സൗകര്യങ്ങളില്ലാതെ തൃക്കൊടിത്താനം മൃഗാശുപത്രിയും വില്ലേജ് ഓഫിസും
Mail This Article
മൃഗാശുപത്രി
∙നൂറുകണക്കിന് ക്ഷീര കർഷകരുൾപ്പെടയുള്ളവരുടെ ആശ്രയമായ മൃഗാശുപത്രി കെട്ടിടം അസൗകര്യങ്ങളുടെ നടുവിലാണ്. ആശുപത്രിയുടെ പുറം ചുവരുകൾ പൊളിഞ്ഞ് വീണു തുടങ്ങി. വളർത്തു മൃഗങ്ങളുമായി എത്തുന്നവർക്ക് മതിയായ സൗകര്യങ്ങളില്ല. മൃഗങ്ങളെ പരിശോധിക്കാനുള്ളത് ഇടുങ്ങിയ മുറി മാത്രം. മതിയായ ഒബ്സർവേഷൻ ടേബിളും ഓപ്പറേഷൻ ടേബിളുമില്ല. മൃഗങ്ങളിലേക്കു അണുബാധ ഉൾപ്പെടെ ബാധിക്കാനുള്ള സാഹചര്യവുമുണ്ട്. കിടാവ്, ആട് തുടങ്ങി കന്നുകാലികളുമായി വരുന്നവർ ആശുപത്രിയുടെ പിന്നിൽ അസൗകര്യവും വൃത്തിഹീനവുമായിടത്ത് വേണം മൃഗങ്ങളെ കെട്ടാൻ.
ആക്രമണ സാധ്യതയുള്ള വളർത്തു നായ്ക്കൾക്ക് പ്രത്യേക സുരക്ഷയൊരുക്കി പരിശോധിക്കാനും സൗകര്യമില്ല. പഴയ തൃക്കൊടിത്താനം വില്ലേജ് ഓഫിസ് കെട്ടിടമാണ് 1996ൽ മൃഗാശുപത്രിയായി മാറിയത്. സമീപത്ത് പുതിയ വില്ലേജ് ഓഫിസ് കെട്ടിടവും നിലവിൽ വന്നു. വർഷങ്ങൾ പഴക്കമുള്ള വില്ലേജ് ഓഫിസ് കെട്ടിടം മൃഗാശുപത്രിക്ക് ലഭിച്ചതിനു ശേഷം മതിയായ അറ്റകുറ്റപ്പണികളും പരിപാലനവും നടന്നില്ല.
ഒരു ഡോക്ടർ ഉൾപ്പെടെ 4 ജീവനക്കാർ ആശുപത്രിയിലുണ്ട്. ആശുപത്രിയുടെ അസൗകര്യവും അപകടസ്ഥിതിയും കാണിച്ച് അധികൃതർ പഞ്ചായത്തിനു അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ല. അമര ഭാഗത്ത് പുതിയ മൃഗാശുപത്രി കെട്ടിടം സ്ഥാപിക്കാനുള്ള ആലോചനകളുണ്ടായിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ഏറ്റവും കൂടുതൽ ക്ഷീരകർഷകർ തിങ്ങി പാർക്കുന്ന മേഖല കൂടിയാണ് ഈ പ്രദേശം.
വില്ലേജ് ഓഫിസ്
∙ വെള്ളക്കരം കുടിശികയായതിനെ തുടർന്ന് ജലഅതോറിറ്റി കണക്‌ഷൻ വിഛേദിച്ചത് കാരണം വില്ലേജ് ഓഫിസിലെ ജീവനക്കാർ ദുരിതത്തിലാണ്. 19000 രൂപയോളം കുടിശിക വരുത്തിയതിനെ തുടർന്നാണ് ഒരു വർഷം മുൻപ് കണക്‌ഷൻ വിഛേദിച്ചതെന്നു ജീവനക്കാർ പറയുന്നു. ശുചിമുറി സൗകര്യത്തിനായി സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. ഓഫിസിൽ ഭിന്നശേഷി സൗഹൃദ ശുചിമുറി അടുത്തയിടെ നിർമിച്ചിട്ടുണ്ടെങ്കിലും നാളിതു വരെയായി ഇതിലും വെള്ളമെത്തിയിട്ടില്ല. ശുചിമുറി പരിസരം മുഴുവൻ കാട് കയറിയ നിലയിലാണ്. വെള്ളമില്ലാത്തതു കാരണം വാട്ടർ ടാങ്ക് പോലും ശുചിമുറിക്ക് വേണ്ടി സ്ഥാപിച്ചിട്ടില്ല.