ശബരിമല വിമാനത്താവളം സാമൂഹികാഘാത പഠനം: വിജ്ഞാപനം ഇറങ്ങിയത് ഏജൻസി അറിഞ്ഞില്ല
Mail This Article
എരുമേലി ∙ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള ഏജൻസിയെ തിരഞ്ഞെടുത്ത് 9 ദിവസം പിന്നിട്ടിട്ടും ഇവർക്ക് പഠനം തുടങ്ങാനുള്ള ഔദ്യോഗിക അറിയിപ്പ് കൈമാറിയില്ല. കഴിഞ്ഞ 10 നാണ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 4 (1) വിജ്ഞാപനവും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് കൈമാറുന്നതിനു കൊച്ചി തൃക്കാക്കര ഭാരത മാതാ കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തെ ചുമതലപ്പെടുത്തിയുള്ള ഗസറ്റ് വിജ്ഞാപനവും ഇറക്കിയത്. എന്നാൽ പത്ര വാർത്തകളിൽ നിന്ന് അറിഞ്ഞതല്ലാതെ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക അറിയിപ്പുകളും ലഭിച്ചില്ലെന്നാണ് കോളജിലെ സോഷ്യൽ വർക്ക് വിഭാഗം അധികൃതർ വ്യക്തമാക്കുന്നത്.
സർക്കാർ നിർദേശം ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ പഠനം ആരംഭിക്കാൻ തയാറാണെന്നും ഇവർ വ്യക്തമാക്കുന്നു. റവന്യു വകുപ്പ് മുഖാന്തരമാണ് സാമൂഹികാഘാത പഠനം സംബന്ധിച്ച നിർദേശങ്ങളും ഉത്തരവുകളും കൈമാറേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം ഇറക്കിയാൽ 6 മാസത്തിനുള്ളിൽ സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് കൈമാറണമെന്നാണു ചട്ടം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി 2 മാസത്തിനുള്ളിൽ സർക്കാരിനു ശുപാർശ നൽകണമെന്നും വ്യവസ്ഥയുണ്ട്.
മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 1039.876 (2570 ഏക്കർ) സ്ഥലമാണ് വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്നത്. ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. എസ്റ്റേറ്റിനു പുറത്തുള്ള 362 കുടുംബങ്ങളെയും ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെയും പദ്ധതി ബാധിക്കും. 1441 താമസക്കാരെയും 875 എസ്റ്റേറ്റ് തൊഴിലാളികളെയുമാണ് ബാധിക്കുക. ഈ കുടുംബങ്ങളെ എല്ലാം നേരിട്ടുകണ്ടാണ് സാമൂഹികാഘാത പഠനം നടത്തേണ്ടത്.