ADVERTISEMENT

കടുത്തുരുത്തി ∙ അഴിമതിയും അധികാര ദുർവിനിയോഗവും മുഖമുദ്രയാക്കിയ ഇടതുപക്ഷ സർക്കാരിന്റെ വികസന അനാസ്ഥയ്ക്കെതിരെ  ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ.  ഇടതു സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കടുത്തുരുത്തി - പിറവം റോഡ് തകർന്നു  കിടക്കുന്നത്.

ഒട്ടേറെ ഇടപെടലുകൾ സർക്കാർ തലത്തിൽ നിരന്തരമായി നടത്തിയിട്ടും നിർമാണം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥ തുടരുകയാണ്. കടുത്തുരുത്തി മുതൽ അറുനൂറ്റിമംഗലം വരെയുള്ള റീച്ചിൽ ജല അതോറിറ്റിയുടെ പൈപ്പിടൽ പൂർത്തീകരിച്ച് പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. റോഡ് ടാറിങ്ങിന് ആവശ്യമായ അനുമതി നൽകാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. രണ്ട് വകുപ്പുകളും പ്രശ്നപരിഹാരത്തിന് സാഹചര്യം ഉണ്ടാക്കാൻ നടപടി സ്വീകരിക്കാതെ വന്നതാണ്   ഗതികേടായതെന്നു എംഎൽഎ പറഞ്ഞു.

കടുത്തുരുത്തി – വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മുട്ടുചിറ - വാലാച്ചിറ - എഴുമാന്തുരുത്ത് - വടയാർ - വെച്ചൂർ - മുളക്കുളം റോഡിന്റെ കരാറുകാരന് ഫണ്ട് നൽകാത്തതിനെ തുടർന്ന് റോഡ് നിർമാണം ഉപേക്ഷിച്ച് കമ്പനി ഒഴിവായത് സർക്കാരിന്റെ പിടിപ്പുകേട് ആണ്.റോഡിനിരുവശവും ഉള്ളവരും യാത്രക്കാരായ പൊതുസമൂഹവും ദുരിതത്തിൽ കഴിയുകയാണ്.

ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്താനും പ്രതിസന്ധി പരിഹരിക്കാനും  നടപടിയൊന്നും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. കടുത്തുരുത്തി , പിറവം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പെരുവ -പിറവം - പെരുവാം മുഴി റോഡ് നിർമാണ പദ്ധതി ഏറ്റെടുത്ത കമ്പനിക്ക് സർക്കാർ ഫണ്ട് നൽകാത്തതിനെ തുടർന്ന് നിർമാണം ഉപേക്ഷിച്ചു പോയി. പിറവം റോഡിൽ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.

ജല അതോറിറ്റിയുടെ പൈപ്പ് ഇടാൻ വേണ്ടി വിട്ടുകൊടുത്ത കീഴൂർ - അറുനൂറ്റിമംഗലം റോഡ് പുനരുദ്ധരിക്കാൻ വാട്ടർ അതോറിറ്റി നടപടി സ്വീകരിക്കാതിരുന്നതു വകുപ്പിന്റെ ഏറ്റവും വലിയ പരാജയമാണ്. ഇതേ തുടർന്ന് കീഴൂർ - അറുനൂറ്റിമംഗലം - ഞീഴൂർ റോഡ് വികസനം സ്തംഭനത്തിലായി. കടുത്തുരുത്തി മണ്ഡലത്തിൽ ലഭിച്ച ഫണ്ടിൽ കീഴൂർ റോഡ് ഉൾപ്പെടുത്തിയെങ്കിലും സർക്കാർ വകുപ്പുകളുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം കീഴൂർ- അറുന്നൂറ്റിമംഗലം - ഞീഴൂർ റോഡിന്റെ റീടാറിങ് നടപ്പാക്കാൻ കഴിഞ്ഞില്ല. നാല് തവണ ടെൻഡർ ചെയ്തിട്ടും സർക്കാർ അനുവദിച്ച തുക അപര്യാപ്തമാണെന്നുള്ള പരാതി സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.

 കുറവിലങ്ങാട് ഷഷ്ടിപൂർത്തി റോഡിന്റെ ടാറിങ് ജോലികൾ നടത്താൻ കഴിയാത്തത് ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ ജോലികൾ പൂർത്തീകരിച്ച് റോഡ് കൈ മാറാത്തതുകൊണ്ടാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് മാത്രമേ കഴിയൂ. നിർഭാഗ്യവശാൽ സർക്കാർ സംവിധാനം ഇക്കാര്യത്തിൽ പരാജയപ്പെട്ട നിലയിലാണ്. എം.സി റോഡിൽ നിന്ന് ആരംഭിക്കുന്ന വെമ്പള്ളി - വയലാ - കടപ്ലാമറ്റം - കുമ്മണ്ണൂർ റോഡ് നവീകരണം നടപ്പാക്കാൻ കഴിയാതെ രണ്ടുവർഷമായി  കിടന്നു പോയത്  സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് മോൻസ് കുറ്റപ്പെടുത്തി. എൽഡിഎഫ് സർക്കാർ അനുവർത്തിക്കുന്ന അനാസ്ഥയ്ക്കും ജനദ്രോഹ നടപടികൾക്കുമെതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

തകർന്നു കിടക്കുന്ന റോഡുകൾ
∙മുട്ടുചിറ - വാലാച്ചിറ - എഴുമാന്തുരുത്ത് - വടയാർ - വെച്ചൂർ - മുളക്കുളം റോഡ്
∙വെമ്പള്ളി - വയലാ - കടപ്ലാമറ്റം -കുമ്മണ്ണൂർ റോഡ്
∙പെരുവ -പിറവം - പെരുവാം മുഴി റോഡ്
∙കീഴൂർ - അറുനൂറ്റിമംഗലം - ഞീഴൂർ റോഡ്
∙കുറവിലങ്ങാട് ഷഷ്ടിപൂർത്തി റോഡ്

English Summary:

Mons Joseph, Kerala Congress Executive Chairman, criticizes the LDF government's lack of progress on infrastructure projects in Kaduthuruthy. He highlights the poor condition of multiple roads, blaming bureaucratic inefficiency and insufficient funding for the delays and stalled projects. Joseph vows public protests against the government's neglect.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com