ദർശനസൗഭാഗ്യമേകി മണർകാട് പള്ളിയിലെ നട തുറന്നു; അനുഗ്രഹവർഷത്തിൽ നനഞ്ഞ് ആയിരങ്ങൾ
Mail This Article
മണർകാട് ∙ മിഴിനീരോടെ പ്രാർഥനകൾ ഉരുവിട്ടുനിന്ന വിശ്വാസിസഹസ്രങ്ങൾക്ക് ദർശനസൗഭാഗ്യമേകി മണർകാട് പള്ളിയിലെ നട തുറന്നു. പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം കണ്ടതോടെ വിശ്വാസികളുടെ ഹൃദയം വിതുമ്പി, പ്രാർഥനകൾ തേങ്ങലുകളും ഉച്ചത്തിലുള്ള നിലവിളികളുമായി മാറി. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവിനുമുന്നിൽ അവർ ഉറക്കെ പ്രാർഥിച്ചു. പെരുന്നാളിന്റെ ഏഴാം ദിവസമായ ഇന്നലെ മധ്യാഹ്നപ്രാർഥനയ്ക്കു ശേഷമായിരുന്നു നടതുറക്കൽ. സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസിന്റെ മുഖ്യകാർമികത്വത്തിലും പൗലോസ് മാർ ഐറേനിയോസിന്റെ സഹകാർമികത്വത്തിലുമായിരുന്നു ചടങ്ങുകൾ. എട്ടുനോമ്പ് പെരുന്നാൾ ഇന്നു സമാപിക്കും. 14നേ നട അടയ്ക്കൂ. പെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയ വൈദ്യുത ദീപാലങ്കാരങ്ങളും 14 വരെ തുടരും.
പന്തിരുനാഴി ഘോഷയാത്ര;വിശ്വാസികളുടെ ഒഴുക്ക്
കത്തീഡ്രലിലെ പ്രസിദ്ധമായ കറിനേർച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്രയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇന്നു പുലർച്ചെ കൂപ്പൺ പ്രകാരമുള്ള നേർച്ചവിതരണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് പന്തിരുനാഴി ഘോഷയാത്രയെത്തുടർന്നാണ് കറിനേർച്ച തയാറാക്കൽ ആരംഭിച്ചത്. 12 ടൺ അരിയും 12 ടൺ മറയൂർ ശർക്കരയും 10 ടൺ തേങ്ങയും ഉപയോഗിച്ച് 1,501 പറ അരിയുടെ കറിനേർച്ചയാണ് തയാറാക്കിയത്. ഇന്നു മൂന്നിന്മേൽ കുർബാനയ്ക്ക് യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് പ്രധാനകാർമികത്വം വഹിക്കും. 2നു കരോട്ടെപ്പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം എന്നിവ ഉണ്ടാകും.