ആവേശക്കാഴ്ച്ചകളൊരുക്കി പൂരം പടയണിക്കാലം
Mail This Article
ചങ്ങനാശേരി ∙ നീലംപേരൂർ ഗ്രാമത്തിലേക്ക് പോകാം...പൂരം പടയണിയുടെ ആവേശക്കാഴ്ചകൾക്കുള്ള ഒരുക്കങ്ങൾ കാണാൻ... ഓണപ്പിറ്റേന്ന് അവിട്ടം നാളിൽ ചൂട്ടുവച്ച് ആരംഭിച്ച പടയണി പാതി ദൂരം പിന്നിട്ടതോടെ ഗ്രാമത്തിലെ പടയണിവിശേഷങ്ങൾ കാണാൻ വിവിധ ദേശങ്ങളിൽ നിന്ന് ആളുകളെത്തുകയാണ്. പകൽ സമയം അന്നങ്ങളുടെയും കോലങ്ങളുടെയും നിർമാണജോലികൾക്കു സഹായവുമായി ഒട്ടേറെ ആളുകൾ എത്തിത്തുടങ്ങി. പടയണിയുടെ ഒരുക്കങ്ങൾ കണ്ടുമനസ്സിലാക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും കടന്നു വരികയാണ്. അവധി ദിനങ്ങളിൽ ഒരുക്കങ്ങൾക്കുള്ള തിരക്കേറും. ക്ഷേത്രപരിസരത്ത് വലിയ അന്നങ്ങളുടെ കച്ചി വരിച്ചിൽ ജോലികൾ പുരോഗമിക്കുകയാണ്.
കയർ ഉപയോഗിച്ച് കച്ചി വരിഞ്ഞ് അന്നങ്ങളുടെ ആകൃതി സൃഷ്ടിച്ചെടുക്കുകയാണു ചെയ്യുന്നത്. നാളെ രാത്രി 10നു പടയണിക്കളത്തിൽ ഹനുമാൻ എത്തും. 27ന് പ്ലാവിലനിർത്ത്, കുടംപൂജകളി, തോത്താകളി, പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്ത് (ഭീമസേനൻ), 28ന് പിണ്ടിയും കുരുത്തോലയും ആരംഭം, കൊടിക്കൂറ എഴുന്നള്ളിപ്പ്, 29ന് കാവൽപിശാച്, 30ന് മകം പടയണി, ഒക്ടോബർ 1ന് വല്യന്നങ്ങൾ എഴുന്നള്ളുന്ന പൂരം പടയണി.
മൂന്നാം ഘട്ടത്തിന് തുടക്കം
പ്ലാവിലയിൽ തീർത്ത താപസക്കോലം എത്തിയതോടെ നീലംപേരൂർ പൂരം പടയണിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. പ്ലാവിലക്കോലങ്ങളിൽ രണ്ടാമത്തേതായി ഇന്ന് അടിയന്തരക്കോലമായി ‘ആന’ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്ര സന്നിധിയിൽ എത്തും. കല്യാണസൗഗന്ധികം തേടിയുള്ള ഭീമസേനന്റെ പ്രയാണം കൊടും കാട്ടിനുള്ളിൽ എത്തുമ്പോഴുള്ള കാഴ്ചകളാണ് ഈ ഘട്ടത്തിലെയും അടിയന്തരക്കോലങ്ങളുടെ അടിസ്ഥാനം. യാത്രയിൽ ഐരാവതത്തെ കണ്ടുമുട്ടുന്നതിന്റെ ആവിഷ്കാരമാണ് ഇന്ന് നടക്കുന്നത്. രാത്രി 10ന് ചേരമൻ പെരുമാൾ സ്മാരകത്തിൽ എത്തി അനുജ്ഞ വാങ്ങിയ ശേഷം ചടങ്ങുകൾ ആരംഭിക്കും. ഇന്നലെയാണ് പടയണിയുടെ മൂന്നാം ഘട്ടം ആരംഭിച്ചത്. താപസക്കോലമാണ് ഇന്നലെ എത്തിയത്. 9ാം നാൾ മുതൽ 12ാം നാൾ വരെ (ഈ മാസം 27 വരെ) പ്ലാവിലക്കോലങ്ങളാണ് അടിയന്തര കോലങ്ങൾ. പ്ലാവിലയുടെ പച്ച നിറമാണ് ഈ ഘട്ടത്തിലെ അടിസ്ഥാന നിറം.