ദേശീയപാത വികസനം: സർവീസ് റോഡുകൾ നന്നാക്കുമെന്ന് അധികൃതർ
Mail This Article
ചാത്തന്നൂർ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുമെന്നു ദേശീയപാത അതോറിറ്റി. രണ്ട് ആഴ്ചയ്ക്കുള്ളിൽ നടപടി ആരംഭിക്കും. ഇതുസംബന്ധിച്ചു നിർമാണ കമ്പനിക്കു നിർദേശം നൽകിയതായി ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി. സർവീസ് റോഡുകളുടെ പരിതാപകരമായ അവസ്ഥ ദേശീയപാതയിൽ ഗതാഗത കുരുക്ക് സൃഷ്ടിക്കുകയാണ്. ജംക്‌ഷനുകളിലെ കടുത്ത ഗതാഗത കുരുക്കിൽ ചില സമയങ്ങളിൽ ആംബുലൻസുകൾക്കു പോലും കടന്നു പോകാൻ ബുദ്ധിമുട്ടാണ്.
പാരിപ്പള്ളി, കല്ലുവാതുക്കൽ, കെഎസ്ആർടിസി ജംക്‌ഷൻ, ചാത്തന്നൂർ ജംക്‌ഷൻ, തിരുമുക്ക്, മൈലക്കാട് ഇറക്കം, കൊട്ടിയം തുടങ്ങിയ ഭാഗങ്ങളിൽ സർവീസ് റോഡ് പൂർണമായും തകർന്നു. സർവീസ് റോഡുകളും പ്രധാന പാതയുമായി ചേരുന്ന ഭാഗങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്. കുഴികളിൽ വീണു വാഹനങ്ങൾക്കു തകരാർ സംഭവിക്കുന്നുണ്ട്. ചെറിയ മഴ പെയ്താൽ വെള്ളക്കെട്ടും ചെളിയുമാണ്. മഴ മാറിയാൽ പൊടി ശല്യവും. മാസങ്ങളായി ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.