കനത്ത മഴ: ചപ്പാത്ത് ഒഴുകിപ്പോയി
Mail This Article
എരുമേലി ∙ കനത്തമഴയെത്തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ പരമ്പരാഗത കാനന പാതയിലെ ചപ്പാത്ത് ഒഴുകിപ്പോയി. എരുമേലി റേഞ്ചിനു കീഴിൽ വരുന്ന വനത്തിലാണ് സംഭവം. അരശുമുടിക്കോട്ടയ്ക്കും കാളകെട്ടിക്കും ഇടയിലുള്ള പാറത്തോട് ഭാഗത്ത് കലുങ്കിനോടു ചേർന്നുള്ള ചപ്പാത്ത് ഭാഗമാണ് ശക്തമായ മഴയിൽ ഒഴുകിപ്പോയത്. ഇതോടെ കാനന പാതയിലെ ഒറ്റ വരിയായി മാത്രം തീർഥാടകർക്കു നടന്നു പോകാൻ കഴിയുന്ന തിട്ട മാത്രമായി ചപ്പാത്ത് അവശേഷിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ നിന്നാണ് ചപ്പാത്ത് കടത്തിവിടുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും വനസംരക്ഷണ സമിതി അംഗങ്ങളും ചേർന്ന് കല്ലും മണ്ണും ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട ശ്രമഫലമായി ചപ്പാത്ത് പുനഃസ്ഥാപിച്ചു. രണ്ടുദിവസമായി വനമേഖലയിൽ കനത്ത മഴയാണ് പെയ്തത്.
തകർന്നടിഞ്ഞ് പേരൂത്തോട് – 35 ൽ റോഡ്
എരുമേലി ∙ തീർഥാടക വാഹനങ്ങൾ ആശ്രയിക്കുന്ന പേരൂത്തോട് – 35 ൽ റോഡ് പൂർണമായി തകർന്നു. നേരത്തെ തന്നെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ 2 ദിവസമായി പെയ്ത കനത്ത മഴയിൽ റോഡ് പൂർണമായും തകർന്നു. വാഹനങ്ങൾ ഇതുവഴി കടത്തിവിടാതിരിക്കാൻ പൊലീസിന്റെ സേവനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതു വഴി സർവീസ് നടത്തിയിരുന്ന 5 സ്വകാര്യ ബസുകളും കഴിഞ്ഞ ദിവസം മുതൽ സർവീസ് നിർത്തി വച്ചു. എരുമേലിയിൽ തിരക്കുള്ള സമയത്ത് നഗരത്തിൽ എത്താതെ തീർഥാടക വാഹനങ്ങൾ പേരൂത്തോട് വഴി മുക്കൂട്ടുതറയിലേക്ക് പമ്പയിലേക്കും തിരിച്ചുവിടുന്ന സമാന്തര റോഡാണ് തകർന്നത്.
കഴിഞ്ഞ 2 വർഷവും റോഡ് പൊട്ടിപ്പൊളിഞ്ഞു കിടന്നതിനാൽ തിരക്കുള്ള സമയങ്ങളിൽ പോലും ഇതുവഴി വാഹനങ്ങൾ കടത്തിവിടാനായില്ല. ഈ വർഷം സീസൺ കാലത്തിനു മുൻപ് റോഡ് നവീകരണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമര പരിപാടികൾ നടത്തിയെങ്കിലും റോഡ് നവീകരണം നടന്നില്ല. റോഡ് നവീകരണത്തിനു പണം ലഭ്യമാക്കുകയും കരാറുകാരൻ എഗ്രിമെന്റ് വച്ച് പണി തുടങ്ങാൻ ഇരിക്കുകയും ചെയ്തപ്പോൾ ജല അതോറിറ്റി ജല ജീവൻ മിഷനു വേണ്ടി പൈപ്പ് സ്ഥാപിക്കാൻ 10 ദിവസം സമയം ചോദിച്ചു. പൈപ്പ് സ്ഥാപിക്കാൻ മാസങ്ങൾ വേണ്ടി വന്നു. റോഡ് കുത്തിപ്പൊളിച്ചതിന്റെ പണം അനുവദിക്കുന്നതും വൈകി. ഇതാണ് റോഡ് ടാറിങ് വർഷങ്ങളോളം വൈകാൻ കാരണമായതെന്നാണ് അധികൃതർ പറയുന്നത്.