റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഹെൽമറ്റ് മോഷണം പതിവാകുന്നു
Mail This Article
ശാസ്താംകോട്ട ∙ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളിൽ നിന്നു ഹെൽമറ്റ് മോഷണം പതിവാകുന്നു. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പതിവ് യാത്രക്കാരായ ഉദ്യോഗസ്ഥർക്കാണ് ഹെൽമറ്റുകൾ നഷ്ടമായത്. ഒരു മാസത്തിനിടെ 10 പേരോളം പരാതിയുമായി രംഗത്തെത്തി. റെയിൽവേ ഉദ്യോഗസ്ഥയായ തേവലക്കര സ്വദേശി സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന വിലകൂടിയ ഹെൽമറ്റ് പൂട്ട് തകർത്ത് ഇന്നലെ കവർന്നു. പ്ലാറ്റ്ഫോം രണ്ടിന്റെ സമീപത്തെ ആലിന്റെ ഭാഗത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങളിലാണ് മോഷണം ഏറെയും നടന്നത്. രാവിലെ ട്രെയിൻ പിടിക്കാനുള്ള ഓട്ടത്തിനിടെ വാഹനങ്ങൾ വേഗത്തിൽ പാർക്ക് ചെയ്ത ശേഷം ഹെൽമറ്റ് ഹാൻഡിലിൽ തന്നെ ഇട്ട് പോകുന്നവരാണ് അധികവും. സന്ധ്യയോടെ എത്തി വാഹനം എടുക്കുമ്പോഴാണു മോഷണ വിവരം അറിയുന്നത്. പ്രദേശത്ത് പൊലീസ് പട്രോളിങ് നടത്താത്തതും സിസിടിവി നിരീക്ഷണം ഇല്ലാത്തതുമാണ് കള്ളന്മാർ സജീവമാകുന്നതിനു കാരണമായി യാത്രക്കാർ പറയുന്നത്.