ADVERTISEMENT

ഗാന്ധിനഗർ ∙ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള ഭൂഗർഭപാത ഓണ സമ്മാനമായി തുറന്നു കൊടുക്കുമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ടൈലിങ്, ഇലക്ട്രിഫിക്കേഷൻ, പെയ്ന്റിങ് തുടങ്ങിയ അവസാനവട്ട പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് അവസാന വാരത്തോടെ പണികൾ പൂർത്തിയാക്കും. അടിപ്പാത നാടിനു സമർപ്പിക്കുന്നതോടെ ജില്ലയുടെ ആദ്യ അടിപ്പാതയെന്ന നേട്ടവും മെഡിക്കൽ കോളജിനു സ്വന്തമാകും. മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്ക് സന്ദർശകർക്കും സുരക്ഷിതമായി റോഡ് കുറുകെ കടക്കാനുള്ള മാർഗമെന്ന നിലയിലാണ് അടിപ്പാത വിഭാവനം ചെയ്തത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറും മന്ത്രി വി.എൻ.വാസവനുമാണു ആശയത്തിനു പിന്നിൽ. 1.29 കോടി രൂപ ചെലവിട്ട് ആധുനിക രീതിയിലാണ് ഭൂഗർഭപാതയുടെ നിർമാണം.

 അടിപ്പാത ഇങ്ങനെ
∙ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശന കവാടത്തിനരികെ ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തു നിന്നാണ് ഭൂഗർഭപാത ആശുപത്രി വളപ്പിൽ തുടങ്ങുന്നത്. അവിടെ നിന്നു മെഡിക്കൽ കോളജ് ബൈപാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് രൂപകൽപന. 18.576 മീറ്ററാണ് ഭൂഗർഭപാതയുടെ ആകെ നീളം. 5 മീറ്ററാണ് വീതി. ഉയരം 3.5 മീറ്ററും. പാതയിൽ വെളിച്ചം, ഫാൻ, അഗ്നിശമന ഉപകരണങ്ങൾ തുടങ്ങിയവ ഉണ്ടാകും. രോഗികൾക്കു വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും പാതയ്ക്കുള്ളിൽ ഒരുക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പാക്കും.

യാഥാർഥ്യമാകുന്നത് ചിരകാല സ്വപ്നം
∙ അടിപ്പാത തുറക്കുന്നതോടെ യാഥാർഥ്യമാകുന്നത് നാട്ടുകാരുടെയും രോഗികളുടെയും വർഷങ്ങളായുള്ള സ്വപ്നമാണ്. ഒപിയിൽ എത്തുന്ന മൂവായിരം പേരടക്കം ഏഴായിരത്തോളം പേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശരാശരി പ്രതിദിനം എത്തുന്നതെന്നാണു കണക്ക്. വലിയ തിരക്ക് അനുഭവപ്പെടുന്ന മെഡിക്കൽ കോളജ് ജംക്‌ഷനിൽ  അപകടങ്ങൾ പതിവായിരുന്നു. 

 2 ആഴ്ചയ്ക്കുള്ളിൽ റോഡ് തുറക്കും
∙ അടിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് അടച്ചു പൂട്ടിയ മെഡിക്കൽ കോളജ് റോഡ് 2 ആഴ്ചയ്ക്കകം തുറന്നു കൊടുക്കുമെന്ന് മന്ത്രി വാസവൻ പറഞ്ഞു. നിലവിൽ ബസ് സ്റ്റാൻഡ് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഈ റോഡ് ശോചനീയാവസ്ഥയിലാണ്. അതിനാലാണ് ടാറിങ്ങിനു വേണ്ടി കാത്തു നിൽക്കാതെ അടിയന്തരമായി മെഡിക്കൽ കോളജ് റോഡ് തുറന്നു കൊടുക്കുന്നത്. ഇതേ സമയം ഉദ്ഘാടനത്തിനു മുൻപായി റോഡ് ടാറിങ്, മാർക്കിങ് എന്നിവ പൂർത്തിയാക്കും.

അനുബന്ധ മേൽക്കൂരയും ഉടൻ
∙ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച് ആശുപത്രി വളപ്പിലെ ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്ത് തുറക്കുന്ന രീതിയിലാണ് അടിപ്പാത നിർമിച്ചിരിക്കുന്നത്. ഇവിടെ നിന്നും വെയിലും മഴയും ഏൽക്കാതെ ആളുകൾക്ക് ആശുപത്രിയിലെത്താൻ അടിപ്പാതയുടെ കവാടം മുതൽ പഴയ അത്യാഹിത വിഭാഗം വരെയുള്ള ഭാഗത്ത് മേൽക്കൂര സ്ഥാപിക്കും. മെഡിക്കൽ കോളജിലെ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. ആശുപത്രി വികസന സമിതിയാണ് ഇതിനുള്ള പണം മുടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com