ADVERTISEMENT

വെള്ളൂർ ∙ അറ്റകുറ്റപ്പണി നടത്താനെന്ന പേരിൽ അടച്ചുകെട്ടിയ വെള്ളൂർ റെയിൽവേ നടപ്പാത വർഷങ്ങൾ പിന്നിട്ടിട്ടും നിർമാണം നടത്തുകയോ യാത്രയ്ക്കായി ജനങ്ങൾക്കു തുറന്നു കൊടുക്കുകയോ ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം. റെയിൽവേ അധികൃതരാണ് അടച്ചു കെട്ടിയത്. എംപി, എംഎൽഎ, കലക്ടർ ഉൾപ്പെടെയുള്ളവർക്കു വർഷങ്ങൾക്കു മുൻപ് നാട്ടുകാർ പരാതി നൽകിയെങ്കിലും നാളിതുവരെ നടപടി ഉണ്ടായില്ല. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുത്തി റെയിൽവേ നടപ്പാത അടച്ചപ്പോൾ പഞ്ചായത്ത് ഉൾപ്പെടെയുള്ള ജനകീയ സംവിധാനങ്ങൾ കാഴ്ചക്കാരായി മാറിയെന്നു നാട്ടുകാർ ആരോപിച്ചു. കെ.കരുണാകരൻ കേന്ദ്ര വ്യവസായ മന്ത്രിയായിരുന്ന കാലത്താണു വെള്ളൂരിൽ റെയിൽവേ ഫുട്പാത്ത് യാഥാർഥ്യമാകുന്നത്.

ഫുട്പാത്ത് അടച്ചതോടെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ റെയിൽവേ പാലത്തിനു മുകളിലൂടെ വളരെ സാഹസികമായാണു യാത്ര ചെയ്യുന്നത്. കുട്ടികൾ പാലത്തിലൂടെ നടക്കുമ്പോൾ പലപ്പോഴും ഒരേ സമയം ഇരുവശങ്ങളിൽ നിന്നും ട്രെയിൻ വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പാളത്തിലെ അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ വരുമ്പോൾ ജീവനക്കാർക്കു  പാലത്തിനോടു ചേർന്ന് പ്രത്യേകം തയാറാക്കിയ സ്ഥലത്തേക്ക്  ഓടിക്കയറിയാണ് പലപ്പോഴും അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.

പാലത്തിലൂടെ കടക്കാൻ ഭയമുള്ള വടകര, വരിക്കാംകുന്ന്, സ്രാംങ്കുഴി, തോന്നല്ലൂർ, കൈപ്പട്ടൂർ, പുലിമുഖം പ്രദേശവാസികൾക്ക് വെള്ളൂരിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ അധികം ചുറ്റി സഞ്ചരിക്കണം. നടപ്പാതയുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാൻ നടപടി ഉണ്ടാകണം എന്നതാണു നാട്ടുകാരുടെ ആവശ്യം. വെള്ളൂരിൽ റെയിൽവേ നടപ്പാലം എന്ന ആവശ്യം സി.കെ.ആശ എംഎൽഎ ബജറ്റ് നിർദേശം എന്ന നിലയിൽ ഉൾപ്പെടുത്തി സർക്കാരിനു സമർപ്പിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.

English Summary:

Years after its closure for repairs, the Velloor railway overbridge remains inaccessible, sparking protests and frustration among residents who accuse authorities of neglect and inaction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com