകം. പുതിയതായി ആരംഭിക്കുന്ന കസ്റ്റഡി സെല്ലിനു സമീപത്തു നിറയെ ആശുപത്രി മാലിന്യം ആണ്. സർജിക്കൽ ഉപകരണങ്ങൾക്കു പുറമേ ശസ്ത്രക്രിയ ചെയ്തതിന്റെ അവശിഷ്ടങ്ങളുമുണ്ട്. കൂടാതെ മദ്യക്കുപ്പികളും. ഇവിടെ രാത്രിയുടെ മറവിൽ പ്രമുഖ ആശുപത്രികൾ മാലിന്യം തള്ളാറുണ്ടെന്നു പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഇവിടെ സാമൂഹികവിരുദ്ധരുടെ ശ‌ല്യവും രൂക്ഷമാണ്.

English Summary:

Police officers residing in Kollam's Ashramam quarters are enduring appalling living conditions due to prolonged neglect by authorities. The lack of basic amenities, dilapidated infrastructure, and unsafe surroundings are jeopardizing their well-being and raising serious concerns. Despite numerous complaints, their pleas for renovation and improved living standards remain unanswered.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com