ആൽമരം റോഡിലേക്കു വീണു, ഇരുചക്ര വാഹന യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mail This Article
ഏരൂർ ∙ ഗവ . ഹൈസ്കൂളിനു സമീപത്തെ ക്ഷേത്രമുറ്റത്തു നിന്ന കൂറ്റൻ ആൽമരം അഞ്ചൽ – കുളത്തൂപ്പുഴ റോഡിലേക്കു പിഴുതു വീണു. മരച്ചില്ലകൾക്ക് ഇടയിലായ ഇരുചക്ര വാഹന യാത്രികൻ കഷ്ടിച്ചു രക്ഷപ്പെട്ടു. വൻദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണു നാട്ടുകാർ. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം.വിളക്കുപാറ ഇളവറാംകുഴി ഷീല സദനത്തിൽ നിധിനാണു (ചന്തു) തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. മരച്ചില്ല ദേഹത്തു തട്ടി നിസ്സാര മുറിവുകളുണ്ട്. സ്കൂട്ടറിനു കേടുപാടുണ്ട്. റോഡരികിൽ നിന്ന ഒരു വനിതയ്ക്കും പരുക്കേറ്റു. സമീപത്തെ കടയിലേക്കു സാധനങ്ങളുമായി എത്തിയ ലോറിയിൽ മരച്ചില്ല തട്ടിയെങ്കിലും കുഴപ്പമില്ല.
ഗതാഗതം തടസ്സപ്പെട്ടു. പൊലീസ്, അഗ്നിരക്ഷാ സേന, പഞ്ചായത്ത് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഏറെനേരം പരിശ്രമിച്ചാണു മരം വെട്ടിമാറ്റിയത്. മലയോര ഹൈവേയുടെ ഭാഗമായ ഈ പാതയിൽ രാപകൽ ഗതാഗതം ഉള്ളതാണ്. രാവിലെയും വൈകിട്ടും സമീപത്തെ സ്കൂൾ വിദ്യാർഥികൾ ഇവിടെ കൂട്ടം കൂടുന്നതും ഇവിടെയാണ്.