നവകേരള സദസ്സ് കോട്ടയത്ത് എത്തുമ്പോൾ ബാക്കി വല്ലതും ഉണ്ടാകുമോ? എല്ലാം ജപ്തി ചെയ്തു
Mail This Article
കോട്ടയം ∙ കരാർപ്പണികളുടെ പണം കൊടുക്കാതിരുന്ന കേസിൽ പൊതുമരാമത്ത് വകുപ്പിന്റെ 4 വാഹനങ്ങളും പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന്റെ 10 സെന്റ് സ്ഥലവും ജപ്തി ചെയ്തു. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിലെ ഒരു ജീപ്പും 5 സെന്റ് സ്ഥലവും ലേലത്തിൽ പോയതിനു തൊട്ടുപിന്നാലെയാണ് പുതിയ ജപ്തി.
ഇതേസമയം കേസുകളിൽ സർക്കാർ തുടർച്ചയായി തോൽക്കുന്നതു സംബന്ധിച്ച് വകുപ്പുതല വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്തു. കേസുകളിൽ അപ്പീൽ നൽകാത്തത് എന്തുകൊണ്ടെന്നതും അന്വേഷണപരിധിയിൽ വരും.
കരാറുകാർക്കു കൊടുക്കാനുള്ള 3 കോടി രൂപ കുടിശികയായതോടെ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള പിഡബ്ല്യുഡിയുടെ ഒരേക്കർ ഭൂമിയും അതിലെ കെട്ടിടങ്ങളും 2022 ഡിസംബറിൽ പ്രിൻസിപ്പൽ സബ് കോടതി ജപ്തി ചെയ്തിരുന്നു.
ഇതിൽ 5 സെന്റാണ് കഴിഞ്ഞയാഴ്ച ലേലത്തിൽ പോയത്. അതിനു മുൻപ് ഒരു ജീപ്പും മറ്റൊരു കരാറുകാരൻ ലേലത്തിൽ വാങ്ങിയിരുന്നു. കരാറുകാരായ പി.ടി.തോമസ്, ടിറ്റോ തോമസ്, കുരുവിള കുരുവിള എന്നിവർ നൽകിയ പുനർഹർജിയിലാണ് സബ് കോടതിയും മുൻസിഫ് കോടതിയും ഇപ്പോൾ പുതിയ ജപ്തിക്ക് ഉത്തരവിട്ടത്. ഇവർ നൽകിയ 30 കേസുകളിൽ 4 കേസുകൾ പ്രത്യേകം പരിഗണിച്ചാണ് ഒരു കാറും 3 ജീപ്പുകളും പത്ത് സെന്റും ജപ്തി ചെയ്തത്.
ഇതോടെ പൊതുമരാമത്ത് വകുപ്പിന്റെ കോട്ടയത്തുള്ള എല്ലാ വാഹനങ്ങളും ജപ്തിയായി. കരാറുകാർക്കു വേണ്ടി ആർ.വിക്രമൻ നായർ, രാജീവ് പി.നായർ, ഡെന്നി ജോസ് മാത്യു എന്നിവർ കോടതിയിൽ ഹാജരായി. നവകേരള സദസ്സ് കോട്ടയത്ത് എത്തുമ്പോൾ ബാക്കി വല്ലതും ഉണ്ടാകുമോയെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ ആശങ്ക.