ജാഗ്രതാ നിർദേശവുമായി പഞ്ചായത്ത്; പറത്താനത്ത് പുലിയെ കണ്ടെന്ന് അഭ്യൂഹം
Mail This Article
മുണ്ടക്കയം ∙ ‘ പറത്താനം റോഡ് കുറുകെകടന്ന് പുലി നിങ്ങൾ താമസിക്കുന്ന സ്ഥലത്തേക്കാണു നീങ്ങിയത്, നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ’ .. പുലിയെ കണ്ട ആൾ പ്രദേശവാസിയെ ഫോണിൽ വിളിച്ച് അറിയിക്കുന്ന ഇൗ ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ നാട്ടിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. പക്ഷേ, പറത്താനത്ത് പുലി എങ്ങനെ എത്തും ..? വനവുമായി ബന്ധമില്ലല്ലോ, കാട്ടുപന്നിയെയും കുറുനരിയെയും പ്രദേശത്ത് കണ്ടിട്ടുണ്ട്... തുടങ്ങി ഭീതി നിറഞ്ഞതായ ചോദ്യങ്ങളും ഉത്തരങ്ങളും നാട്ടിൽ ചർച്ചയാകുകയാണ്.
മുണ്ടക്കയം – പൂഞ്ഞാർ റോഡിൽ പറത്താനത്തിന് അരക്കിലോമീറ്റർ മുൻപു വെട്ടുകല്ലാംകുഴി പഴയ ഫാക്ടറിക്ക് സമീപം പുലി റോഡിനു കുറുകെകടന്ന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്തേക്കു പോകുന്നതു കണ്ടു എന്നാണ് ഇൗരാറ്റുപേട്ട സ്വദേശി തന്റെ സുഹൃത്തായ വെട്ടുകല്ലാംകുഴി സ്വദേശിയോടു വിവരിക്കുന്നത്.
മുണ്ടക്കയം പഞ്ചായത്തിന്റെ ഒന്ന്, 21 വാർഡുകളുടെ അതിർത്തി പ്രദേശമായ ഇവിടെ ഭൂരിഭാഗം പ്രദേശങ്ങളും കാടുകയറി കിടക്കുകയാണ്. പക്ഷേ, വനവുമായി നേരിട്ടു ബന്ധമില്ലാത്ത പ്രദേശത്തെങ്ങനെ പുലിയെത്തി എന്ന കാര്യത്തിലും ഉത്തരമില്ല. പുലർച്ചെ ഇതുവഴി വാഹനത്തിൽ സഞ്ചരിക്കവെ പുലിയെ കണ്ടതെന്നു പറയപ്പെടുന്നു. സംഭവം അറിഞ്ഞ് പഞ്ചായത്ത് അധികൃതർ പ്രദേശത്ത് പരിശോധന നടത്തി.
എന്നാൽ, മൃഗങ്ങളെ ആക്രമിച്ച സംഭവങ്ങളോ കാൽപ്പാടുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പഞ്ചായത്തംഗം ഷിജി ഷാജി പറയുന്നു. കാടുകയറിയ സ്വകാര്യ പുരയിടങ്ങൾ ഏറെയുള്ള സ്ഥലത്ത് കാട്ടുപന്നി, കുറുക്കൻ, കുറുനരി എന്നിവയുടെ ശല്യം വ്യാപകമാണ്. ഒരു കിലോമീറ്റർ അകലെ വേലനിലം ഭാഗത്തിറങ്ങിയ കുറുനരി പഞ്ചായത്തംഗം ജോമി തോമസിനെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
സത്യം അറിയുന്നതുവരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. സൂചന ലഭിച്ചാൽ ക്യാമറ സ്ഥാപിക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു. എറണാകുളം ഉൾപ്പെടെയുള്ള സ്ഥലത്തേക്കുള്ള എളുപ്പവഴിയായി ജനങ്ങൾ ഉപയോഗിക്കുന്ന പൂഞ്ഞാർ– എരുമേലി സംസ്ഥാന പാതയിലാണ് പുലിയെ കണ്ടതായി പറയപ്പെടുന്ന സ്ഥലം.