ADVERTISEMENT

മുണ്ടക്കയം ∙ വിസർജ്യ മാലിന്യത്തിൽ നിന്ന് ഉണ്ടാകുന്ന കോളിഫോം ബാക്ടീരിയ മണിമലയാറ്റിൽ കൂടുതലാണെന്ന പഠന റിപ്പോർട്ടിൽ അതിശയം വേണ്ട. സെപ്റ്റിക് ടാങ്കുകളിൽ നിന്നു മാലിന്യം നേരിട്ട് മണിമലയാറ്റിലേക്കാണ് ഒഴുകി എത്തുന്നത്. ജനങ്ങൾ കുടിക്കാൻ ഉൾപ്പെടെ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാകുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കാണു വിരൽ ചൂണ്ടുന്നത്.

പൈപ്പുകളുടെ അവസാന അറ്റം ആറ്റിലേക്ക്

മണിമലയാറിന്റെ തുടക്കമായ മുണ്ടക്കയം ടൗണിൽ തന്നെ ഉദാഹരണവും കാണാം. കോസ്‌വേക്കു സമീപം ടൗണിൽ നിന്നുള്ള ഓടയിലെ വെള്ളം എത്തി വലിയ പൈപ്പ് വഴി ആറ്റിലേക്കു വെള്ളം ഒഴുകുന്നത്. ഓട വെറും ഓടയല്ല ടൗണിലെ അഴുക്കു ചാൽ എന്നു തന്നെ വിശേഷിപ്പിക്കാം. ചില സമയങ്ങളിൽ ഇൗ പൈപ്പുകൾ വഴി എത്തുന്ന വെള്ളത്തിനു രൂക്ഷമായ ദുർഗന്ധമാണ്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു എങ്കിലും ഇപ്പോഴും മലിനജലം എത്തുന്നത് ആറ്റിലേക്ക് തന്നെ. ടൗണിൽ കംഫർട്ട് സ്റ്റേഷന്റെ സെപ്റ്റിക് ടാങ്ക് കവിഞ്ഞ് ഒഴുകുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ശുചിമുറി മാലിന്യം ഉൾപ്പെടെ വന്ന് എത്തുന്നതും ഇൗ ഓടയിലൂടെയാണ്. മണിമലയാറ്റിലെ കോളിഫോം ബാക്ടീരിയയുടെ പ്രധാന ഉറവിടം ഇതു തന്നെ.

പൂജ്യത്തിൽ നിന്ന് 400 കടന്ന് കോളിഫോം

ശുദ്ധജലത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് പൂജ്യം ആയിരിക്കണം എന്നാൽ, മണിമലയാറ്റിൽ 200 കടന്ന് മുന്നേറുകയാണ് ഇത്. ശുചിമുറി മാലിന്യം, മൃഗ വിസർജ്യം എന്നിവ വെള്ളത്തിൽ കലരുമ്പോഴാണു കോളിഫോം ബാക്ടീരിയകൾ പെരുകുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലെ പ്രളയത്തിന് ശേഷം മണിമലയാറ്റിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ഉയർന്നിരുന്നു. ആറിന്റെ വശത്തെ സെപ്റ്റിക് ടാങ്കുകൾ ഉൾപ്പെടെ നിറഞ്ഞ് ഒഴുകിയതാണു കാരണം. ജനുവരി ആയപ്പോൾ കുറഞ്ഞെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ 460 വരെ രേഖപ്പെടുത്തി. മാർച്ച് മുതൽ മേയ് വരെ ശരാശരി 250ന് മുകളിലായിരുന്നു അളവ്. ഇത് ജൂണിൽ 160 ആയി കുറഞ്ഞത് മാത്രമാണ് ആശ്വാസം. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, മണിമല പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള പദ്ധതികൾ എല്ലാം മണിമലയാറിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

ജലജന്യ രോഗങ്ങൾക്ക് സാധ്യതയേറെ

മണിമലയാറിന്റെ തുടക്കമായ മുണ്ടക്കയം ചെക്ക് ഡാമിന്റെ പരിസരത്ത് അരക്കിലോമീറ്ററിലായി മൂന്നു മാസങ്ങൾക്കു മുൻപു മീനുകൾ ചത്തുപൊങ്ങി. ഇതിന്റെ കാരണം ജലത്തിലെ വിഷാംശം ആണെന്നായിരുന്നു കണ്ടെത്തൽ. സമാന രീതിയിൽ പല ഇടങ്ങളിലും ജലം മലിനമായ നിലയിലാണ് ഒഴുകുന്നത്. വൈറൽ പനി ഉൾപ്പെടെ പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ആറ്റിൽ നിന്നു നേരിട്ട് വെള്ളം ഉപയോഗിക്കുന്ന ആളുകൾക്കു ജലജന്യ രോഗങ്ങൾ ഉണ്ടാകാനും സാധ്യതയേറെയാണ്.

വെള്ളത്തിൽ വരച്ച  പദ്ധതികളിൽ മാലിന്യം മൂടി

മണിമലയാർ സംരക്ഷണത്തിനായി ഓരോ വർഷവും പഞ്ചായത്തുകൾ പല പദ്ധതികളും നടപ്പിലാക്കും. ആറിന്റെ ഓരങ്ങളിൽ ദീപം തെളിയിച്ച് തുടങ്ങുന്ന പദ്ധതികളിൽ ആറിന്റെ തീരത്ത് അടിഞ്ഞ മാലിന്യം നീക്കം ചെയ്യുന്നതിൽ മാത്രമായി പ്രവർത്തനങ്ങൾ ഒതുങ്ങും. ഓടയിലെ മാലിന്യ പ്രശ്നം രൂക്ഷമായതോടെ മുണ്ടക്കയത്ത് വ്യാപാര സ്ഥാപനങ്ങളിൽ നിന്നു പൈപ്പുകൾ ഓടയിലേക്ക് ഇടരുതെന്നു പഞ്ചായത്ത് നിർദേശം നൽകിയിരുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് ഇടയിലൂടെ തുറന്ന് ഒഴുകിയ ഓട കോൺക്രീറ്റ് ചെയ്ത് മൂടുകയും ചെയ്തു. എന്നാൽ, ഇവിടെയുള്ള സ്ഥാപനങ്ങളുടെ സെപ്റ്റിക് ടാങ്കുകൾ എവിടെയാണ് എന്നത് പോലും വ്യക്തമല്ല. ഇപ്പോഴും ഓടയിലേക്ക് ഒഴുക്കുന്നുണ്ടോ എന്നും സംശയമുണ്ട്. മണിമലയാറിന്റെ തീരങ്ങളിലെ വീടുകളുടെ പൈപ്പുകളും തുറന്നിരിക്കുന്നത് ആറ്റിലേക്കാണ്. ഇവയെല്ലാം നീക്കം ചെയ്തെങ്കിൽ മാത്രമേ ജല മലിനീകരണം തടയാൻ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com