ആകെ ചെളി നിറഞ്ഞ്; ഇതെങ്ങനെ കുടിക്കും?
Mail This Article
മണ്ണനാൽതോട് ∙ ഗാർഹികാവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കണമെന്നാണ് നിബന്ധന. എന്നാൽ മറ്റപ്പള്ളി കേന്ദ്രമായുള്ള മറ്റപ്പള്ളി ജലനിധി പദ്ധതിയിൽനിന്നുള്ള വെള്ളം ഗാർഹിക ആവശ്യത്തിനൊഴികെ മറ്റെന്തിനും ഉപയോഗിക്കാമെന്ന സ്ഥിതിയാണ്. അകലക്കുന്നം പഞ്ചായത്തിലെ മഞ്ഞാമറ്റത്തു പ്രവർത്തിച്ചിരുന്ന ഗോമ്മവുഡ് കമ്പനിക്കു എതിർവശത്തെ കുളത്തിൽനിന്നുള്ള ജലത്തെ ആശ്രയിക്കുന്നത് 28 കുടുംബങ്ങളാണ്.
എന്നാൽ ഗുണഭോക്താക്കൾക്ക് കിട്ടുന്നത് ചെളി വെള്ളം. അതിനാൽ തന്നെ ചെടി നനയ്ക്കാനും മറ്റു ഗാർഹികേതര ഉപയോഗത്തിനും വേണ്ടി വെള്ളം ഉപയോഗിക്കേണ്ട ഗതികേടാണ്. മാസം 150 രൂപയാണ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നു. നിലവിൽ മുടക്കമില്ലാതെ എല്ലാ ദിവസവും രാവിലെ 8ന് വെള്ളം തുറന്നുവിടും.
പക്ഷേ ചെളി നിറഞ്ഞ ജലമായതിനാൽ ഉപയോഗിക്കാൻ കഴിയില്ല. ഒരു മാസം ഇരുന്നാൽ പോലും വെള്ളം തെളിയില്ലെന്നു മണ്ണനാൽ തോട് പൗരസമിതി ഭാരവാഹികൾ പറയുന്നു. അതിനാൽ കുടിവെള്ളത്തിനായി മറ്റു മാർഗങ്ങൾ തേടേണ്ട സ്ഥിയാണെന്നും ഗുണഭോക്താക്കൾ പറയുന്നു.