ADVERTISEMENT

കുറവിലങ്ങാട് ∙ ഓരോ തൊഴുത്തിലും വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാടൻ പശുക്കൾ. അഞ്ചും ആറും സംസ്ഥാനങ്ങളിൽ നിന്നു എത്തിയവർ ഒത്തൊരുമയോടെ നിൽക്കുന്നു. ഒപ്പം മറ്റു കൂടുകളിൽ ഹൈബ്രിഡ് പശുക്കളും. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയത്തിന്റെ ഗോപാൽരത്ന പുരസ്കാരം ലഭിച്ച കുര്യനാട് സ്വദേശി രശ്മി സണ്ണി ഇടത്തനാലിന്റെ വീട്ടിലെ ഫാമിലാണ് വേറിട്ട കാഴ്ച.

കാർഷിക, ക്ഷീര ഉൽപാദന മേഖലകളിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ രശ്മിയുടെ ഫാമിൽ ഇന്ത്യയിലെ 26 ഇനം നാടൻ പശുക്കളുണ്ട്. ഇവർ എത്തിയത് 10 സംസ്ഥാനങ്ങളിൽ നിന്ന്. ഇന്ത്യയിൽ ആകെ 40 ഇനം നാടൻ പശുക്കളെയാണ് ഔദ്യോഗികമായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 26 ഇനങ്ങളും ഇവിടെയുണ്ട്. കേരളത്തിന്റെ അഭിമാനമായ വെച്ചൂർ പശു ഉൾപ്പെടെ രശ്മിയുടെ സംരക്ഷണയിൽ വളരുന്നു. രാജസ്ഥാൻ,തമിഴ്നാട്,കർണാടക, മഹാരാഷ്ട്ര,പഞ്ചാബ്,ഗുജറാത്ത്, ഹരിയാന,സിന്ധ് പ്രവിശ്യ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള താർപാർക്കർ,റാത്തി,സഹിവാൾ,ഡിയോനി,കൃഷ്ണമാലി, പൂങ്കാനൂർ,ഹള്ളിഗർ,കങ്കരേജ്, വെച്ചൂർ,കാസർകോട്,ഗിർ,രാഖി തുടങ്ങിയ ഇനങ്ങൾ ഇവിടെയുണ്ട്.

മികച്ച നാടൻ കന്നുകാലി പരിപാലനത്തിനുള്ള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരം ഉൾപ്പെടെ നേടിയ രശ്മിക്കു ആദ്യമാണ് ദേശീയ തലത്തിൽ ഗോപാൽരത്ന പുരസ്കാരവും ലഭിച്ചിരുന്നു.ഐക്യരാഷ്ട്ര സംഘടനയിൽ 2 പതിറ്റാണ്ട് സേവനമനുഷ്ഠിച്ച ശേഷം നാട്ടിൽ മടങ്ങിയെത്തി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു സണ്ണിയും ഭാര്യ രശ്മി സണ്ണിയും.

അധികമാരും ശ്രദ്ധ നൽകാത്ത നാടൻ പശുക്കളുടെ സംരക്ഷണമാണ് രശ്മിയുടെ ലക്ഷ്യം. വിവിധ ഇനങ്ങളെ അന്യം നിന്നു പോകാതെ സംരക്ഷിക്കുക.നാടൻ പശുക്കൾക്കു സൗന്ദര്യവും രോഗ പ്രതിരോധശേഷിയും കൂടുതലാണ്. ശരീരം വൃത്തിയായി സൂക്ഷിക്കും. അളവ് കുറവാണെങ്കിലും പാലിനു സ്വാദും ഔഷധഗുണവും കൂടുതൽ. ഒരു ലീറ്റർ പാലിനു 120 രൂപയാണ് വില.ചാണകത്തിനും മൂത്രത്തിനും ഔഷധഗുണം ഉള്ളതിനാൽ അതിനും ആവശ്യക്കാർ ഏറെയാണ്.

രാസവസ്തുക്കൾ ചേർന്ന ഒരു തീറ്റയും നാടൻ പശുക്കൾക്കു നൽകാറില്ല. 3 തൊഴുത്തുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. 2014 മുതലാണ് സണ്ണിയും രശ്മിയും നാടൻ ഇനങ്ങളെ കൂടുതലായി വാങ്ങാൻ തുടങ്ങിയത്. ഓരോ വർഷവും എണ്ണം വർധിച്ചു. 60 ഹൈബ്രിഡ് പശുക്കളിൽ നിന്നു പ്രതിദിനം 500 ലീറ്റർ പാൽ ലഭിക്കുമ്പോൾ നാടൻ പശുക്കൾ നൽകുന്നത് 25 മുതൽ 30 ലീറ്റർ വരെ മാത്രം. പക്ഷേ ഗുണം ഇരട്ടിയാണ്.

രശ്മിയുടെ ഫാമിൽ നിന്നു പാൽ,തൈര്,നെയ്യ്, ചാണകം എന്നിവ ഇതര സംസ്ഥാനങ്ങളിലേക്കു ഉൾപ്പെടെ പോകുന്നുണ്ട്.ജൈവ പച്ചക്കറികൾ, ആട്,കോഴി,വിവിധ ഇനം മത്സ്യങ്ങൾ എന്നിവയും ഇവരുടെ ഫാമിൽ ക‍ൃഷി ചെയ്യുന്നു. നാടൻ ഇനങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു വിജയകരമായി നടപ്പാക്കുന്നുണ്ടെങ്കിലും സർക്കാരിൽ നിന്നു സഹായങ്ങൾ ലഭിക്കുന്നില്ലെന്നു രശ്മി പറയുന്നു. ഈ അവസ്ഥ മാറണം. അന്യം നിന്നു പോകുന്ന ഇനങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com