‘5 പൈസയ്ക്കു വട!. 2 പൈസയ്ക്കു കാപ്പി’... ഇന്ന് ഫാക്ടിന്റെ പ്രൗഢി ആൽമരത്തിന്റെ ഈ വേരുകളിലാണ്
Mail This Article
ചിങ്ങവനം ∙ ഓർമകളുടെ വേരുകളാൽ ചുറ്റപ്പെട്ട് പഴയകാല കാർഷിക സമൃദ്ധിയുടെ പ്രൗഢി! ഫാക്ട് (എഫ്എസിടി) രാസവള മിക്സിങ് യൂണിറ്റിലെ പഴയ ജലസംഭരണിയാണ് ഇപ്പോൾ വഴിയാത്രക്കാരുടെ പുതിയ കാഴ്ചയും കൗതുകവും. ഓണത്തിനു രണ്ടാഴ്ച മുൻപു പഴയ ജലസംഭരണി ഭാഗത്തെ കാടു വെട്ടി. ഇതോടെയാണു കാഴ്ചയുടെ പുതിയ ഫ്രെയിം വെളിച്ചത്തായത്. സമീപത്തെ വീട്ടുകാരുടെ പരാതിയെത്തുടർന്നാണു പരിസരം വൃത്തിയാക്കിയത്. സംഭരണിയുടെ ഭിത്തി മുഴുവൻ ആലിന്റെ വേരുകൾ കൊണ്ടു നിറഞ്ഞു. മുകളിലേക്ക് ആൽ വളർന്നു. കനത്ത മഴയിലും കാറ്റിലും ഇതു വീടിന്റെ മുകളിലേക്കു വീഴുമോയെന്ന് അയൽവാസികൾക്ക് ആശങ്ക.
ഫാക്ടിന്റെ ഉദ്യോഗസ്ഥർ ആൽമരം വെട്ടി; വേരുകൾ നിലനിർത്തി. വേരെന്നാൽ ‘ജലസംഭരണി!’ സമീപത്തെ പൊതുവഴിയിലൂടെ പോയാൽ സംഭരണി കാണാം. ഇതാണു വേരുകളുടെ വർത്തമാനം നാട്ടിലാകെ പടരാൻ കാരണം. ഫാക്ടിലെ ചുമട്ടുതൊഴിലാളികൾക്കും ഈ സംഭരണി ഗൃഹാതുരത്വത്തിന്റെ സ്മരണയാണ്. ക്വാർട്ടേഴ്സുകളിൽ മാത്രമല്ല, പഴയ ഫാക്ടറിയിലും കന്റീനിലേക്കും വെള്ളം എത്തിയിരുന്നത് ഇവിടെ നിന്നാണ്. ‘5 പൈസയ്ക്കു വട!. 2 പൈസയ്ക്കു കാപ്പി!!.’ കന്റീനിലെ വില അതായിരുന്നു. പഴയ വ്യവസായ നാടായിരുന്ന ചിങ്ങവനത്തിന്റെ ശേഷിക്കുന്ന കാഴ്ചകളാണിവ. 3 ഏക്കർ സ്ഥലത്ത് കാടുകയറിയും പൊടിപടലങ്ങൾ കൊണ്ടു മൂടിയും വലിയ കെട്ടിടങ്ങൾ.
മിക്സിങ് യൂണിറ്റ് പൂട്ടിയെങ്കിലും ഫാക്ട് ഗോഡൗൺ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ മാനേജരും ഏതാനും ചുമട്ടുതൊഴിലാളികളും കാവലാളുകളായി ഇവിടെയുണ്ട്. മലയാളിയുടെ വയലേലകളിൽ കാർഷിക സമൃദ്ധിക്കു വളമായിരുന്ന മിക്സിങ് യൂണിറ്റ് 2016ലാണു പൂർണമായും പൂട്ടിയത്. ഫാക്ടിന്റെ അതിരു പങ്കിടുന്നതു പഴയ ടെസിലിന്റെ വളപ്പാണ്.
സ്ഥാപകൻ മഹാരാജാവ്
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമ വർമയാണു ഫാക്ടിന്റെ സ്ഥാപകൻ.1960ലാണു ഫാക്ട് പൊതുമേഖലാ സ്ഥാപനമായി മാറിയത്.1962 ൽ കേന്ദ്ര സർക്കാർ ഫാക്ടിന്റെ മുഖ്യ ഓഹരിയുടമകളായി മാറി. എറണാകുളം ജില്ലയിലെ ഏലൂർ ഉദ്യോഗമണ്ഡലിലാണു ഫാക്ടിന്റെ ആസ്ഥാനം.