റോഡിന്റെ വശത്ത് വൻതോതിൽ കാടുപിടിച്ചു; കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ സൗകര്യമില്ല
Mail This Article
പുനലൂർ ∙ ദേശീയപാതയിൽ ചെമ്മന്തൂരിനും ഇളമ്പലിനും മധ്യേ റോഡിന്റെ വശത്ത് വൻതോതിൽ കാടുപിടിച്ച് കിടക്കുന്നത് കാരണം കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുന്നതിന് സൗകര്യവുമില്ല. ചെറിയ വാഹനങ്ങൾക്ക് വളവുകളിൽ ദൂരക്കാഴ്ച സാധ്യമാകുന്നുമില്ല. വലിയ അപകട സാധ്യതയാണ് ഈ ഭാഗത്തുള്ളത്. മഴക്കാലപൂർവ ശുദ്ധീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ റോഡിന്റെ വശത്തെ കാടുകൾ നീക്കിയിരുന്നു. എന്നാൽ ഇക്കുറി പൂർണമായും കാട് നീക്കം നടക്കാത്തതാണ് പ്രശ്നമായത്.
രാവും പകലും സംസ്ഥാനാന്തര ചരക്കുനീക്ക പാതയായ ഇതുവഴി കൂറ്റൻ ലോറികളാണ് കടന്നുപോകുന്നത്. കൊടും വളവുകൾ നിറഞ്ഞ ഈ ഭാഗത്ത് വാഹന യാത്രയും കാൽനട യാത്രയും അപകട ഭീഷണി ഉയർത്തുകയാണ്. അടിയന്തരമായി ദേശീയപാത അധികൃതർ ഇടപെട്ട് കാടുകൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. പുനലൂർ–ചെങ്കോട്ട പാതയിൽ താമരപ്പള്ളി ജംക്‌ഷനും കലയനാട് വലിയ വളവിലും മധ്യേയും വൻതോതിൽ റോഡിന്റെ വശത്ത് കാടുപിടിച്ചു കിടക്കുന്നുണ്ട്. മൂന്നു മാസമായി ഇതാണ് സ്ഥിതി.