ബവ്റിജസ് ഷോപ്പ് ജീവനക്കാരന് മർദനം; 8 പേർ കസ്റ്റഡിയിൽ
Mail This Article
കോട്ടയം ∙ നഗരത്തിലെ ബവ്റിജസ് ഷോപ്പ് ജീവനക്കാരനെ മദ്യം വാങ്ങാനെത്തിയവർ സംഘം ചേർന്നു മർദിച്ചു. 8 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കോടിമത ഔട്‌ലെറ്റിലാണു സംഭവം. മദ്യം വാങ്ങാനെത്തിയവർ കൗണ്ടറിലിരുന്ന ജീവനക്കാരനുമായി ബിൽ അടയ്ക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് പിന്നീട് അടിപിടിയിൽ കലാശിച്ചത്. പിഒഎസ് യന്ത്രം ഉപയോഗിച്ച് പണം അടയ്ക്കാൻ സംഘം ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോൾ ഗൂഗിൾ പേ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ, ബിൽ അടയ്ക്കാൻ ആവശ്യമായ തുക മുഴുവനായി അക്കൗണ്ടിൽ ഇല്ലാതിരുന്നതോടെ പാതി പണം നൽകാം എന്നറിയിച്ചു. തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.
ബില്ലിലെ തുക ഏതു രീതിയിലായാലും മുഴുവനായി അടയ്ക്കണം എന്ന് പറഞ്ഞതോടെ സംഘത്തിലെ ചിലർ ദൃശ്യം പകർത്താൻ ശ്രമിച്ചു. ഇതു തടയാൻ ചെന്ന ജീവനക്കാരനെ യുവാക്കളുടെ സംഘം അതിക്രൂരമായി മർദിച്ചെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിനിടെ ഓഫിസിലെ പിഒഎസ് യന്ത്രം പൂർണമായി തകർന്നു. പൊലീസ് നടത്തിയ തിരച്ചിലിൽ രാത്രിയോടെ പ്രതികൾ എന്ന് സംശയിക്കുന്ന 8 പേരെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനു ശേഷം കുറ്റക്കാർക്കെതിരെ കേസ് എടുക്കുമെന്ന് സിഐ. ആർ പ്രകാശ് അറിയിച്ചു.