കണ്ടാൽ നല്ലൊരു ചേട്ടാ.. കഷണ്ടിയുള്ളൊരു ചേട്ടാ..
Mail This Article
കോട്ടയം ∙ മുട്ടത്തു വർക്കിയുടെ രചനയിൽ ‘ജ്ഞാനസുന്ദരി’ സിനിമയുടെ ചിത്രീകരണവേള. വർഷം 1961. കെ.എസ്.സേതുമാധവനാണ് സംവിധാനം. ഹാസ്യരംഗത്തിന് ഒരു പാട്ടു വേണം. പാട്ടെഴുതാൻ വന്ന അഭയദേവും നടൻ എസ്.പി.പിള്ളയും ഒരേ മുറിയിലാണു താമസം. പാട്ടെഴുതാനിരുന്ന അഭയദേവ് നോക്കുമ്പോൾ കട്ടിലിൽ വാപൊത്തിപ്പിടിച്ചു കിടക്കുകയാണ് എസ്.പി.പിള്ള. ചിത്രീകരണം കഴിഞ്ഞാൽ ക്ഷീണം തീർക്കാൻ എസ്.പി ആശാൻ ചിലപ്പോൾ ഒന്നു ‘മിനുങ്ങാറുണ്ടെന്ന്’ അഭയദേവും കേട്ടിട്ടുണ്ട്. മിനുങ്ങിയത് അഭയദേവ് അറിയാതിരിക്കാനായിരുന്നു സ്വന്തം വാപൊത്തൽ !
കവിയായ അഭയദേവ് ശ്രദ്ധിച്ചത് മറ്റൊരു കാര്യമായിരുന്നു– അങ്ങനെ ആ സിനിമയ്ക്കൊരു പാട്ടു പിറന്നു. ‘‘കണ്ടാൽ നല്ലൊരു ചേട്ടാ, കഷണ്ടിയുള്ളൊരു ചേട്ടാ, കറുകറെയെന്തിനു നോക്കണു മോന്തി കുടിച്ചുകൊള്ളൂ ചേട്ടാ’’. വി.ദക്ഷിണാമൂർത്തി ഈണം പകർന്നു പാടി. കെ.വി.ശാന്തയായിരുന്നു ഗായിക. സീനിൽ എസ്.പി.പിള്ളയോടൊപ്പം ബഹദൂർ, അടൂർ ഭാസി, അടൂർ പങ്കജം എന്നിവരാണ് അഭിനയിച്ചത്. പ്രേംനസീർ, തിക്കുറിശ്ശി, ആറന്മുള പൊന്നമ്മ തുടങ്ങിയവരായിരുന്നു മറ്റു അഭിനേതാക്കൾ. എസ്.പി.പിള്ള സ്മൃതി ദിനാചരണം 12നു 3.30ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കും.