കടുത്തുരുത്തി വലിയപള്ളിയിൽ പുറത്തു നമസ്കാരം ഇന്ന്
Mail This Article
കടുത്തുരുത്തി ∙ തീർഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിൽ മുന്നു നോമ്പു തിരുനാളിലെ പ്രധാന ചടങ്ങായ പുറത്തു നമസ്കാരം ഇന്നു നടക്കും. രാത്രി 9ന് പള്ളിയിലെ പ്രസിദ്ധമായ കരിങ്കൽ കുരിശിൻ ചുവട്ടിലാണ് പരമ്പരാഗതമായി നടക്കുന്ന പുറത്തു നമസ്കാരം. കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിക്കും. സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ഫാ. ജിനു കാവിൽ എന്നിവർ സഹകാർമികരാകും.
കടുത്തുരുത്തി വലിയപള്ളിയിൽ മാത്രമുള്ള വിശേഷ തിരുക്കർമം ആണ് പുറത്തു നമസ്കാരം. എഡി 345ൽ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ക്നാനായക്കാരുടെ പിൻതലമുറയിലെ പൂർവികർ തങ്ങൾ പുറപ്പെട്ടു പോന്ന മെസപ്പൊട്ടോമിയയിലെ പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധം പുലർത്തിയിരുന്നു.
ഈ സഭയിൽ കാലാന്തരത്തിൽ ഉണ്ടായതാണ് മൂന്നു നോമ്പാചരണവും കാനോനാ നമസ്കാരവും. പാപബോധത്തിൽ നിന്നുളവാകുന്ന പശ്ചാത്താപവും ദൈവകാരുണ്യത്തിനായുള്ള മുറവിളിയുമാണ് പുറത്തു നമസ്കാരത്തിന്റെ ഉള്ളടക്കം. കരിങ്കൽ കുരിശിൻ ചുവട്ടിൽ പുരോഹിതനും സഹകാർമികരും കൂടി ‘സർവാധിപനാം കർത്താവേ ഞങ്ങളിതാ യാചിക്കുന്നു നിന്നോടായി... നാഥാ കനിയണമേ ...’ എന്നു തുടങ്ങുന്ന അനുതാപജന്യമായ പ്രാർഥനാഗാനം നീട്ടിപ്പാടുമ്പോൾ ഓരോ ഈരടിയുടെയും അവസാനം ആമേൻ പാടിക്കൊണ്ട് വിശ്വാസികൾ നിലത്ത് സാഷ്ടാംഗ പ്രണാമം ചെയ്യും.
ഭക്തി നിർഭരമായ ഈ അനുഷ്ഠാനത്തിൽ പങ്കെടുക്കുന്നതിനായി സ്വദേശത്തും വിദേശത്തുമുള്ള നാനാജാതി മതസ്ഥരായ വിശ്വാസികൾ ഇന്ന് കരിങ്കൽ കുരിശിന്റെ ചുവട്ടിൽ ഒത്തുചേരും. രൂപതയിലെ വൈദികരും സന്യസ്തരും പുറത്തു നമസ്കാരത്തിൽ പങ്കുചേരും. ലൂർദ് കപ്പേളയിൽ നിന്നു മുത്തിയമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരുമ്പോൾ തലശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോസഫ് പാംപ്ലാനി തിരുനാൾ സന്ദേശം നൽകും.
മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രം
ഇന്നലെ രാത്രി മുത്തിയമ്മയുടെ തിരുസ്വരൂപവുമായി മാർക്കറ്റ് ജംക്‌ഷനിലെ ലൂർദ് കപ്പേളയിലേക്ക് നടന്ന മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ജപമാലയും ചൊല്ലി മെഴുകുതിരി പ്രഭയിൽ മുത്തിയമ്മയുടെ തിരുസ്വരൂപം ഭക്തിപൂർവമാണ് ഇടവക ജനങ്ങൾ മാർക്കറ്റ് ജംക്‌ഷനിലെ ലൂർദ് കപ്പേളയിൽ പ്രതിഷ്ഠിച്ചത്.
വിശുദ്ധ യൂദാ തദേവൂസിന്റെ കപ്പേളയിൽ നിന്നും വിശുദ്ധ ഗീവർഗീസ് സഹദായുടെ കപ്പേളയിൽ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണവും ദർശന സമൂഹത്തിന്റെ വാഴ്ചയും വേസ്പരയും നടന്നു. ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ കാർമികത്വം വഹിച്ചു. ഇന്നു വൈകിട്ട് വരെ ലൂർദ് കപ്പേളയിൽ മുത്തിയമ്മയെ വണങ്ങുന്നതിന് സൗകര്യമുണ്ട്.
ഇന്നത്തെ ചടങ്ങുകൾ
കുർബാന (ലൂർദ് കപ്പേളയിൽ) – ഫാ. ജോസഫ് കീഴങ്ങാട്ട് 6.30, സുറിയാനി പാട്ടു കുർബാന – ഫാ. ജയിംസ് പൊങ്ങാനയിൽ 7.30, ലദീഞ്ഞ് (ലൂർദ് കപ്പേളയിൽ ) – ഫാ. ജിബിൻ കീച്ചേരിൽ, പ്രദക്ഷിണം പള്ളിയിലേക്ക് 7.15, കരിങ്കൽ കുരിശിൻ ചുവട്ടിൽ പ്രസംഗം – മാർ ജോസഫ് പാംപ്ലാനി, പുറത്തു നമസ്കാരം – കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ, അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ഫാ. ജിനു കാവിൽ എന്നിവർ സഹകാർമികത്വം വഹിക്കും 9.00, കുർബാനയുടെ ആശീർവാദം – ഫാ. ജോസ് കുറുപ്പന്തറ 9.45, കപ്ലോൻ വാഴ്ച 10.00.
പ്രധാന തിരുനാൾ നാളെ
പ്രധാന തിരുനാൾ ദിവസമായ നാളെ കുർബാന ഫാ. ബൈജു അച്ചിറത്തലയ്ക്കൽ 6.00, മലങ്കര പാട്ടുകുർബാന – കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം 7.00, ആഘോഷമായ തിരുനാൾ റാസ – ഫാ. സിൽജോ ആവണിക്കുന്നേൽ, ഫാ. ജിസ് ഐക്കര, ഫാ. ജെറിമോൻ പീടിക വെളിയിൽ, ഫാ. ജോൺ താഴപ്പള്ളി, ഫാ. ജിൻസ് പുതുപ്പള്ളി മ്യാലിൽ 10.00, ഫാ. ജോസ് പൂതൃക്കയിൽ തിരുനാൾ സന്ദേശം. തുടർന്ന് പ്രദക്ഷിണം, കുർബാനയുടെ ആശീർവാദം ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, കുർബാന – ഫാ. ബിജു തറയിൽ 5.00 2ന് മരിച്ചവർക്കു വേണ്ടിയുള്ള പാട്ടുകുർബാന, സെമിത്തേരി സന്ദർശനം 6.45
പ്രധാന റോഡിൽ പാർക്കിങ് നിരോധിച്ചു
കടുത്തുരുത്തി ∙ വലിയ പള്ളിയിലെ തിരുനാൾ പ്രദക്ഷിണവും പുറത്തു നമസ്കാരവും നടക്കുന്നതിനാൽ ഇന്ന് വാഹന പാർക്കിങ്ങിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നു കോട്ടയം - എറണാകുളം റോഡിൽ ഇടക്കര വളവ് മുതൽ വാട്ടർ അതോറിറ്റി ഓഫിസ് വരെയുള്ള ഭാഗങ്ങളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ കർശന നടപടി സ്വീകരിക്കും.
തിരുനാൾ ദിവസങ്ങളിൽ ടൗണിൽ നടപ്പാതകളിലെ കച്ചവടം നിരോധിച്ചു.ലഹരി ഉപയോഗം തടയുന്നതിനും ഇത്തരക്കാരെ കണ്ടെത്തുന്നതിനുമായി എക്സൈസും പൊലീസും മഫ്തിയിലും അല്ലാതെയും കർശന പരിശോധന നടത്തും.
പാർക്കിങ് ക്രമീകരണം
പുറത്ത് നമസ്കാരത്തിൽ വലിയ പള്ളിയിലേക്ക് തലയോലപ്പറമ്പ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ താഴത്ത് പള്ളിയുടെ പാർക്കിങ് ഗ്രൗണ്ടിലും ഏറ്റുമാനൂർ കല്ലറ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും ഹൈവേയിൽ നിന്നുള്ളവ നിർദിഷ്ട ബൈപാസ് റോഡ് തുടങ്ങുന്ന സ്ഥലത്തും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.